ചോര മണക്കുന്ന നാട്ടുവഴികള്‍!



പ്രവാസ ഗ്രീഷ്മത്തിന്റെ വറുതിയില്‍ വേനല്‍മഴ പോലെ  വീണു   കിട്ടിയ ഒരു ചെറിയ അവധിക്കാലം.


കാലത്തിന്റെ കുത്തൊഴുക്കിലും, ദ്രുതമാറ്റങ്ങളുടെ ഗതിവേഗങ്ങള്‍ക്കിടയിലും പിന്നേയും പിന്നേയും ഈ നാട്ടിലേക്ക് വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന്, വന്യമായൊരു ആസക്തി!


ഓരോ അവധിക്കാലവും സമ്മാനിക്കുന്ന ആദ്യരാവിന്റെ ലഹരിയുടെ ആലസ്യം. ജനലഴികള്‍ക്കപ്പുറത്ത്, റബ്ബര്‍മരങ്ങള്‍ക്കിടയില്‍ മിന്നാമിന്നികളുടെ കൂട്ടം. രാവിനെ കീറിമുറിച്ചു വരുന്ന ചീവീടുകളുടെ ശബ്ദത്തിനപ്പുറം താഴെ റോഡിലെ കലുങ്കില്‍ പാതിരാവും പകലാക്കി മാറ്റുന്ന ഏതെല്ലാമോ ചെറുപ്പക്കാരുടെ പൊട്ടിച്ചിരികളും, ആക്രോശങ്ങളും! പിന്നെ ഒന്നൊന്നായി അകന്നു പോകുന്ന മോട്ടോര്‍ സൈക്കിളുകളുടെ ശബ്ദം.


‘ആരാണ് ഇത്ര രാത്രിയായിട്ടും അവിടെ റോഡില്‍?’

ചുണ്ടുകളെ ചുണ്ടുകള്‍ കൊണ്ട് തടവിലാക്കി അവള്‍,


‘ഈ രാത്രി നമുക്ക് നമ്മളെക്കുറിച്ച് മാത്രം സംസാരിക്കാം, എന്താ?'

മുറ്റത്തെ പ്ലാവിന്റെ ഇലകളില്‍ ആഞ്ഞുപതിക്കുന്ന മഴത്തുള്ളികളുടെ ശബ്ദമാണ് ഉറക്കം മുറിച്ചത്. ഉമ്മറത്തെ ചാരുകസേരയില്‍ കര്‍ക്കിടകം പെയ്തൊഴിയുന്നതും നോക്കിയിരുന്നു. പേപ്പറുകാരന്‍ ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞ വര്‍ത്തമാനപത്രത്തില്‍ സംഘര്‍ഷവും, അറസ്റ്റും, നിരോധനവും ഒക്കെയായി പതിവ് വാര്‍ത്തകള്‍ തന്നെ!


‘അല്ലാ, ചന്ദ്രനിതെപ്പോള്‍ വന്നു?’

ഗേറ്റിനരികില്‍ വാര്യര്‍ മാഷുടെ മുഴങ്ങുന്ന ശബ്ദം. അങ്ങോട്ട് നടന്നു. മെലിഞ്ഞ് കൊലുന്നനെയുള്ള മാഷ് ഏറെ പ്രായമായിരിക്കുന്നു. തലമുടിയൊക്കെ പഞ്ഞിക്കെട്ട് പോലെ. വെളുത്ത ഖദര്‍ ജൂബക്കും, മുണ്ടിനും, ഷാളിനും ഒരു മാറ്റവുമില്ല.

‘മാഷിതെങ്ങോട്ട് പോകുന്നു?’

‘ഒന്നും പറയെണ്ടെന്റെ കുട്ടീ, അതൊക്കെ പിന്നെ പറയാം. തനിക്ക് സുഖമല്ലേ?’

മറുപടിക്ക് വേണ്ടി കാത്ത് നില്‍ക്കാതെ മാഷ് മുന്നോട്ട് നടന്നു.

അപ്പോഴാണ് അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നത്.

‘വലിയ കഷ്ടമാ ഈ മാഷിന്റെ കാര്യം. പെന്‍ഷന്‍ കിട്ടിയ കാശെല്ലാം കൊണ്ട് മൂത്ത മോളേ കെട്ടിച്ചു. ഇളയ കൊച്ചിനെ കെട്ടിക്കാന്‍ വീടും പറമ്പും ഒക്കെ പണയം വച്ചു. ഭാര്യയാണെങ്കില്‍ നിത്യ രോഗിണിയും. പലിശക്കാരന്‍ വീടൊഴിഞ്ഞ് കൊടുക്കണം എന്ന് പറഞ്ഞ് ഗുണ്ടകളെക്കൊണ്ട് ദിവസവും ശല്യപ്പെടുത്തുകേം.ഇപ്പോള്‍ സൊസൈറ്റിയിലെങ്ങാണ്ട് കണക്കെഴുതാന്‍ പോന്നൊണ്ട്.’

പണ്ട് സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ പുരാണകഥകളോടൊപ്പം, എല്ലാ മതങ്ങളും ദൈവങ്ങളും സ്നേഹം തന്നെയാണ് പഠിപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്ത വാര്യര്‍ മാഷ്!

വൈകുന്നേരം പുറത്തൊക്കെയൊന്ന് ചുറ്റാനായി അങ്ങാടിയിലേക്കിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് പ്രിയതമ വിളിച്ച് പറയുന്നുണ്ടായിരുന്നു,
‘അവിടൊന്നും അധികനേരം നില്‍ക്കണ്ട, പണ്ടത്തെ നാട്ടിന്‍പുറമൊന്നുമല്ല കേട്ടോ’

‘പിന്നേ, ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെയീ നാടിനെ നീ വേണോ എനിക്ക് പരിചയപ്പെടുത്താന്‍‘ എന്ന് ഒരു ചിരിയിലൊതുക്കി മുന്നോട്ട് നടന്നു.

നാലും ചേരുന്ന മുക്ക്, സ്ഥലത്തെ അങ്ങാടി, ആകെ മാറിയിരിക്കുന്നു. ശങ്കരേട്ടന്റെ മാടക്കട നിന്ന സ്ഥലത്ത് ഒരു രണ്ട് നിലക്കെട്ടിടം. ഷട്ടറിട്ട ഒരു മുറിയില്‍ ഇപ്പോഴും ശങ്കരേട്ടന്റെ ഏറെ വളര്‍ന്ന കട.അടുത്തൊക്കെ മറ്റ് പുതിയ കടകള്‍. രണ്ടാം നിലയില്‍ ഒരു കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനം. പുതിയ ഓട്ടോ സ്റ്റാ‍ന്‍ഡ്. വഴിയുടെ അങ്ങേ വശത്ത് സൊസൈറ്റിയുടെ ഓഫീസ്സ് കെട്ടിടം.

ശങ്കരേട്ടന്‍ സ്നേഹത്തോടെ ഉള്ളിലെക്ക് ക്ഷണിച്ചു.അവിടുത്തെ സോഡാ നാരങ്ങാവെള്ളത്തിന് ഇപ്പോഴും പഴയ സ്വാദ്!

സംസാരിച്ചിരിക്കുന്നതിനിടയില്‍ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ പട പട ശബ്ദത്തോടെ കടയുടെ മുന്നില്‍ ഇരച്ച് നിന്നു. അതില്‍ നിന്ന് ചാടിയിറങ്ങിയ പയ്യന്‍ കടയിലേക്ക് വന്ന് ഒരു പാക്കറ്റ് സിഗററ്റെടുത്ത്, പോക്കറ്റില്‍ നിന്ന് ഒരു നോട്ട് വലിച്ചെടുത്ത് മേശപ്പുറത്തേക്കെറിഞ്ഞ്‌ തിരിഞ്ഞ് നടന്നു. 21-22 വയസ്സുള്ള പയ്യന്‍, ജീന്‍സും ടീഷര്‍ട്ടും വേഷം, റെയ്ബന്‍ സണ്‍ഗ്ലാസ്സ്, കയ്യിലും കഴുത്തിലും വീതിയുള്ള സ്വര്‍ണച്ചെയിന്‍, മറ്റെക്കയ്യില്‍ പലതരത്തിലുള്ള ചരടുകള്‍, നെറ്റിയില്‍ നെടുകയൊരു കുങ്കുമക്കുറി. ബൈക്കിന്റെ പിന്നിലിരുന്നവനു കുറിയും, ചരടുമില്ല എന്ന വ്യത്യാസം മാത്രം!


‘ഇതേതാ ശങ്കരേട്ടാ ഈ പിള്ളാര്‍... ഇവരെന്താ ഇങ്ങനെ?

ശങ്കരേട്ടന്‍ നിസ്സംഗതയോടെ ഒന്ന് ചിരിച്ചു.

‘എന്ത് പറയാനാ ചന്ദ്രാ, അവന്മാരാ ഇപ്പോള്‍ ഇവിടുത്തെ രാജാക്കന്മാരും ഹീറോസും.ആ കേറി വന്നവനെ മനസ്സിലായോ?’


‘ഇല്ല’

‘ആ കേറി വന്നവന്‍ നമ്മുടെ ശാരദക്കുട്ടി ടീച്ചറിന്റെ മോന്‍, മധുവാ. മറ്റേത് നമ്മുടെ പഴയ കൊപ്രാ കച്ചവടക്കാരന്‍ ബീരാന്റെ മോനും’

കാണുമ്പോഴൊക്കെ, പഠിക്കാതെ വഴക്കാളിയായി നടക്കുന്ന മോനെക്കുറിച്ച് പറഞ്ഞ് ടീച്ചര്‍ കരയാറുണ്ടായിരുന്നത് ഓര്‍മ്മ വന്നു. പണ്ട് കൊപ്രായെടുക്കാന്‍ വരുമ്പോഴൊക്കെ ഇക്കയുടെ കൂടെ ചിലപ്പോഴൊക്കെ വരുമായിരുന്ന നാണം കുണുങ്ങിയായ സുബൈര്‍ എന്ന കൊച്ചു പയ്യനേയും.

‘ഇവന്മാര്‍ക്ക് വേറേയും കുറെ കൂട്ടുകാരുണ്ട്, നമ്മുടെ പഴയ പലചരക്ക് കടക്കാരന്‍ ജോര്‍ജിന്റെ മോന്‍, കാളവണ്ടിക്കാരന്‍ ഹംസയുടെ മോന്‍, പിന്നെ എവിടുന്നൊക്കെയോ വരുന്ന കുറേ പിള്ളാരും’.


‘അല്ല ശങ്കരേട്ടാ, എന്താ ഇവരുടെ ജോലി?’

‘ഉം, ജോലി! ഇടക്കൊക്കെ ആരൊക്കെയോ വന്ന് വിളിച്ചോണ്ട് പോകുന്നതും കൊണ്ട് വിടുന്നതും ഒക്കെക്കാണാം. ക്വട്ടേഷന്‍ സംഘം എന്നൊക്കെ പറയുന്നു. ഏതായാലും കൈ നിറയെ കാശുണ്ട്. പിന്നെ ഇപ്പോള്‍ ടൌണിലെ ഏതോ പലിശക്കാരന്റെ ഗുണ്ടാപ്പണിയാണ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്!’
‘ഓഹ്, ഈ നാട്ടിന്‍പുറത്തും ക്വട്ടേഷന്‍ സംഘമോ ശങ്കരേട്ടാ?’

‘രാത്രിയായാല്‍ ഇവറ്റകളെല്ലാം കൂടി ആ സര്‍ക്കാര്‍ സ്കൂളിന്റെ ഒഴിഞ്ഞ് കിടക്കുന്ന മുറിക്കുള്ളിലാ... കുടിയും ബഹളവും ഒക്കെത്തന്നെ. ഇടയ്ക്കെങ്ങാണ്ട് അത് ചോദിച്ചതിനു നമ്മുടെ പഞ്ചായത്ത് മെംബര്‍ ശങ്കരന്‍ങ്കുട്ടിസാറിന്റെ കാല് അവന്മാര് അടിച്ചൊടിച്ചു കളഞ്ഞു’.

അവിടെയുമിവിടെയും ചില പോസ്റ്റുകളിലെ വഴിവിളക്കുകള്‍ മെല്ലെ കണ്ണു ചിമ്മാന്‍ തുടങ്ങി. സൈസൈറ്റി പൂട്ടി വാര്യര്‍ മാഷ് മെല്ലെ റോഡിലേക്കിറങ്ങി. അപ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദവുമായി ഏതാനം മോട്ടോര്‍ബൈക്കുകള്‍ റോഡിന്റെ അങ്ങേയറ്റത്ത് നിന്നും ഇരച്ച് വന്നത്. വാരിയര്‍ മാഷിന്റെ അടുത്തെത്തി അവ ടയറുകള്‍ വലിയ ശബ്ദത്തിലുരച്ച് ബ്രേക്കിട്ട് നിന്നു. പിന്നെ പടക്കം പൊട്ടുന്ന ശബ്ദവും, ചുറ്റുപാടും പുകയും.

ഒരു ബൈക്കിന്റെ പുറകിലിരുന്നവന്റെ കൈ ഉയര്‍ന്നു താണു. ലോഹത്തിളക്കം വായുവില്‍ മിന്നിമറഞ്ഞതിനോടൊപ്പം ഒരു ആര്‍ത്തനാദത്തോടെ മാഷ് മുന്നൊട്ട് വീണു!
‘അയ്യോ മാഷ്...!’

പുറത്തേക്ക് ഓടാനൊരുങ്ങിയ എന്നേ അകത്തേക്ക് തന്നെ പിടിച്ച് ശങ്കരേട്ടന്‍ ഷട്ടര്‍ വലിച്ചു താഴ്ത്തി.


‘വേണ്ടാ കുട്ടീ, വേണ്ടാത്തതിലൊന്നും ചെന്ന് ചാടണ്ട!’


കുറച്ച് സമയത്തിനുള്ളില്‍ പുറത്ത് പോലീസ് വാഹനങ്ങളുടേയും മറ്റും ശബ്ദം. ഒച്ചയും ബഹളവും അടങ്ങിയപ്പോള്‍ പുറത്തിറങ്ങി. വേഗം വീട്ടിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ പോലീസുകാര്‍ ആരുടെയൊക്കെയോ മൊഴി എടുക്കുന്നുണ്ടായിരുന്നു.

ടി. വി. യുടെ മുന്നില്‍ ഭാര്യയും അമ്മയും റിയാലിറ്റിഷോയേക്കുറിച്ച് ഗൌരവമായ ചര്‍ച്ച! അപ്പോഴും അമ്പരപ്പ് മാറത്ത മനസ്സുമായി ടി. വി. യില്‍ നോക്കിയിരിക്കുമ്പോള്‍ ഫ്ലാഷ് ന്യൂസ് ... റിട്ടയേര്‍ഡ് അധ്യാപകനു  നേര്‍ക്ക് മത തീവ്രവാദികളുടെ ആക്രമണം ... ഒരു മാ‍സികയില്‍ അധ്യാപകന്‍ എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളുടെ പേരിലാണത്രെ ആക്രമണം.... ഈ തീവ്രവാദികളെ ഒരു സമുദായനേതൃത്വം സംരക്ഷിക്കുന്നതായി ആരോപണമുണ്ട്.... ആക്രമണത്തില്‍ പ്രതിഷേധിച്ച് മറുപക്ഷം നാളെ ഹര്‍ത്താല്‍ നടത്തുന്നു ...!!

42 Response to "ചോര മണക്കുന്ന നാട്ടുവഴികള്‍!"

  1. ഹംസ says:

    തേങ്ങ എന്‍റെയാണോ ? സാരമില്ല കിടക്കട്ടെ.

    കഥ കൊള്ളാം
    നമ്മുടെ ....അല്ല ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഉള്‍ഗ്രാമങ്ങളില്‍ പോലും തഴച്ചു വളരുന്ന ഗുണ്ടാ സഘങ്ങളും തീവൃവാദികളും ...
    പഴയ നാട്ടിന്‍പുറത്തിന്‍റെ സ്നേഹമോ സൌന്ദര്യമോ ഇന്നില്ല.

    നാട്ടില്‍ ഇപ്പോള്‍ നിലവിലുള്ള അരക്ഷിതാവസ്ഥ, അത് ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്നു.നാട്ടിലെ ജീവിതം ഭീതിജനകമായിരിക്കുന്നു, സ്വന്തം നാടിനെക്കാള്‍ എത്ര സുരക്ഷിതം ഈ ചുട്ടുപൊള്ളുന്ന മരുഭൂമി.പക്ഷെ ഒരിക്കല്‍ തിരിച്ചു പോകേണ്ടിവരുമെന്ന ഭീതിയും.

    Junaiths says:

    സത്യത്തില്‍ ധൈര്യത്തോടെ നാട്ടില്‍ നടക്കാന്‍ വയ്യായെന്നായിട്ടുണ്ട്..
    എളുപ്പത്തില്‍ സമ്പന്നരാകാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ തലമുറയുടെ ഓമന പേരാണ് ക്വട്ടേഷന്‍..
    പിന്നെ എല്ലാ കേസും കഴിവതും തീവ്രവാതികളെ ഏല്‍പ്പിക്കാനും ശ്രമം..

    നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധമെന്ന്
    പാടി പഠീച്ചതോക്കെ ഇനി മാറ്റി പറയണമല്ലേ?
    പണ്ട് പറഞ്ഞ് പഠിപ്പിച്ചിരുന്നത് ഗുരുത്വദോഷം വാങ്ങല്ലേ
    എന്നായിരുന്നു. ഒരു കഥയെങ്കിലും ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ക്കും ഇതേ ഗന്ധമാണല്ലൊ....
    പ്രവാസിയുടെ സുരക്ഷിതത്വം പോലും നാട്ടില്‍ ഇല്ല.

    "റിട്ടയേര്‍ഡ് അധ്യാപകനു നേര്‍ക്ക് മത തീവ്രവാദികളുടെ ആക്രമണം ... ഒരു മാ‍സികയില്‍ അധ്യാപകന്‍ എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളുടെ പേരിലാണത്രെ ആക്രമണം.... "
    അര്‍ഹതപ്പെടാത്ത ധനം കൈവശപ്പെടുത്താനും അന്യരെ ഹനിക്കാനും മതമൊരു മറയാക്കുന്നോ? സമൂഹത്തിന്റെ ഈ പോക്ക് ശരിയല്ല എന്ന് മനസ്സിലാക്കുകയും മറ്റൂള്ളവരേ അതു മനസ്സില്ലാക്കിക്കുകയും ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    "ചോര മണക്കുന്ന നാട്ടുവഴികള്‍!" ഭീതി ജനിപ്പിക്കുന്നു....

    ശരിക്കും പേടിയാവുകയാണ്,
    ഒരു പണിയും ചെയ്യാത്ത ആറ് പെണ്മക്കളുള്ള അയൽ‌വാസി കൊട്ടാരം പോലുള്ള വീട് വെച്ച് പേൺകുട്ടികളെ ധാരാളം പണം കൊടുത്ത് കെട്ടിച്ചു വിടുമ്പോൾ,,,?
    പത്താം തരം 210ൽ എത്തി കടന്ന് പണിയൊന്നും ചെയ്യാത്തവൻ പണം വാരി വിതറി ബൈക്കിൽ മൊബൈലുമായി ചെത്തിനടക്കുന്നത് കാണുമ്പോൾ,,,?

    ചോര മണക്കുന്ന നാട്ടുവഴികള്‍ പെരുകുകയാണ്....

    ചോരമണത്ത വഴികളിലെ നടുക്കുന്ന യാഥാര്‍ത്ത്യമല്ലാതെ
    എഴുത്തില്‍ ചാരുവായൊന്നും ഉണ്ടായില്ല.

    ഇത് നാടിന്റെ പുതിയ മുഖം.

    വായിച്ച, പ്രതികരിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ‘ആ കേറി വന്നവന്‍ നമ്മുടെ ശാരദക്കുട്ടി ടീച്ചറിന്റെ മോന്‍, മധുവാ. മറ്റേത് നമ്മുടെ പഴയ കൊപ്രാ കച്ചവടക്കാരന്‍ ബീരാന്റെ മോനും’
    ഭൂമിയിലെ രാജാക്കന്മാര്‍ ....അഭിനവ നാടുവാഴികള്‍ . കഥ കാലോചിതം

    ഇപ്പോൽ നമ്മുടെ നാട്ടിന്‍ പുറം തിന്മകളാല്‍ സമൃദ്ധം....
    ദൈവ്വത്തിന്റെ നാടല്ല...ഇപ്പോൾ ചെകത്താന്റെ നാടെന്ന് നമുക്ക് വാഴ്ത്താം നമ്മുടെ പ്രിയ നാടിനെ..അല്ലേ

    നന്നായിരിക്കുന്നു...അനിൽ

    ശരിക്കും നാടിനെ പറിച്ച് വെച്ചിരിക്കുന്നു.

    ആനുകാലിക സംഭവങ്ങള്‍ അനുഭവച്ചുവയോടെ പറഞ്ഞിരിക്കുന്നത് പോലെ...കൈവെട്ടും കൊട്ടെഷനും എല്ലാം വരികളിലൂടെ കടന്നു വന്നു.
    ചുവപ്പ് അക്ഷരങ്ങള്‍ വായിക്കാന്‍ അത്ര പോര മാഷേ.

    ചുറ്റാനായി അങ്ങാടിയിലേക്കിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് പ്രിയതമ വിളിച്ച് പറയുന്നുണ്ടായിരുന്നു,
    ‘അവിടൊന്നും അധികനേരം നില്‍ക്കണ്ട, പണ്ടത്തെ നാട്ടിന്‍പുറമൊന്നുമല്ല കേട്ടോ’

    ദാ ഇതിലുണ്ട് എല്ലാം.
    അനിലേട്ടാ കഥ നന്നായി.

    കഥയായാലും ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്നെ.

    എന്റെയീ ആകുലതകള്‍ പങ്കുവെച്ച പ്രിയപ്പെട്ടവര്‍ക്ക് നന്ദി.

    Vayady says:

    മനസമാധാനത്തോടെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥയിലേക്കാണിപ്പോള്‍ നാടിന്റെ പോക്ക്. ഇതെവിടെ ചെന്ന് അവസാനിക്കും എന്ന് ഒരു പിടിയുമില്ല. ആരാണിതിനൊക്കെ ഉത്തരവാദികള്‍? എങ്ങിനെയാണ്‌ ഈ അവസ്ഥ മാറ്റാനാകുക? ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ അവശേഷിക്കുന്നു.

    കാലികപ്രസക്തമായ ഒരു വിഷയം ഒരു അനുഭവ കഥയിലൂടെ നന്നായി പറഞ്ഞിരിക്കുന്നു. ആശംസകള്‍.

    പേടിയാവുന്ന കാലത്ത്.........

    nannayi..puthiya naatu mugam

    കഥ ഇഷ്ട്ടപ്പെട്ടു. കൈപ്പത്തി വെട്ടിമാറ്റപ്പെട്ട സംഭവം ആണോ പ്രേരണ?

    അതെ സുഹൃത്തേ, ന്യായത്തിന്റെ ഇടവ്ഴികളിൽ ഇന്ന് ചോര മണക്കുന്നുണ്ട്, കേരളത്തിൽ ഉത്തരേന്ത്യയിലെപ്പോലെ ഗുണ്ട്ടാരാജല്ലെന്നു നാം അഭിമാനിച്ചിരുന്നു, നാടിന്റെ ഇന്നത്തെ ദുരവസ്ഥ നല്ലൊരു കഥയിൽ പകർന്നു താങ്കൾ, ആശംസകൾ!

    നല്ല കഥ..നാട്ടിന്‍പുറം ഗുണ്ടകളാല്‍ സമൃദ്ധം

    ഗുണ്ടാ ശല്യം ഇത്രയധികം ആയിട്ടുണ്ടോ എന്നറിയില്ല..എങ്കിലും മദ്യപാനം- അത് വളരെയധികമായിരിക്കുന്നു.....നമ്മുടെ നാടിന്റെ പോക്ക് എങോട്ടാണെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്..വിഷമത്തോടെ..

    Anonymous says:

    കാലത്തിന്റെ കോലം...
    "മനസ്സ് നന്നാവട്ടെ
    മതമെതെന്കിലുമാവട്ടെ
    മാനവ ഹൃത്തില്‍
    ചില്ലയിലെല്ലാം
    നാമ്പുകള്‍ വിടരട്ടെ "
    എന്ന സ്കൂളില്‍ രാവിലെ കേള്‍ക്കുന്ന പ്രാര്‍ത്ഥന മനസ്സിലേക്ക് ഓടി വരുന്നു ...അതല്ലേ ഇതിനു ഒരു പരിഹാരം ...
    മനസ്സില്‍ നന്മ കെടാതെ സുക്ഷിക്കുക ..സഹിഷ്ണുത പാലിക്കുക ..അവയെല്ലാം ചോര്‍ന്നു ഒലിച്ചുപോകുമ്പോള്‍ എല്ലായിടത്തും ഗുണ്ടകള്‍ ജന്മമെടുക്കും ,പലരും ചെകുത്താന് കീഴ്പ്പെടുന്നു ...പണകൊതിയും ഒരു പരുതി വരെ ഇതിനെല്ലാം വളം വച്ച് കൊടുക്കുന്നു ....പണവും ആഡംബരവും മാത്രം ജീവിതലക്ഷ്യമായി കാണുന്നു പലപ്പോഴും പലരും ...അതെല്ലാം വഴിവിട്ട ജീവിത സ്വഭാവങ്ങളെ വളര്‍ത്തി എടുക്കും ...നന്നായി വരച്ചു കാണിച്ചു ആനുകാലികമായ നാട്ടിലെ ജീവിതത്തെ .....

    അനില്‍... ഇത്ര മോശമാണോ നമ്മുടെ നാട്ടിലെ അവസ്ഥ... പേടിയാവുന്നു ശരിക്കും...കഥ പതിവ് പോലെ വളരെനന്നായി എന്ന് പറയേണ്ടതില്ലലോ....ആശംസകള്‍

    വായാടി: ആര്‍ക്കും ഒന്നും ചെയ്യനാവാത്ത അവസ്ഥ ...!
    എച്മു: പേടിക്കണം, ശരിക്കും.
    ദി മാന്‍: നന്ദി.
    ആളവന്‍: അതും, മറ്റ് പലതും!
    ശ്രീനാഥന്‍, കുസുമം: നന്ദി.
    പ്രശാന്ത്: വിഷമിക്കാനെ നമുക്കൊക്കെ കഴിയുന്നൊള്ളൂ എന്നതും ഒരു വിഷമം.
    ആദില: നന്മയും, സഹിഷ്ണുതയും ഒക്കെ കൈമോശം വന്ന ഒരു സമൂഹമായി അധപ്പ്തിച്ചിരിക്കുന്നു മലയാളികള്‍!
    മഞ്ജു: ഇതിലും മോശമാണ് അവസ്ഥ. ഞാനല്പം സോഫ്റ്റായി എഴുതി എന്ന് മാത്രം.

    ഇന്ന് മനുഷ്യന്റെ ആശ്വസ്ഥകള്‍ പ്രധാനമായി മതത്തിന്റെ പേരിലാണ്.വര്ത്താമന കലാ മനുഷ്യാന്ത്യം മതത്തിന്റെ പേരിലായിരിക്കും

    ആരും പറയാത്ത വിഷയം അനില്‍കുമാര്‍ നന്നായി പറഞ്ഞു.ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടമാണല്ലോ ഇപ്പോള്‍.
    അഭിനന്ദനങ്ങള്‍.

    വേദനിക്കുന്നു, വേദനിപ്പിക്കുന്നതില്

    വര്‍ത്തമാന നാടിന്റെ അവസ്ഥ ഈ കഥയിലൂടെ ഹൃദയത്തില്‍ തീ കോരിയിടുന്നുവല്ലോ....

    നന്നായിരിക്കുന്നു സി.പി,
    വളരെ വളരെ നല്ല തുടക്കമായിരുന്നു..എങ്കിലും ക്ലൈമാക്സ് കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. എന്റെ തോന്നലാവാം.. അഭിനന്ദനങ്ങള്‍..

    പാവപ്പെട്ടവന്‍: മതം ഇപ്പോള്‍ മനുഷ്യനെ മയക്കുകയല്ലല്ലോ ഭ്രാന്തനാക്കുകയല്ലേ?

    മേയ്ഫ്ലവേര്‍സ്,
    സലാഹ്,
    കുഞ്ഞൂസ്സ്,

    - നന്ദി.

    മഹേഷ്: അഭിപ്രായത്തിനു നന്ദി. നാട്ടില്‍ ഇപ്പോള്‍ നില്‍നില്‍ക്കുന്ന അവസ്ഥയിലേക്ക് ഒന്ന് കണ്ണോടിക്കാനെ ശ്രമിച്ചോള്ളു.

    jayaraj says:

    നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ . ഇനി മുന്‍പോട്ടു പോകുമ്പോള്‍ ഇതിലും കൂടുതല്‍ നടക്കാന്‍ ഇരിക്കുന്നു
    എന്തായാലും നന്നായിരിക്കുന്നു. ഇവിടെ വരുവാന്‍ താമസിച്ചതില്‍ ക്ഷമിക്കുക

    പോസ്റ്റിനുള്ള കമന്റ്‌ ഞാന്‍ താഴെ പറയുന്ന ബ്ലോഗില്‍ ഇട്ടിടുണ്ട്.... സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ?

    http://enikkuthonniyathuitha.blogspot.com/

    ആശംസകളോടെ


    കൊച്ചുരവി

    ജയരാജ്: നന്ദി.

    കൊച്ചുരവി: കമന്റുകള്‍ ഒരു ബ്ലോഗായി കൊടുക്കുന്ന ആ രീതി വളരെ നന്നായിരിക്കുന്നു കേട്ടോ. നന്ദി.

    ഹൃദയത്തെ കല്ലാക്കു നിങ്ങള്‍ക്കും ജീവിക്കാം ഈ ഭൂമിയില്‍

    കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. അതാണിപ്പോഴത്തെ അവസ്ഥ!.ബൈക്കിന്മേലൊക്കെ ചുരുങ്ങിയത് 3 ചെക്കന്മാരുണ്ടാവും. കാതടപ്പിക്കുന്ന ശബ്ദം. ക്വട്ടേഷന്‍ ഇല്ലെങ്കിലും ഇതൊക്കെ തന്നെയാണ്. 2ഉം 3ഉം മൊബൈല്‍ ഫോണുമുണ്ടാവും കയ്യില്‍.പിന്നെ പാന്‍ പരാഗ് അതു പോലെയുള്ള കുറെ സാധനങ്ങള്‍. സന്ധ്യയായാല്‍ കാര്യങ്ങള്‍ കുറെ കൂടി വഷളാവും.

    പ്രവാസ ഗ്രീഷ്മത്തിന്റെ വറുതിയില്‍ വേനല്‍മഴ പോലെ വീണു കിട്ടിയ ഒരു ചെറിയ അവധിക്കാലം...
    ഇത് ഞാന്‍ അടുത്തദിവസം ആഘോഷിക്കാന്‍ പോകുന്നു..പഴയ സൌന്ദര്യ ദര്‍ശനം അസാധ്യമെന്കിലും.. ...
    നല്ല വരികള്‍ നല്ല വായന. ആശംസകള്‍.

    സൂത്രന്‍,
    ഇക്ക,

    നന്ദി.

    സിദ്ദിക്: ശുഭയാത്ര

    share/shoesonfiref913@gmail./comerian2009@gmail.com/hitravancore@gmail.com

    share/shoesonfiref913@gmail./comerian2009@gmail.com/hitravancore@gmail.com

    കഥ നന്നായിരിക്കുന്നു

Post a Comment

Related Posts Plugin for WordPress, Blogger...