നക്ഷത്രങ്ങളുടെ രാജകുമാരി

ഒരു വട്ടം കൂടി ആ ദിവസം എത്തുന്നു; നക്ഷത്രരാജ്യത്തെ രാജകുമാരിയാകാന്‍ എന്റെ പ്രിയപ്പെട്ട കണ്ണന്‍ യാത്രയായ ദിവസം. നാല് വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്ന് പോയത്!

വാരാന്ത്യ സന്ധ്യയുടെ തിരക്കില്‍ വീര്‍പ്പുമുട്ടി നിന്ന പാര്‍ക്കില്‍ മെല്ലെ ആളൊഴിഞ്ഞ് തുടങ്ങി. പുല്‍പ്പരപ്പിന്റെ  വിശാലതയില്‍ മുകളിലേക്ക് നോക്കി കിടന്നു ... ആകാശം  നിറയെ കണ്ണ് ചിമ്മുന്ന കുഞ്ഞ് നക്ഷത്രങ്ങള്‍ ... ആകാശച്ചരിവിലെ തിളങ്ങുന്ന ഒറ്റനക്ഷത്രം കണ്ണിറുക്കി ചിരിക്കുന്നത് പോലെ ... അത് എന്റെ കണ്ണനല്ലേ, നക്ഷത്രരാജ്യത്തെ രാജകുമാരിയാകാന്‍ പോയ എന്റെ കണ്ണന്‍?

ചുറ്റുവട്ടത്തെ വേപ്പുമരങ്ങള്‍ ഉഷ്ണക്കാറ്റൂതുന്നു. എവിടെ നിന്നോ എത്തുന്ന ഒരു രാക്കിളിയുടെ ഒറ്റപ്പെട്ട പാട്ട് ‍! ഒരു കുഞ്ഞുകാറ്റിന്റെ തലോടല്‍ ഓര്‍മകളെ മെല്ലെ തഴുകിയുണര്‍ത്തി.

കണ്ണന്‍ എനിക്ക് ആരായിരുന്നു? എങ്ങിനെയാണ് ഞാന്‍ പോലും അറിയാതെ അവളെന്റെ ജീവനില്‍ കൂട് കൂട്ടിയത്?

പുറത്തേക്ക് വരാനാവാതെ വിതുമ്പി നിന്ന ഒരു തേങ്ങലില്‍ ഓര്‍മകള്‍ ഉണര്‍ത്തുപാട്ടായി.

* * * * * * * *
വിരസത വല്ലാതെ അലോസരപ്പെടുത്തിയ ഒരു വാരാന്ത്യത്തിലാണ് സമയം കളയാനായി കമ്പ്യൂട്ടറിന്റെ ചാറ്റ് റൂമില്‍ കയറിയത്. മെയിന്‍ റൂമിലെ ചാറ്റിങ്ങ് കോലാഹലങ്ങള്‍ വെറുതെ നോക്കിയിരുന്നു. എന്തിനെന്നറിയില്ല ‘കണ്ണന്‍’ എന്ന നിക്ക് കണ്ടപ്പോള്‍ അറിയാതെ അതില്‍ ക്ലിക്ക് ചെയ്തു, ഒരു മുജ്ജന്മബന്ധത്തിന്റെ ബാക്കിപത്രം പോലെ.

ഔപചാരികമായ എന്റെ പരിചയപ്പെടുത്തല്‍ കഴിഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ മറുവശത്തെ നിന്ന് മറുപടി എത്തി,

‘ഹല്ലോ ഏട്ടാ...’

ഔപചാരികതകളില്ലാത്ത സംബോധനയില്‍ തന്നെ മനസ്സില്‍ ഒരായിരം പൂത്തിരികള്‍ വിരിഞ്ഞത് പോലെ ... ജന്മപാശങ്ങളാല്‍ ബന്ധിക്കപ്പെട്ട, കൂടിച്ചേരാന്‍ വിധിക്കപ്പെട്ടവരുടെ നിയോഗം പോലെ ഒരു കണ്ടുമുട്ടല്‍!

പിന്നെയും ഒരല്പം സംശയം ബാക്കി, ചാറ്റ് റൂമുകളിലെ കുസൃതികള്‍ പോലെ ഇതും ഏതെങ്കിലും ആണ്‍കുട്ടികളുടെ വികൃതി ആയാലോ? അധികം വൈകാതെ എന്റെ  മൊബയിലിലേക്ക് പരിചയമില്ലാത്തൊരു കോള്‍ എത്തി ..

‘എന്താ ഏട്ടാ, സംശയം ഒക്കെ മാറിയോ?’ ഒപ്പം മണി കിലുങ്ങുന്നത് പോലെ അവളുടെ കുസൃതിച്ചിരിയും.


‘എന്ത് സംശയം കണ്ണാ?’
 
‘ഹേയ് ... കണ്ണനോ, അതല്ലല്ലൊ എന്റെ പേര്’

‘ഉം .. പക്ഷെ മോളെ ഏട്ടന്‍ അങ്ങനെയല്ലേ പരിചയപ്പെട്ടത്, ഇനിയെന്നും നീ ഏട്ടന്റെ കണ്ണനായി തന്നെ ഇരിക്കട്ടെ’


ദൈവികമായ ഒരു ആത്മബന്ധത്തിന് അവിടെ തുടക്കമായി.

പിന്നെ വന്ന ദിവസങ്ങളിലൊക്കെ ഇ-മെയിലുകളിലൂടെ, ഫോണിലൂടെ കണ്ണന്‍ എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി. അവളെനിക്ക്, വാശി പിടിക്കുകയും, കൊഞ്ചുകയും, ഇണങ്ങുകയും, പിണങ്ങുകയും ഒക്കെ ചെയ്യുന്ന കുഞ്ഞനിയത്തിയായി, മകളായി, കളിക്കൂട്ടുകാരിയായി ...

അവളുടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ക്ക്, കോളേജ് കുസൃതികളുടെ വിവരണങ്ങള്‍ക്ക്, ബാല്യകാല തമാശകള്‍ക്ക് ഞാനൊരു നല്ല കേള്‍വിക്കാരനായി. ഒരിക്കലും കണ്ടിട്ടില്ലാത്ത കണ്ണന്റെ തിളങ്ങുന്ന കണ്ണുകളും, കഥ പറയുമ്പോള്‍ ചിരിച്ച് തുടുക്കുന്ന കവിളുകളും ഞാന്‍ സ്വപ്നം കണ്ടു. വിരല്‍തുമ്പില്‍ തൂങ്ങി ‘ഏട്ടാ’ എന്ന് വിളിക്കുന്ന ഒരു കുഞ്ഞനിയത്തി മനസ്സിന്റെ മേച്ചില്പുറങ്ങളില്‍ പിച്ചവച്ചു നടന്നു.
 

കണ്ണന്‍ പറഞ്ഞ കഥകളിലൂടെ അവളുടെ പ്രിയപ്പെട്ട ശിവനും, അമ്പലവും, പാടത്തിനപ്പുറത്തെ കുളവും, പിന്നെ അവളുടെ ചേച്ചിമാരും ചേട്ടന്മാരും മറ്റ് വീട്ടുകാരും എല്ലാം എനിക്കും പ്രിയപ്പെട്ടതായി.

ലോകത്തിന്റെ ഏതു കോണിലായാലും ദിവസം ഒരു തവണയെങ്കിലും എന്നോട് സംസാരിക്കുക എന്നത് കണ്ണന് ഒരു വ്രതം തന്നെയായി! രാത്രിയുടെ എകാന്തതകളില്‍, ഓഫീസ് തിരക്കുകള്‍ക്കിടയില്‍, വാരാന്ത്യങ്ങളുടെ വിരസതകള്‍ക്കിടയില്‍ ഒക്കെ അവളുടെ ഫോണ്‍ വിളികള്‍ എന്നേത്തേടിയെത്തി.

ക്ഷീണിച്ച് തളരുന്ന പകലുകളില്‍, ഏകാന്തത വല്ലാതെ മുറിപ്പെ ടുത്തുമ്പോള്‍ ഒക്കെ മന‍സ്സറിഞ്ഞത് പോലെ കണ്ണന്റെ ഫോണ്‍ വിളി എത്തും ..

‘അക്കൂ ... കുക്കൂ ...’

ഒരു കൊച്ചു കുട്ടിയുടെ കുസൃതിയോടെ അവള്‍ വിളിക്കുമ്പോള്‍ അതെനിക്കൊരു സാന്ത്വന സ്പര്‍ശമാകും. അറിയാതെ എന്റെ ചുണ്ടില്‍ ‍വിരിയുന്ന ചിരിയില്‍ എല്ലാം ഞാന്‍ മറക്കും.

എനിക്കേറെ ഇഷ്ടമുള്ള ‘കൃഷ്ണ നീ വേഗനെ വാരോ..’ മാന്ത്രിക സ്പര്‍ശമുള്ള വിരലുകള്‍ കൊണ്ട് കണ്ണന്‍ അവളുടെ വീണയില്‍  വായിച്ചു കേള്‍പ്പിക്കുമ്പോള്‍, മധുരമുള്ള ശബ്ദത്തില്‍ ‘ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ...’ എന്ന ഗാനം ഫോണിലൂടെ പാടിക്കേള്‍പ്പിക്കുമ്പോള്‍ ഒക്കെ ഞാന്‍ എന്റെ കണ്ണന്റെ സാമീപ്യം അനുഭവിച്ചറിഞ്ഞു. ഭരതനാട്യത്തിന്റെ ചടുലഭാവങ്ങള്‍ എന്റെ കണ്ണന്‍ ആടിത്തിമിര്‍ക്കുന്നത് മനസ്സിലെ നൃത്തമണ്ഡപത്തില്‍ കണ്ടറിയുമ്പോള്‍, അധികം താമസിയാതെ അത് നേരിട്ട് കാണണം എന്ന് ഉറപ്പിച്ചിരുന്നു.

ഓഫീസിലേക്ക് പോകാന്‍ തിരക്കിട്ട് തയ്യാറായിക്കൊണ്ടിരുന്ന ഒരു പുലര്‍കാലത്താണ് കണ്ണന്റെ ഫോണ്‍ വന്നത്,

‘ഏട്ടാ...’


‘എന്താ കണ്ണാ?’


‘ഉം.. പിന്നെ ... ഏട്ടന്‍ ഒന്ന് കണ്ണടച്ചെ, എന്നിട്ട് എന്നെ ഒന്നനുഗ്രഹിച്ചേ ...’


കാര്യം അറിയാതെ അമ്പരന്ന് നില്‍ക്കുമ്പോള്‍  അവള്‍ പറഞ്ഞു,

‘ഏട്ടാ ഇന്നെന്റെ ഫൈനല്‍ എക്സാം തുടങ്ങുന്നു, ഏട്ടന്‍ അനുഗ്രഹിക്കണം’

ആയിരക്കണക്കിന് മൈലുകള്‍ക്കകലെ ആയിട്ടും എന്റെ കാല്പാദങ്ങളില്‍ കണ്ണന്റെ വിരലുകള്‍ സ്പര്‍ശിച്ചത് ഞാന്‍ അനുഭവിച്ചറിഞ്ഞു. മനസ്സ് കൊണ്ട് അവളുടെ നെറുകയില്‍ തലോടുമ്പോള്‍ അറിയാതെ തന്നെ പ്രാര്‍ത്ഥിച്ച് പോയി, ‘ഈശ്വരന്മാരെ എന്റെ കുട്ടിയെ അനുഗ്രഹിക്കണേ’. കണ്‍കോണില്‍ അറിയാതെ നനവ് പടരുന്നതും ഞാന്‍ അറിഞ്ഞു!

പിന്നെ, പരീക്ഷാഫലം വന്ന് അഖിലേന്ത്യാതലത്തില്‍ തന്നെ റാങ്കുണ്ട് എന്നറിയിക്കുമ്പോള്‍ കണ്ണന്‍ പറഞ്ഞു,

‘എല്ലാം എന്റെ ശിവന്റെ, അല്ല ഏട്ടന്റെ അനുഗ്രഹം!’

കുറച്ച് ദിവസങ്ങള്‍ കൊണ്ട്, ഏതാനും ആഴ്ചകള്‍ കൊണ്ട് കണ്ണന്‍ എനിക്ക് പിറക്കാതെ പോയ മകളായി ... എന്നും ആഗ്രഹിച്ചിരുന്ന കുഞ്ഞനിയത്തിയായി. ഒരിക്കല്‍ പോലും നേരിട്ടൊന്നു കാണാതെ, നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഓമനിച്ച ഒരു ആത്മബന്ധം...

എനിക്കൊരു കുഞ്ഞ് ജലദോഷം വന്നാല്‍ ‍പോലും കണ്ണന്‍ അവളുടെ പ്രിയപ്പെട്ട ശിവന്റെ നടയില്‍ പോയി ദിവസം മുഴുവന്‍ ജലപാനം പോലും കഴിക്കാതെ വൃതം ഇരിക്കുമായിരുന്നത്രെ!

പൂക്കളേയും, തുമ്പികളേയും സ്‌നേഹിച്ച, ദാവണിയുടുക്കാന്‍ ഇഷ്ടപ്പെട്ട, പുലര്‍കാലങ്ങളില്‍ മുടങ്ങാതെ കുളിച്ചു തൊഴുമായിരുന്ന എന്റെ കണ്ണന്റെ ഫോര്‍വീല്‍ വാഹനങ്ങളോടും മോട്ടോര്‍സൈക്കിളുകളോടും ഉള്ള കമ്പം എന്നും എനിക്കൊരു അല്‍ഭുതമായിരുന്നു.

പിന്നെ ഒരു ദിവസം വന്ന ഫോണ്‍ കോളില്‍ കണ്ണന്റെ ശബ്ദത്തിന് എന്തോ പന്തികേട് പോലെ.

‘എന്ത് പറ്റി മോളേ?’

ഒരു വിങ്ങിക്കരച്ചില്‍ ആയിരുന്നു മറുപടി! സ്തബ്ധനായി നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു, ‘ഏട്ടാ ഞാന്‍ മെയില്‍ ചെയ്യാം’. പൊടുന്നനെ കണ്ണന്‍ ഫോണ്‍ വച്ചു!

അസ്വസ്ഥമായ നിമിഷങ്ങള്‍ക്കൊടുവില്‍ കണ്ണന്റെ മെയില്‍ വന്നു. ആ വരികളിലൂടെ കണ്ണോടിച്ചപ്പോള്‍ തലച്ചോറില്‍ എന്തെല്ലാമ്മോ പൊട്ടിത്തകരുന്നത് പോലെ ... കണ്ണുകളില്‍ ഇരുട്ട് കയറി ... മനസ്സില്‍ എന്തൊക്കെയോ തകര്‍ന്നു വീണു. എന്റെ കണ്ണന്‍ ആശുപത്രിയിലാണ്, ഹൃദയഭിത്തിയിലുള്ള ഒരു കുഴപ്പം പരിഹരിക്കാന്‍ അവള്‍ക്ക് ഉടന്‍ ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വേണമത്രെ!

കണ്ണന്‍ എഴുതിയിരിക്കുന്നു, ‘എനിക്ക് വയ്യ ഏട്ടാ ഈ ഓപ്പറേഷനും മരുന്നും ഒക്കെ, മടുത്തിരിക്കുന്നു ... ഒന്നും വേണ്ട ഇനി ... എന്തിനാണേട്ടാ ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്?’

പിന്നെ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി അമ്മുവിനെ വിളിച്ചപ്പോഴാണ് അറിഞ്ഞത്, എപ്പോഴും കളിച്ചും ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും നടക്കുന്ന എന്റെ കണ്ണന്‍ പലവിധ രോഗങ്ങളുടെ പിടിയിലാണെന്ന്. എല്ലാ വേദനകളും ആരോടും പരിഭവമില്ലാതെ, ദൈവങ്ങളോട് പോലും, സ്വയം സഹിക്കുകയായിരുന്നു എന്റെ കുട്ടി!


ഏറെ നേരം കഴിഞ്ഞ് കണ്ണനെ വിളിക്കുമ്പോള്‍ എന്ത് പറഞ്ഞ് അവളെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. വളരെയേറെ നിര്‍ബന്ധിച്ചു കഴിഞ്ഞാണ് അവള്‍ സര്‍ജറിക്ക് സമ്മതിച്ചത്.

ലണ്ടനിലെ പ്രശസ്തമായ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകും മുമ്പ് കണ്ണന്‍ എന്നെ വിളിച്ചു. എന്ത് പറയണം എന്നറിയാതെ വിഷമിക്കുമ്പോള്‍ അവളെന്നെ ആശ്വസിപ്പിച്ചു,

‘ഏട്ടാ, ഏട്ടന്റെ കണ്ണന് ഒന്നും വരില്ല, ട്ടോ ...’

വെറുതെ മൂളാനേ എനിക്കായുള്ളു.

മണിക്കൂറുകള്‍ നീണ്ട സര്‍ജറിക്ക് ശേഷം കണ്ണ് തുറന്ന കണ്ണന്‍ ആദ്യം ചെയ്തത് എന്നെ വിളിക്കുകയായിരുന്നു. ക്ഷീണിച്ച ശബ്ദത്തില്‍ അവള്‍ മെല്ലെ പറഞ്ഞു, ‘ഏട്ടാ ഞാന്‍ പറഞ്ഞില്ലേ....?’

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കണ്ണന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നു, സന്തോഷത്തിന്റെ ദിവസങ്ങള്‍ ... കളിയും ചിരിയും പാട്ടും ഡാന്‍സുമൊക്കെയായി വീണ്ടും. പക്ഷെ വിധി വീണ്ടും അവളോട് ക്രൂരത കാട്ടി, അവള്‍ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന സഹോദരനെ ഒരു കാറപകടത്തിലൂടെ തട്ടിയെടുത്തുകൊണ്ട്!!


പിന്നേയും ഏറെ ദിവസങ്ങള്‍ എടുത്തു കണ്ണന്‍ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍.

പിന്നെ, അപ്രതീക്ഷിതമായി ഒരു ദിവസം അവള്‍ പറഞ്ഞു, ‘ഏട്ടാ, ഞാന്‍ ഏട്ടനെ കാണാന്‍ വരുന്നു’

ആദ്യം വിശ്വസിക്കാനായില്ല, ’എപ്പോഴാണ്?’

‘ഉം.. എന്ത് പറ്റി, തിരക്കായോ?’ മണി കിലുങ്ങുന്നത് പോലെ അവള്‍ ചിരിച്ചു.


‘നാളെ ഏട്ടന്റെ വീടിനടുത്തുള്ള ഷോപ്പിങ് സെന്ററില്‍ ഞാന്‍ വരുന്നുണ്ട്, അവിടെ വന്നിട്ട് വിളിക്കാം കേട്ടൊ’.

നിമിഷങ്ങള്‍ക്ക് വേഗത പോരാ എന്ന തോന്നല്‍... ദൈവം എനിക്ക് തന്ന കുഞ്ഞനിയത്തിയെ കാണാനുള്ള തിടുക്കം.


പിറ്റെ ദിവസം ഫോണ്‍ കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ഷോപ്പിങ് സെന്ററില്‍ എത്തി. ഏറെ തിരക്കുകള്‍ക്കിടയിലും ഞാന്‍ എന്റെ കണ്ണനെ ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു; മുജ്ജന്മപുണ്യങ്ങളുടെ സുകൃതമായി അവള്‍, എന്റെ കണ്ണന്‍, തൊട്ടു മുന്നില്‍!

അവളുടെ വിരലുകളില്‍ കൂട്ടിപ്പിടിച്ച് ‘കണ്ണാ’ എന്ന് വിളിക്കുമ്പോള്‍ മറ്റൊന്നും പറയാനായില്ല. തിളങ്ങുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നപ്പോള്‍ ഉറക്കെ ചിരിച്ച് കണ്ണന്‍ ചോദിച്ചു,


‘എന്താ എട്ടാ.. ഇങ്ങനെ ഒന്നും മിണ്ടാതെ?’

പിന്നെ ഷോപ്പിങ് സെന്ററിലെ ഫൌണ്ടന്റെ അരികിലിരുന്ന് ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പറഞ്ഞു. ഇടക്കെപ്പോഴോ എന്റെ വിരലുകളില്‍ മുറുകെപ്പിടിച്ച് കണ്ണന്‍ പറഞ്ഞു, ‘ഏട്ടാ, ഞാന്‍ അടുത്തില്ലെങ്കിലും ഏട്ടന് എപ്പോഴെങ്കിലും എന്നെ കാണണം എന്ന് തോന്നിയാല്‍ കണ്ണടച്ച് ‘കണ്ണാ’ എന്നൊന്ന് മെല്ലെ വിളിച്ചാല്‍ മതി, ഞാന്‍ അരികില്‍ ഉണ്ടാവും കേട്ടോ’...


അവളുടെ കണ്ണുകളിലേക്ക് നോക്കി വെറുതെ ചിരിക്കുമ്പോള്‍ അതൊരു തമാശയായേ തോന്നിയുള്ളു.

‘ഏട്ടാ, ഇനി കാണുമ്പോള്‍ ഏട്ടന് തരാന്‍ ഞാന്‍ ഒരു സമ്മാനം കരുതി വച്ചിട്ടുണ്ട്, ഒരു ചെപ്പ് നിറയെ മഞ്ചാടിക്കുരുക്കള്‍!’

ഏറെ നേരത്തിന് ശേഷം യാത്ര പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു, എന്തിനെന്നറിയില്ല വിരലുകള്‍ വിറച്ചിരുന്നു! കണ്ണന്‍ യാത്ര പറയുമ്പോള്‍ ആ വിരലുകളില്‍ തലോടി വെറുതെ തലയാട്ടാനേ  കഴിഞ്ഞു ള്ളു.

അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഒരു കണ്ണുനീര്‍ത്തുള്ളി എന്റെ ഹൃദയത്തിലെവിടെയൊ വന്ന് വീണുടഞ്ഞു. ദൂരെയെത്തി കൈവീശി നടന്ന് മറയുമ്പോള്‍, കണ്ണുനീര്‍ മൂടിയ എന്റെ മിഴികളില്‍ നിന്ന് എന്റെ കണ്ണന്‍ അകന്ന് പോകുമ്പോള്‍ ഒരിക്കലും ഓര്‍ത്തില്ല അത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും കൂടിക്കാഴ്ച ആവും എന്ന്!!


അടുത്ത ദിവസവും പതിവ് പോലെ കണ്ണന്റെ ഫോണ്‍ എത്തി, പക്ഷെ അവളുടെ ശബ്ദത്തിന് എന്തോ മരവിപ്പ് പോലെ  ‘എന്ത് പറ്റി’ എന്ന എന്റെ ചോദ്യത്തിന് ഒരു വിങ്ങിക്കരച്ചിലായിരുന്നു മറുപടി. ഗദ്ഗദങ്ങള്‍ക്കിടയില്‍ അവള്‍ ഫോണ്‍ അമ്മുവിന് കൊടുത്തു. അമ്മു പറഞ്ഞ വാര്‍ത്ത ഒരു വെള്ളിടിയായാണ് എന്റെ കാതില്‍ പതിച്ചത്! കാലുകള്‍ തളരുന്നു എന്ന് തോന്നിയപ്പോള്‍ തൊട്ടടുത്ത കസേരയില്‍ ഇരുന്നു.

എന്റെ കണ്ണന്‍ വീണ്ടും ഹോസ്പിറ്റലില്‍ ആണത്രെ... ‘രക്താര്‍ബുദം’ എന്റെ കുട്ടിയുടെ രക്തകോശങ്ങളെ വളരെയേറെ ആക്രമിച്ച് കീഴടക്കിക്കഴിഞ്ഞിരിക്കുന്നു! നേരത്തെ തന്നെ മറ്റുള്ളവര്‍ക്ക് ഈ രോഗത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് കണ്ണന്‍ അറിഞ്ഞത്. അവള്‍ അറിയാതെ കൊടുത്തിരുന്ന മരുന്നുകള്‍ ഫലം ചെയ്യാത്ത അവസ്ഥയായിരിക്കുന്നു!


ഒരു അവസാനശ്രമം എന്ന നിലയില്‍ തൊട്ടടുത്ത ദിവസം തന്നെ കണ്ണനെ ന്യൂയോര്‍ക്കിലെ പ്രശസ്ഥമായ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ഉടന്‍ തന്നെ കണ്ണന്‍ എന്നെ വിളിച്ചു,

‘അക്കൂ... ഏട്ടാ എന്താ ഒന്നും മിണ്ടാത്തെ, പേടിച്ച് പോയോ, ഉം??’


ഒന്നും മിണ്ടാനാവാതെ തരിച്ച് നില്‍ക്കുമ്പോള്‍ അവള്‍ വീണ്ടും പൊട്ടിച്ചിരിച്ചു, പിന്നെ ഒരല്പം ഗൌരവത്തോടെ പറഞ്ഞു,


‘ഏട്ടാ, നിങ്ങളുടെ ഒക്കെ പ്രാര്‍ത്ഥനകള്‍ എന്റെ കൂടെ ഉള്ളപ്പോള്‍ എനിക്കൊന്നും വരില്ല കേട്ടൊ’.


അടുത്ത ദിവസം വിളിക്കുമ്പോള്‍ അവള്‍ ഏറെ സന്തോഷവതിയായിരുന്നു.

‘ഏട്ടാ, ഡോക്‌ടേര്‍സ് പറഞ്ഞു എല്ലം ശരിയാകും എന്ന്, എനിക്കിപ്പോള്‍ നല്ല സുഖം തോന്നുന്നുണ്ട് കേട്ടൊ’.


പിന്നെ വന്ന രണ്ട് ദിവസങ്ങളിലും വിളിച്ചപ്പോള്‍ കണ്ണന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു, പാട്ട് പാടി, പൊട്ടിച്ചിരിച്ചു. അവളുടെ സന്തോഷം കണ്ടപ്പോള്‍ മനസ്സില്‍ കുളിരു പെയ്തു. പേരറിയാവുന്ന ദൈവങ്ങളോടെല്ലാം നന്ദി പറഞ്ഞു; വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു.


നാലാമത്തെ ദിവസം വിളിക്കുമ്പോള്‍ അവള്‍ പറഞ്ഞു,

‘ഏട്ടാ, എനിക്കിപ്പോള്‍ ഏറെ ആശ്വാസമുണ്ട്, മരുന്നുകള്‍ റെസ്‌പോണ്ട് ചെയ്യുന്നു എന്ന് ഡോക്‌ടേര്‍സ് പറഞ്ഞു’.


‘ഈശ്വരന്മാര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ എങ്ങനെ കേള്‍ക്കാതിരിക്കാന്‍ കഴിയും മോളേ?’

‘ഞാന്‍ വേഗം തിരിച്ച് വരും ഏട്ടാ, ഒരുപാട് കാലം ജീവിക്കാന്‍ ഇപ്പോള്‍ ഒരു കൊതി’.

അടുത്ത ദിവസം ശനിയാഴ്ച ആയിരുന്നു, ജൂലൈ 9. ഉച്ചമയക്കത്തിന്റെ ആലസ്യത്തിനിടയിലാണ് ഫോണ്‍ നിര്‍ത്താതെ ശബ്ദിക്കാന്‍ തുടങ്ങിയത്.


‘അക്കൂ, ഉച്ചക്ക് കിടന്നുറങ്ങി തടി ഒക്കെ കൂട്ടിക്കൊ കേട്ടോ‘ കണ്ണനായിരുന്നു ഫോണില്‍.

പിന്നെ ഒരുപാട് കാര്യങ്ങള്‍ പതിവുപോലെ അവള്‍ പറഞ്ഞു.

‘എന്താ ഇപ്പോഴും ഏട്ടന് ഒരു പേടി പോലെ ... ഏട്ടന്റെ കണ്ണന് ഒന്നും വരില്ല അക്കൂസ്സേ ..’ കണ്ണന്‍ ഉറക്കെ ചിരിച്ചു.


‘ഏട്ടാ ഒന്ന് ഹോള്‍ഡ് ചെയ്യണേ...’ തുടര്‍ന്ന് ഫോണ്‍ താഴെ വീഴുന്ന ശബ്ദം! ഫോണ്‍ കട്ടായി!!


മനസ്സില്‍ എന്തെന്നറിയാത്ത വീര്‍പ്പുമുട്ടല്‍ ... നെഞ്ചില്‍ ഒരു പിടച്ചില്‍ പോലെ.

കുറെ നേരം കഴിഞ്ഞ് വീണ്ടും ഫോണ്‍ വന്നു, അമ്മുവായിരുന്നു.

"ഏട്ടാ, കണ്ണന്‍ ആശുപത്രിയിലാണ് ... ഏട്ടനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ പൊടുന്നനെ അവള്‍ കുഴഞ്ഞ് വീണു, ഓരോ രോമകൂപത്തില്‍ കൂടെയും രക്തം വരുന്നുണ്ടായിരുന്നു. ആംബുലന്‍സില്‍ വച്ച് ബോധം മറയുവോളം അവള്‍ ഏട്ടന്റെ കാര്യമാണ് പറഞ്ഞത്’".


അമ്മു പറഞ്ഞതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല, കാതുകള്‍ കൊട്ടിയടച്ചത് പോലെ ... നെഞ്ചൊക്കെ വിങ്ങുന്നു!

‘കണ്ണന് എങ്ങനെയുണ്ട് ഇപ്പോള്‍ ‍?’

‘ഐ. സി.യുവില്‍  ആണ്, ഇത്തിരി കഴിഞ്ഞ് വിളിക്കാം’ .. അമ്മു ഫോണ്‍ വച്ചു.


അറിയാവുന്ന ദൈവങ്ങളോടൊക്കെ ചോദിച്ചു പോയി, ഒരു മാത്ര തെളിഞ്ഞ് അസ്തമിക്കുന്ന മഴവില്ലാകുവാന്‍ മാത്രമായിരുന്നെങ്കില്‍  എന്തിനാണ് ഈശ്വരന്മാരെ എന്റെ കുഞ്ഞിന് എല്ലാം തികഞ്ഞ ഈ പുണ്യജന്മം നല്‍കിയത്??


അധികം കഴിയും മുമ്പ് വീണ്ടും ഫോണ്‍ ശബ്ദിച്ചു ... വിറക്കുന്ന കരങ്ങളോടെ ഫോണ്‍ എടുത്തു ... അങ്ങേത്തലക്കല്‍ അമ്മുവിന്റെ വിറങ്ങലിച്ച ശബ്ദം.

‘ഏട്ടന്റെ ... ഏട്ടന്റെ കണ്ണന്‍ പോയി ... !!!’

തളര്‍ന്ന് താഴേക്കിരിക്കുമ്പോള്‍ അവള്‍ പറയുന്നത് കേട്ടു, ‘മരിക്കുമ്പോഴും ഏട്ടന്റെ ഒരു ഫോട്ടോ കണ്ണന്‍ അവളുടെ വിരലുകള്‍ക്കുള്ളില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു’.


പിന്നെ, ഏറെനേരം കഴിഞ്ഞ് സ്വബോധത്തിലേക്ക് തിരിച്ചു വരുമ്പോഴും ബോധമനസ്സിന് ഉള്‍ക്കൊള്ളാനായില്ല, എന്റെ കണ്ണന്‍ ഒരോര്‍മയായി എന്ന വസ്തുത. ഒന്‍പത് മാസം മാത്രം ആയുസ്സുണ്ടായിരുന്ന, ഒന്‍പത് ജന്മങ്ങളുടെ സ്‌നേഹം പങ്കുവച്ച പുണ്യം പോലെ ഒരു ബന്ധം!

അടുത്ത ദിവസം കമ്പ്യൂട്ടറിലെ മെയില്‍ ബോക്സ് തുറക്കുമ്പോള്‍ അതില്‍ കണ്ണന്‍ മരണത്തിന് ഏതാനും  മണിക്കുറുകള്‍ക്ക് മുമ്പ് എഴുതിയ ഒരു മെയില്‍ ഉണ്ടായിരുന്നു. അതില്‍ അവള്‍ എഴുതിയിരുന്നു,

‘ഏട്ടാ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ അന്നും എനിക്ക് ഏട്ടന്റെ കണ്ണനായി തന്നെ ജനിക്കണം’.


* * * * * * *
ഒരു കുഞ്ഞുകാറ്റ് മെല്ലെ വന്ന് തഴുകി ... ഒരു വിരല്‍ സ്പര്‍ശനത്തിന്റെ സാന്ത്വനം ... എവിടെ നിന്നോ കാതിലൊരു ‘ഏട്ടാ’ വിളി മുഴങ്ങുന്നത് പോലെ. നിറഞ്ഞ മിഴികള്‍ തുറന്നപ്പോള്‍ ദൂരെ പുഞ്ചിരിത്തിളക്കവുമായി ആ ഒറ്റനക്ഷത്രം!.

കണ്ണുകള്‍



പുറത്ത് ആള്‍ക്കാരുടെ അമര്‍ത്തിയ ഒച്ചകള്‍. ആരുടേയൊക്കെയോ അടക്കം പറച്ചിലുകള്‍‍. ആരെല്ലാമോ  വരികയും പോകുകയും ചെയ്യുന്നു. ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു നേരം തനിച്ചിരിക്കണം എന്ന് തോന്നിയപ്പോഴാണ് മുറിക്കുള്ളിലേക്ക് വന്നത്.

വല്ലാത്ത പുകച്ചില്‍. പുറത്തേക്കുള്ള ജനല്‍പ്പാളികള്‍  തുറന്നു. എവിടെയും ഒരിലപോലും പോലും അനങ്ങുന്നില്ല. ജന്നലിനടുത്ത് ഒഴിഞ്ഞ കൂജ. ഫ്രിഡ്ജിന്റെ ആഡംബരം വന്നിട്ടും എന്നും കൂജയിലെ വെള്ളം കുടിക്കാന്‍ അവള്‍ക്കായിരുന്നല്ലോ കൂടുതല്‍ താല്പര്യം!

‘രാജാ’ തോളില്‍ മെല്ലെയമരുന്ന കൈപ്പടം, ദാസേട്ടനാണ്.

‘അവര് വന്നിരിക്കുന്നു...’

‘ദാസേട്ടന്‍ എന്താണെന്ന് വെച്ചാല്‍ ചെയ്തോളൂ’

‘ഉം... നീ ഈ പേപ്പറില്‍ ഒന്ന് ഒപ്പിടണം... പിന്നെ അതിനുമുമ്പ് ഒന്ന് കൂടി നിനക്കു കാണണമെങ്കില്‍..’

‘ഞാന്‍ വരാം ദാസേട്ടാ ...’

കയ്യിലിരുന്ന പേപ്പര്‍ മേശപ്പുറത്ത് വെച്ചിട്ട് ദാസേട്ടന്‍ പുറത്തേക്ക് പോയി.



മേശപ്പുറത്ത് അവളുടെ, അമ്മുവിന്റെ ഫോട്ടോ. ആ വിടര്‍ന്ന, തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. ആ മിഴികള്‍ ഒന്ന് ചിമ്മിയടഞ്ഞുവോ? ആ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞില്ലേ?

ദാസേട്ടന്‍ കൊണ്ടുവന്ന സമ്മതപത്രത്തില്‍ ഒപ്പിടുന്നതിനു മുമ്പ് ഒരുവട്ടം കൂടി കണ്ണുകള്‍ അവളുടെ ഫോട്ടോയിലുടക്കി.


‘കൈ വിറക്കുന്നുണ്ട് അല്ലേ... നോക്ക്, എന്നോട് പറഞ്ഞത് മറക്കണ്ട കേട്ടോ’

പിന്നെയും ആ ചിരിക്കുന്ന കണ്ണുകള്‍.


'ഒന്നും, ഒന്നും എനിക്ക് മറക്കാന്‍ വയ്യല്ലോ അമ്മൂ.'

എന്നായിരുന്നു ഈ കണ്ണുകള്‍ ആദ്യമായി കണ്ടത്?

ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങിന് പോയത് ഒരു തമാശയായിട്ടായിരുന്നു. പക്ഷെ, ഇടക്കെപ്പോഴോ അകത്തെ മുറിയുടെ ഇരുട്ടില്‍, ജനലഴികള്‍ക്കിടയിലൂടെ കണ്ട രണ്ട് തിളങ്ങുന്ന കണ്ണുകള്‍ തുളഞ്ഞ് കയറിയത് ഹൃദയത്തിനുള്ളിലേക്കായിരുന്നു. ഒപ്പം ആളിനേ കാണുന്നതിനു മുമ്പ് തന്നെ മനസ്സ് തീരുമാനമെടുത്തിരുന്നു, ‘ഈ കണ്ണുകള്‍ എനിക്ക് വേണം’!

ആദ്യമായി അവള്‍ക്ക് നല്‍കിയ സ്നേഹമുദ്രകളും പാതികൂമ്പിയ ആ മിഴികളിലായിരുന്നല്ലോ.

പിന്നെ എത്രയെത്ര വര്‍ഷങ്ങള്‍... ചിരിച്ചും, കളി പറഞ്ഞും, കരഞ്ഞും, പിണങ്ങിയും കുസൃതി കാട്ടിയും ഒക്കെ ആ കണ്ണുകള്‍ എന്നോടൊപ്പം. നീണ്ട പീലികളുള്ള ആ തിളങ്ങുന്ന കണ്ണുകളില്‍ നോക്കി ഒന്നും പറയാതെ, ഒരുപാട് പറഞ്ഞ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍!



പിന്നെ ഒരിക്കല്‍ എന്തോ ഔദ്യോഗിക ആവശ്യത്തിന് ഒരു അന്ധവിദ്യാലയത്തില്‍ പോകേണ്ടി വന്നപ്പോഴാണ് അവളും കൂടെ വന്നത്. പല തരത്തിലുള്ള അന്ധരായ കുഞ്ഞുങ്ങളേയും, അവരുടെ കഷ്ട്പ്പാടുകളും ഒക്കെ കണ്ടതോടെ അവളുടെ മുഖം മ്ലാനമായി. കയ്യില്‍ കരുതിയിരുന്ന സമ്മാനങ്ങളൊക്കെ ആ കുട്ടികള്‍ക്ക് കൊടുത്ത് മടങ്ങിപ്പോരുമ്പോഴും, കാറില്‍ വെച്ചും അവള്‍ ഒന്നും സംസാരിച്ചില്ല.

രാത്രി ഒരു പുസ്തകവും വായിച്ചു കിടക്കുമ്പോഴാണ് അവള്‍ അടുത്തു വന്ന് കിടന്നത്.

‘രാജേട്ടാ, ഞാനൊരു കാര്യം പറയട്ടേ?’

‘ഉം’

മെല്ലെ നെഞ്ചില്‍  തലചേര്‍ത്ത്,  രോമങ്ങളില്‍ വിരലോടിച്ച് അവള്‍ തുടര്‍ന്നു,

‘ഇന്ന് ആ കണ്ണ് കാണാന്‍ വയ്യാത്ത കുട്ടികളെ കണ്ടില്ലേ, എന്തൊരു കഷ്ടമാ അല്ലേ?’

‘ഉം’

‘രാജേട്ടാ, ഞാന്‍ എന്റെ കണ്ണ് മരണശേഷം ദാനം ചെയ്യാന്‍ വേണ്ടി നേത്രബാങ്കില്‍ പേര് കൊടുത്തോട്ടേ?’

‘ങേ .. കണ്ണ് ദാനം ചെയ്യാനോ?’ ഒരു ഞെട്ടലാണുണ്ടായത്.


‘വേണ്ട... മരണശേഷമുള്ള കാര്യമൊന്നും ഇപ്പോഴാലോചിക്കണ്ട’

പൊടുന്നനെ അവള്‍ തിരിഞ്ഞു കിടന്നു.

‘ദാ ഇപ്പറയുന്നത്... അവനോന്റെ കാര്യം വരുമ്പോ എല്ലാരും ഇങ്ങനാ... മറ്റുള്ളവരോട് കണ്ണ് ദാനം ചെയ്യണം, പുണ്യപ്രവര്‍ത്തിയാ എന്നൊക്കെ ഉപദേശിക്കാന്‍ എല്ലാര്‍ക്കും ആവും.’

‘ഉം... മറ്റുള്ളോര് കൊടുത്തോട്ടെ, ഇവിടെ ആരും കൊടുക്കുന്നില്ല.’



കുറച്ച് നേരത്തേക്ക് അവളുടെ ശബ്ദം കേട്ടില്ല. പിന്നെ മെല്ലെ ഏങ്ങലടികള്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ അവളെ ചേര്‍ത്തു പിടിച്ചു,

‘അമ്മൂ നിനക്കറിയില്ലേ, നിന്റെയീ കണ്ണുകള്‍ ഏട്ടന് ...’



‘ഉം എനിക്കറിയാം. ഒന്ന് ഓര്‍ത്ത് നോക്കിയേ , രാജേട്ടന് ഒരുപാടിഷ്ടമുള്ള എന്റെയീ കണ്ണുകള്‍ നമ്മുടെ കാലശേഷവും ഒരുപാട് കാലം ജീവിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് പാവം മനുഷ്യര്‍ക്ക് കാഴ്ച കൊടുക്കുക എന്ന പുണ്യവും.’

‘പിന്നെ രാജേട്ടനറിയാമല്ലോ, കണ്ണ് ദാനം ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ കണ്ണിലെ ‘കോര്‍ണിയ’ എന്ന ചെറിയ ഒരു പടലം എടുക്കുക  മാത്രമല്ലേ ചെയ്യുന്നുള്ളൂ, പത്തു  മിനിറ്റ് മതീന്നും  അത് എടുക്കുന്നത് തിരിച്ചറിയാന്‍ പോലും പറ്റില്ല എന്നൊക്കെയാ കേട്ടത്.’

‘ഉം ശരി, നിന്റെ ഇഷ്ടം പോലെ നടക്കട്ടെ’

ആ കണ്ണുകള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി.

‘കള്ളന്‍’... തന്റെ കണ്ണടയൂരി ഇരു കണ്ണുകളിലും അവള്‍ മാറി മാറി ചുംബിച്ചു.

‘രാജാ... അവര്‍ കാത്തിരിക്കുന്നു...’ ദാസേട്ടനാണ്.

ഒപ്പിട്ട സമ്മതപത്രവുമായി പുറത്തേക്ക് ചെന്നു.



വെള്ളത്തുണിയില്‍ പൊതിഞ്ഞ് ശാന്തമായി കിടക്കുന്ന അമ്മുവിന്റെ ശരീരം. നിലവിളക്കിന്റെ തിരിനാളങ്ങള്‍ ഇനിയും നിറം മങ്ങിയിട്ടില്ലാത്ത അവളുടെ കണ്‍പീലികളില്‍ തിളങ്ങി. മെല്ലെ കുനിഞ്ഞ് അവളുടെ മിഴികളില്‍ ചുംബിക്കുമ്പോള്‍ ഒഴുകിയിറങ്ങിയ രണ്ട് കണ്ണുനീര്‍ത്തുള്ളികള്‍ ആ അടഞ്ഞ കണ്‍പോളകളില്‍ വീണ് ചിതറി.

‘അമ്മൂ, തൃപ്തിയായില്ലേ... നീ ആഗ്രഹിച്ചത് പോലെ, നിന്റെയീ കണ്ണുകള്‍ ഏതോ രണ്ട് പാവം മനുഷ്യരിലൂടെ ഇനിയും ഒരുപാട് കാലം ഈ ലോകത്തിന്റെ തിളക്കം കണ്ടുകൊണ്ടേയിരിക്കും.’

‘അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’


നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന്‍ ഉറക്കമായിട്ടുണ്ടായിരിക്കും. അല്ലെങ്കില്‍ ഹോംവര്‍ക്കിന്റെ തിരക്കില്‍. ഒരാഴ്ച കാത്തിരുന്നതിന് ശേഷമാണ് മോന്‍ വീട്ടിലുണ്ടാകാനിടയുള്ള സമയം നോക്കിത്തന്നെ ഫോണ്‍ ചെയ്തത്.

‘ഹല്ലൊ’ ഫോണിന്റെ അങ്ങേത്തലക്കല്‍ നന്ദു തന്നെ. കുട്ടിത്തം വിട്ടകലാന്‍ തുടങ്ങുന്ന അവന്റെ ശബ്ദം ആദ്യം ഒരു അമ്പരപ്പാണ് ഉണ്ടാക്കിയത്.

‘നന്ദുവിന് സുഖമല്ലേ മോനെ?’

‘ഉം’ ഒരു മൂളലില്‍‍ ഒതുങ്ങുന്ന ഉത്തരം!

‘നന്നായി പഠിക്കുന്നില്ലേ  മോന്‍?’

‘ഉം’ ..വീണ്ടും!

‘സ്‌കൂളില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?’

‘ഒന്നൂല്ലാ’

‘അച്ഛാ ഞാന്‍  ഫോണ്‍ അമ്മക്ക് കൊടുക്കട്ടെ?’ ... നന്ദുവിന് ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു! അമ്മയെ  വിളിച്ച് ഫോണ്‍ ഏല്‍പ്പിച്ചിട്ട് അവന്‍ എങ്ങോട്ടോ ഓടിപ്പോയി!

പൊന്നുമോന്റെ കുസൃതികള്‍ കേള്‍ക്കാന്‍, കളിയും ചിരിയും തമാശകളും കേള്‍ക്കാന്‍, സ്കൂളിലെ വിശേഷങ്ങള്‍ ഒക്കെ കേള്‍ക്കാന്‍ തയ്യാറായി നിന്ന എന്റെ മനസ്സില്‍ എന്തൊക്കെയോ വീണുടയുന്നത് പോലെ!

നന്ദു വളര്‍ന്നിരിക്കുന്നു!

എന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി നിര്‍ത്താതെ സംശയങ്ങള്‍ ചോദിക്കുകയും, അവന്റെ ലോകത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ഓഫീസ്സില്‍ നിന്നും വരുന്നതും കാത്തിരിക്കുകയും, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥ പറഞ്ഞ് കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ഒക്കെ ചെയ്തിരുന്ന എന്റെ പൊന്നുമോന്‍ പെട്ടെന്ന് വളര്‍ന്നത് പോലെ ... അവന്‍ എനിക്ക് അന്യനായത് പോലെ!

എപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ അദൃശ്യമായ ഒരു അകലം ഉണ്ടായത്? എപ്പോഴാണ് ഞങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളതയില്‍ ഒരല്പം നഷ്ടം ഉണ്ടാകാന്‍ തുടങ്ങിയത്?!

ഒരു കുട്ടിക്ക് അവന്റെ അച്ഛനമ്മമാരോട് ഏറ്റവും ഊഷ്മളമായ അടുപ്പമുണ്ടാകുന്നതും, ബന്ധത്തിന്റെ ഇഴയടുപ്പം  ഏറ്റവും  കൂടുന്നതും അച്ഛനമ്മമാരും മക്കളും ഒന്നിച്ച് കഴിയുന്ന ബാല്യത്തിലാണ്. പിന്നെ കൌമാരത്തിലെ വളര്‍ച്ചയുടെ പടവുകളില്‍ അവര്‍ക്ക് അച്ഛനമ്മമാരുമായി നല്ല സുഹൃത്തുക്കളാകാന്‍ കഴിയുന്നു.

പക്ഷെ വര്‍ഷത്തിലൊരിക്കല്‍ ഒരു അതിഥിയായി വീട്ടിലെത്തുന്ന പ്രവാസിയായ അച്ഛന്മാര്‍ക്ക് നഷ്ടമാകുന്നത് ജീവിതത്തിന്റെ ഈ സൌഭാഗ്യങ്ങളാണ്. മനസ്സു തുറക്കാത്ത മക്കള്‍, ചേര്‍ത്ത് നിര്‍ത്തി ഒന്ന് തലോടാനും, ലാളിക്കാനും ഒക്കെ കഴിയാതെ പോകുന്ന നിസ്സഹായത ... ഒരു മാസത്തെ അടുപ്പം അപരിചതത്വത്തിന്റെ മഞ്ഞ് ഉരുക്കുമ്പോഴേക്കും അടുത്ത തിരിച്ച് പോക്ക്! പിന്നേയും കൂടുതല്‍ അകന്നു പോകുന്ന മക്കള്‍!

അല്ലെങ്കില്‍ തന്നെ നാമൊക്കെ മന‍സ്സില്‍‍ സൂക്ഷിക്കുന്ന ഒരു മധുരമുള്ള ബാല്യം  നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ടോ? അച്ഛന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി തൊടിയിലും പറമ്പിലും നടന്നതും, അച്ഛന്‍ ഓലപ്പമ്പരവും, കാറ്റാടിയും ഉണ്ടാക്കിത്തന്നതും, തൂക്കണാംകുരുവിയുടെ കൂട് കാട്ടിത്തന്നതും, കഥകള്‍ പറഞ്ഞ് തന്നതും, പുഴയിലെ മുട്ടോളം വെള്ളത്തില്‍ നഗ്നനാക്കി നിര്‍ത്തി മേല് തേച്ച് കുളിപ്പിച്ചതും ... ഇത്തരം ഒരു ബാല്യം നമ്മുടെ കുഞ്ഞൂങ്ങള്‍ക്ക് നല്‍കാന്‍ നമുക്കും കഴിയാറില്ലല്ലോ !

മക്കളുടെ സ്വഭാവ രൂപീകരണത്തിന്, സ്‌നേഹവും സഹിഷ്ണുതയും ഒക്കെയുള്ള നല്ല മനുഷ്യരായി വളരുന്നതിന്, നല്ല സമൂഹജീവികളാകുന്നതിന് ഒക്കെ അച്ഛന്റേയും അമ്മയുടേയും ഒന്നിച്ചുള്ള സ്‌നേഹവും, സംരക്ഷണവും, പ്രോത്സാഹനങ്ങളും ഒക്കെ വേണം, പക്ഷെ ....!

ഇനി, പ്രവാസജീവിതത്തിന്റെ അവസാനം ഉമ്മറക്കോലായിലെ ചാരുകസേരയില്‍ ഒതുങ്ങുമ്പോള്‍ യുവാവായ മകന്റെ തിരക്കുകള്‍ക്കിടയില്‍ ഇടക്ക് അവന്‍ ചോദിച്ചേക്കാം, ‘അച്ഛന് സുഖമാണല്ലോ അല്ലേ?’.

പിന്നെ, ജീവിച്ചു തീര്‍ക്കാന്‍ പലതും ബാക്കിവച്ച് ഒരുനാള്‍ ഈ ഭൂമിയില്‍ നിന്ന് യാത്രയാകുമ്പോള്‍‍, നിറം മങ്ങിയ ചുവരിലെ ചിത്രത്തില്‍ ചൂണ്ടി ഒരുനാള്‍ അവന്‍ തന്റെ മകനോട് പറയുമായിരിക്കും ‘ഇതാണ് മോന്റെ മുത്തച്ഛന്‍, എന്റെ അച്ഛന്‍!’.
 

Related Posts Plugin for WordPress, Blogger...