Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

ഒരു സായംകാല ചിന്ത!

ജീവിതത്തിന്റെ സായംകാലത്തിലെത്തി നില്‍ക്കുന്ന ഒരു സുഹൃത്ത് അയച്ച മെയിലാണിത്, ‘ഒരുപക്ഷെ ഒരു കഥ എഴുതാനുള്ള സ്‌കോപ്പ് ഇതിനുണ്ടാവും’ എന്നൊരു അടിക്കുറിപ്പോടെ! വായിച്ച് കഴിഞ്ഞപ്പോള്‍ ആ ചിന്തകള്‍ കൂട്ടുകാരുമായി പങ്കുവെച്ചാലോ എന്നെനിക്ക് തോന്നി, ഒപ്പം എന്റെ കഴിഞ്ഞ പോസ്റ്റ് ‘അമ്മ’ക്ക് ഒരനുബന്ധവുമാകും ഇതെന്നും!





‘ബ്ലോഗുകളിലേയും, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലേയും’ തിളക്കുന്ന യൌവ്വനങ്ങളുടെ ആവേശവും, മറ്റ് പലരും നെയ്ത് കൂട്ടുന്ന സ്വപ്നങ്ങളും, പിന്നെ പരിപക്വമായ മറ്റനേകം കുറിപ്പുകളും ഒക്കെ കാണുമ്പോള്‍ എന്റെയീ ചിന്തകളും പങ്കുവെച്ചാലോ എന്നൊരു തോന്നല്‍.

ജീവിതത്തിന്റെ സായംകാലത്തിലെത്തി നില്‍ക്കുന്ന ഞാന്‍ ഈ ആള്‍ക്കൂട്ടത്തില്‍ ഒറ്റയാനാകുമോ എന്നറിയില്ല. ക്ഷുഭിതയൌവ്വനങ്ങളുടെ തീഷ്ണ വികാരങ്ങള്‍ക്കും, നിറമുള്ള സ്വപ്നങ്ങള്‍ക്കും ഇടയില്‍ ജീവിതത്തില്‍ സന്ധ്യയുടെ പോക്കുവെയില്‍ പരക്കാന്‍ തുടങ്ങിയ ഒരാളെന്ന നിലയില്‍ എന്റെയീ ചിന്തകള്‍ അപ്രസക്തവും അരോചകവും ആകുമോ എന്ന ഭയവും എനിക്കുണ്ട്. പിന്നെ, എല്ലാ ‘ഇന്നു’കള്‍ക്കും ഒരു ‘നാളെ’ ഇല്ലാതെ പറ്റില്ലല്ലോ !

ദിവസത്തിന് ആവശ്യത്തിലേറെ നീളമുള്ള ഇന്നിന്റെ പകലുകളും, രാവുകളും പലപ്പോഴും മനസ്സിനെ ഏറെ പിന്നിലേക്ക് കൊണ്ടുപോകുന്നു.

രാജകീയ പ്രൌഡിയുടെ കുട്ടിക്കാലം, കളിച്ചും ചിരിച്ചും ഓടിക്കയറിയ ബാല്യത്തിന്റേയും കൌമാരത്തിന്റേയും പടവുകള്‍. കണ്ണുകളില്‍ തിളക്കവും, സിരകളില്‍ എരിയുന്ന അഗ്നിയും, മനസ്സില്‍ സ്‌നേഹത്തിന്റേയും, പ്രേമത്തിന്റേയും, കാമത്തിന്റേയും ജ്വാലയുമായി യൌവ്വനം. പിന്നെ ഔദ്യോഗിക ജീവിതത്തിന്റെ പടവെട്ടലുകള്‍. ജിവിതത്തിന് പുതിയ അര്‍ത്ഥതല‍ങ്ങളുമായി ജീവിതം പങ്കു വക്കാനെത്തിയ പങ്കാളി. ഒത്തിരി സന്തോഷങ്ങള്‍ക്കും കുറെ കണ്ണീരുകള്‍ക്കുമിടയില്‍ സ്‌നേഹ സാക്ഷാത്ക്കാരമായി വിരുന്നു വന്ന കുഞ്ഞുങ്ങള്‍. പല്ലില്ലാമോണ കാട്ടിയുള്ള ചിരി കണ്ട്, കയ്യോ കാലോ വളരുന്നോ എന്ന് നോക്കിയിരുന്ന് അവര്‍ വളര്‍ന്നതും കാലം കടന്ന് പോയതും അറിഞ്ഞില്ല. അവര്‍ വളരുന്നതോടൊപ്പം ഞങ്ങള്‍ തളരുകയായിരുന്നു എന്നതും, കാലം ആര്‍ക്കുവേണ്ടിയും കാത്ത് നില്‍കാതെ കടന്നു പോയി എന്നതും അറിഞ്ഞില്ല!

അതിനിടയില്‍ കൊക്കുരുമ്മി കഥകള്‍ പറഞ്ഞ്, ചിറകിനുള്ളിലെ ചൂട് പകര്‍ന്ന് എന്നും സാന്ത്വനമായി കൂടെ ഉണ്ടായിരുന്ന പങ്കാളി ഓര്‍ത്തിരിക്കാത്ത നിമിഷത്തില്‍ യാത്രയായപ്പോള്‍ പിടിച്ച് നില്‍കാന്‍ ശക്തി തന്നത് പറക്ക മുറ്റാത്ത കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഓര്‍മയായിരുന്നു.

നെഞ്ചിലെ ചൂടേറ്റുറങ്ങിയ കുഞ്ഞുങ്ങള്‍ എത്ര വേഗമാണ് വളര്‍ന്നത്! ഇര തേടാന്‍ പ്രാപ്തരായപ്പോള്‍, സ്വന്തം കൂട് തേടി, കൂട്ട് തേടി ഒരോരുത്തരായി അവര്‍ ദൂരേക്ക് ദൂരേക്ക് പറന്ന് പോയി. പിന്നെ കൂട് തേടിയുള്ള അവരുടെ വരവുകള്‍ക്ക് അകലം കൂടി വന്നപ്പോള്‍ അത് മനസ്സിന്റെ വിങ്ങല്‍ ആയി മാറി! കാറ്റിലുലയുന്ന കൂട്ടില്‍ തനിച്ചായപ്പോഴാണ് ഏകാന്തതയുടെ ക്രൂരത വേട്ടയാടാന്‍ തുടങ്ങിയത്. അവസാന യാത്രയില്‍ കൈ പിടിച്ച് കൂടെ നടക്കാന്‍ ഒരു കൂട്ടില്ലാത്തതിന്റെ നൊമ്പരം, ആരവങ്ങള്‍ക്കിടയിലെ, ആള്‍ക്കൂട്ടത്തിനിടയിലെ ഒറ്റപ്പെടലിന്റെ നൊമ്പരം!

അതിനിടയില്‍ സ്വന്തം കൂട് തേടിയ കുരുവിക്കുഞ്ഞുങ്ങളില്‍ ഒരാള്‍ ഇനി മടങ്ങാനാവാത്ത ലോകത്തേക്ക് പറന്ന് പോയി എന്ന അറിവ് ഉണ്ടാക്കിയ മരവിപ്പ്!!

ഇനി എത്ര ദൂരം നടന്ന് തീര്‍ക്കണം; അറിയില്ല... കൂട്ടിന് എന്റെ നിഴല്‍പ്പാട് മാത്രം!!! 

വരുവാനില്ലെനിക്കായൊരു കത്ത്, എങ്കിലും ...

യാന്ത്രികതയുടേയും, പ്രായോഗികതയുടേതുമായ പുതിയ കാലത്തിന്റെ മുഖമുദ്രയാണെല്ലൊ ഇ-മെയില്‍ കത്തുകള്‍. തിരക്കിന്റേയും, വേഗത്തിന്റേയുമായ കാലത്ത് ഊഷ്മളമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ കത്തുകള്‍ നിര്‍ണായകമായ സ്ഥാനം വഹിച്ചിരുന്ന ഒരു കഴിഞ്ഞ കാലത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളിലാണ് ഞാന്‍.

ഹൈസ്കൂള്‍ ക്ലാസ്സിന്റെ അവസാന നാളുകളില്‍ കൂട്ടൂകാരിയുടെ വിടര്‍ന്ന മിഴികളില്‍ പ്രേമത്തിന്റെ ആദ്യകിരണങ്ങള്‍ കണ്ടതും, പിന്നെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച ‘കത്തുകള്‍’ അഛന്റെ കയ്യില്‍ എത്തിയതും, പ്രണയം ഒരു ചൂരല്‍ പ്രയോഗത്തില്‍ പിടഞ്ഞ് ഒടുങ്ങിയതും ചുണ്ടിന്റെ കോണില്‍ ഇപ്പൊഴും പുഞ്ചിരി വിടര്‍ത്തുന്ന ഒരോര്‍മ.

നീണ്ട വരാന്തകളിലെ തൂണുകള്‍ക്ക്‌ പിന്നിലും, ലൈബ്രറിയുടെ ഒഴിഞ്ഞ കോണിലും, കാമ്പസ്സിലെ മരച്ചോട്ടിലും കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന കാമ്പസ്സ് പ്രണയത്തിന്റെ നാളുകള്‍. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കാര്യങ്ങള്‍, ഒരുപാട് ഒരുപാട് സ്വപ്നങ്ങള്‍ പങ്ക് വച്ച സ്‌നേഹാക്ഷരങ്ങളുടെ നൂറ് നൂറ് കത്തുകള്‍! കാമ്പസ്സ് പ്രണയങ്ങള്‍ക്ക് ഊഷ്മളമായ ഭാവമുണ്ടായിരുന്ന, സ്വപ്നങ്ങളുടെ നിറക്കൂട്ടുകളുണ്ടായിരുന്ന, കവിതകളുടെ ഈണമുണ്ടായിരുന്ന ഇന്നലെകളുടെ പ്രണയകാലമാണെന്റെ മനസ്സില്‍; പ്രായോഗിക പ്രണയങ്ങളുടെ പുതിയ നാളുകളല്ല!!

പിന്നെ പ്രവാസത്തിന്റെ നാളുകള്‍ക്ക് തുടക്കമായപ്പോള്‍ കാത്തിരിക്കാന്‍ കത്തുകള്‍ മാത്രം ബാക്കി! ചെറിയ ചെറിയ അക്ഷരങ്ങളില്‍ സാന്ത്വനമായി അഛന്റെ, സ്‌നേഹസ്പര്‍ശമായി അമ്മയുടെ, കൊച്ചുവര്‍ത്തമാനങ്ങളുമായി കൂട്ടുകാരെന്റെ ഒക്കെ കത്തുകള്‍. ഗൃഹാതുരത്വം ചുര മാന്തിയ പകലറുതികളില്‍, മടുപ്പിക്കുന്ന ഓഫീസ് ജീവിതത്തിന്റെ വിരസതകളില്‍, ഒറ്റപ്പെടലിന്റെ അസ്വാസ്ഥ്യങ്ങളില്‍ കത്തുകള്‍ കുളിര്‍തെന്നലായി മന‍സ്സിനെ തഴുകി.

ജീവനില്‍ കൂട് കൂട്ടാന്‍ ഒരു പങ്കാളിയുണ്ടായ പിന്നീടുള്ള നാളുകളില്‍ കത്തുകള്‍ക്ക് പുതിയ രൂപവും ഭാവവും ഉണ്ടായി. കാത്തിരിപ്പുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉണ്ടായി. മോഹവും, മോഹഭംഗങ്ങളും, സ്വപ്നവും, പ്രതീക്ഷയും ഒക്കെ കനലായെരിച്ചെഴുതിയ കത്തുകള്‍! ജ്വലിച്ചും, തപിച്ചും, കുളിരായി പൊതിഞ്ഞും, ഇക്കിളിപ്പൂക്കളായ് വിരിഞ്ഞും എത്രയൊ കത്തുകള്‍!

വടിവില്ലാത്ത കയ്യക്ഷരങ്ങളില്‍ ‘അഛാ’ എന്നെഴുതിയ പൊന്നുമോന്റെ ആദ്യത്തെ കത്ത്.

അതെ, ഓരോ കത്തും ഓരൊ അനുഭവമായിരുന്നു. സ്‌നേഹത്തിന്റെ തലോടലും, കണ്ണുനീരിന്റെ നനവും, പ്രണയത്തിന്റെ മധുരവും പരിഭവവും, ഹൃദയതാളങ്ങളും ഒക്കെ തൊട്ടറിയാന്‍ കഴിഞ്ഞിരുന്ന ജീവനുള്ള കത്തുകള്‍. ഒരു നിധി പോലെ കാത്ത് വക്കാന്‍, പിന്നെ സ്വകാര്യ നിമിഷങ്ങളില്‍ വീണ്ടും വീണ്ടും വായിക്കാന്‍, ഹൃദയബന്ധങ്ങളുടെ നേരറിയാന്‍ കഴിഞ്ഞിരുന്ന കത്തുകള്‍!

ഇന്ന്, കാലത്തിനൊപ്പം നാമൊക്കെ മാറിയപ്പോള്‍, ഇ-മെയിലുകളുടെ യാന്ത്രികത ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞപ്പോള്‍ നമുക്ക് നഷ്ടമായത് കത്തുകളിലൂടെ നമ്മള്‍ അനുഭവിച്ചിരുന്ന വ്യക്തി ബന്ധങ്ങളുടെ ഊഷ്മള സ്പര്‍ശമല്ലെ? ഹൃദയ ബന്ധങ്ങളെ തൊട്ടറിഞ്ഞിരുന്ന ഒരു നല്ല കാലത്തിന്റെ തുടിപ്പുകളല്ലെ?

ജീവതാളത്തിന്‍ തുടിപ്പൂകളില്ലാത്ത ഇ-മെയില്‍ കത്തുകള്‍
ഇന്നിന്റെ നേരായി തീര്‍ന്നിട്ടും
പിന്നെയും കാക്കുന്നു എനിക്കായൊരു കത്ത്,
ആത്മാവിന്‍ നേരായൊരു കത്ത്!!
Related Posts Plugin for WordPress, Blogger...