എരിഞ്ഞടങ്ങാത്ത ചിത



രാത്രിയിലെപ്പൊഴോ കേട്ട അമര്‍ത്തിയ ഒരു വിതുമ്പലിന്റെ ശബ്ദമാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. ഉണര്‍വിന്റെ ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്താന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഇരുട്ടിലേക്ക് കാതോര്‍ത്തു; തൊട്ടടുത്തുള്ള രാജന്റെ കട്ടിലില്‍ നിന്നാണ് ശബ്ദം. കഴിഞ്ഞ കുറെ ദിവസങ്ങളായി അവന്‍ ഉറങ്ങാറില്ലല്ലോ, അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാറില്ല എന്ന് പറയുന്നതല്ലേ ശരി?

ലൈറ്റ് ഇടാതെ തന്നെ പതുക്കെ അവന്റെ കിടക്കയിലെത്തി, അടുത്തിരുന്ന് മെല്ലെ വിളിച്ചു,

‘രാജാ ....’

എന്റെ കയ്യില്‍ മുറുകെപ്പിടിച്ച് ഒരു പൊട്ടിക്കരച്ചിലായിരുന്നു അവന്റെ മറുപടി.

‘ഏട്ടാ, എന്റെ അമ്മ എന്നെ ശപിക്കുന്നുണ്ടാവും, അല്ലേ... എന്തൊരു വിധിയാണ് എന്റേത്?’

അവന്റെ കയ്യില്‍ മെല്ലെ തലോടുമ്പോള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ വിമ്മിഷ്ടപ്പെടുകയായിരുന്നു ഞാനും.

പിന്നെ, അവന്റെ തേങ്ങലുകള്‍ മെല്ലെ ഒതുങ്ങിയപ്പോള്‍ ഞാന്‍ എന്റെ ബെഡ്ഡിലേക്ക് പോയി. ഉറക്കം വരാതെ കിടന്നപ്പോള്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളൊക്കെ ഒന്നൊന്നായി മന‍സ്സിലേക്ക് വന്നു.

സമാന്യം നല്ല ഒരു കമ്പിനിയില്‍ ഭേദപ്പെട്ട ജോലിയുണ്ടായിരുന്ന രാജന്റെ ജോലി നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിന്നെ രണ്ട് മാസത്തെ അലച്ചിലിനു ശേഷമാണ് അവനു മറ്റൊരു ജോലി ശരിയായത്. ഇതിനിടയില്‍ കയ്യിലുള്ള പൈസയൊക്കെ തീര്‍ന്ന കാര്യം അവന്‍ മറ്റുള്ളവരില്‍ നിന്നും മറച്ചു വച്ചു.

ജോലി ശരിയായ ദിവസം ഏറെ സന്തോഷത്തോടെയാണ് രാജന്‍ റൂമിലെത്തിയത്.

‘ഏട്ടാ, വിസാ മാറ്റണമെങ്കില്‍ എന്തായാലും പുറത്ത് പോകണം, അപ്പോള്‍ പിന്നെ‍ നാട്ടില്‍ പോയി അമ്മയെ ഒന്ന് കണ്ടിട്ട് വരണം’.

അമ്മയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പിന്നെ രാജന് നൂറ് നാവാണ്. വാ തോരാതെ അവന്‍ പറയുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ നോക്കുന്ന കൌതുകത്തോടെ ഞാന്‍ അതൊക്കെ കേട്ടിരിക്കും.

അടുത്ത ദിവസം രാജന് നാട്ടില്‍ നിന്നൊരു ഫോണ്‍ വന്നു, അമ്മക്ക് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന്. രാജന്റെ വിഷമം കണ്ടപ്പോള്‍ അവന്റെ അച്ഛന്‍ പറഞ്ഞു,

‘നീ വിഷമിക്കുകയും, ഇപ്പോള്‍ ഇങ്ങോട്ട് ഓടി വരികയും ഒന്നും വേണ്ടാ. അവള്‍ക്കങ്ങനെ കാര്യമായ അസുഖം ഒന്നുമില്ല’.

അടുത്ത ദിവസം ഞാന്‍ ഓഫീസിലേക്കിറങ്ങിയത് രാജന്‍ അമ്മയോട് സംസാരിക്കുന്നത് കേട്ട് കൊണ്ടാണ്. ഫോണ്‍ വെച്ച് കഴിഞ്ഞ് അവന്‍ പറഞ്ഞു,

‘ഏട്ടാ, അമ്മക്ക് നല്ല സുഖമുണ്ട് ... തിരക്ക് പിടിച്ച് ചെല്ലണ്ടാ’ എന്ന് പറഞ്ഞു.

ഓഫീസിലെത്തി അധികം കഴിയുന്നതിന് മുമ്പ് രാജന്റെ ഫോണ്‍ വന്നു, മുറിഞ്ഞു പോകുന്ന വാക്കുകള്‍‍ ...

‘ഏട്ടാ, അമ്മ... അമ്മ ... പോയി’.

ആ നടുക്കത്തിനിടയില്‍ മറുപടി പറയാനാവാതെ ഇരുന്ന് പോയി. പിന്നെ ‘ഉടനെ വരാം’ എന്ന് മാത്രം പറഞ്ഞ് ഫോണ്‍ വച്ചു.

ട്രാവല്‍ ഏജന്‍സിയില്‍ കയറി നാട്ടിലേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ അവനുള്ള ടിക്കറ്റുമെടുത്ത് മുറിയിലെത്തി. കരഞ്ഞു കലങ്ങിയ രാജന്റെ കണ്ണുകളെ നേരിടാനായില്ല. അവന്റെ തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ എനിക്കും ഏറെ പണിപ്പെടേണ്ടി വന്നു.

വിമാനത്താവളത്തിലെ ഡിപാര്‍ച്ചര്‍ ലോഞ്ചില്‍ രാജനെ യാത്രയാക്കുമ്പോള്‍ അവന്റെ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. പിന്നെ ഇമ്മിഗ്രേഷന്‍ ഗേറ്റിലെത്തി തിരിഞ്ഞ് നോക്കിയ രാജനെ കൈ വീശി യാത്രയാക്കുമ്പോള്‍ ഒഴുകിയറങ്ങിയ കണ്ണുനീര്‍ മറ്റാരും കാണാതെ തുടച്ചു കളഞ്ഞു.

പാര്‍ക്കിങ്ങിലെത്തി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴേക്കും രാജന്റെ ഫോണ്‍ വന്നു,

‘ഏട്ടാ...’ വല്ലാതെ അമ്പരന്നത് പോലെ അവന്റെ ശബ്ദം... ‘എനിക്ക് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല’.

എന്തു പറ്റി എന്ന് ചോദിക്കുന്നതിനു മുമ്പ് അവന്റെ ഫോണ്‍ കട്ടായി. അങ്ങോട്ട് തുടര്‍ച്ചയായി വിളിച്ചെങ്കിലും അവന്റെ ഫോണ്‍ ഓഫ് ആയിരുന്നു.

തിരിച്ച് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെത്തി ഗേറ്റിലുള്ള ഉദ്യോഗസ്ഥനോട് കെഞ്ചി നോക്കിയെങ്കിലും അകത്തേക്ക് യാത്രക്കാരെ മാത്രമെ കയറ്റിവിടൂ എന്ന് കര്‍ശനമായ മറുപടി കിട്ടിയതോടെ അവനെ എങ്ങനെയെങ്കിലും കാണാനുള്ള ശ്രമം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

പിന്നെ രാത്രിയാകുന്നത് വരെ അവന്റെ ഒരു വിവരവും ലഭിച്ചില്ല. എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടാതെ വിഷമിച്ചിരുന്നപ്പോള്‍ വീണ്ടും അവന്റെ ഫോണ്‍ വന്നു,

‘ഏട്ടാ, എന്നെ .... പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നു, ഏട്ടന്‍ അവിടേക്ക് വരൂ’

പോലീസ് സ്റ്റേഷന്‍ റിസപ്ഷനിലെ ഏറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവന്‍ പുറത്തു വന്നു. അവന്റെ കണ്ണുകളില്‍ വല്ലാത്തൊരു വികാരശൂന്യത. കാറില്‍ വച്ചും അവനൊന്നും സംസാരിച്ചില്ല.

മുറിയിലെത്തിയതോടെ അവന്റെ നിയന്ത്രണങ്ങളൊക്കെ നഷ്ടമായി, നിലവിളിച്ച് കട്ടിലിലേക്ക് വീഴുമ്പോള്‍ കരഞ്ഞ് തീരട്ടെ എന്ന് ഞാനും കരുതി. പിന്നെ ഏറെ നേരം കഴിഞ്ഞ് കരച്ചിലൊന്നടങ്ങിയപ്പോഴാണ് അവന്‍ എയര്‍പോര്‍ട്ടില്‍ വച്ച് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞത്.

ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോഴാണ് അവിടിരുന്ന ഓഫീസര്‍ കമ്പ്യൂട്ടറില്‍ പലതവണ നോക്കിയിട്ട് അടുത്തുള്ള സൂപ്പര്‍വൈസറുടെ ഓഫീസില്‍ പാസ്സ്പോര്‍ട് കാണിക്കാന്‍ പറഞ്ഞത്. ആ ഓഫീസര്‍ കമ്പ്യൂട്ടറില്‍ ഒക്കെ നോക്കിയിട്ട് അടുത്തുള്ള ഒരു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ അയാള്‍‍ വളരെ സൌമ്യമായി പറഞ്ഞു,

‘നിങ്ങളുടെ പേരില്‍ ... ബാങ്കിന്റെ പരാതി പ്രകാരം ട്രാവല്‍ ബാന്‍ ഉണ്ട്, അത് തീരാതെ യാത്ര ചെയ്യാന്‍ പറ്റില്ല’

തലയില്‍ വെള്ളിടി വീണത് പോലെ ഒരു നിമിഷം സ്തബ്ധനായി നിന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അറിഞ്ഞില്ല.

‘സാര്‍, ഞാന്‍ എന്റെ അമ്മയുടെ മരണം അറിഞ്ഞ് പോകുകയാണ്. ശവ സംസ്കാരത്തിന് എന്നേയും കാത്തിരിക്കുകയാണ് വീട്ടുകാര്‍. ബാങ്കിന്റെ പൈസ ഇപ്പോള്‍ തന്നെ അടക്കാന്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാം സാര്‍... ദയവായി എന്നെ പോകാന്‍ അനുവദിക്കൂ..’

‘ക്ഷമിക്കണം, എനിക്ക് ദുഖമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല, ഇത് പോലീസ് കേസാണ്. അവരാണ് എന്തെങ്കിലും ചെയ്യേണ്ടത്’

നിസ്സഹായനായി ഇരിക്കുമ്പോള്‍ ആ ഓഫീസര്‍ എന്നേയും കൂട്ടി എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെയുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടുത്തെ ഡ്യൂട്ടി ഓഫീസറെ എന്നെ ഏല്‍പ്പിച്ച് അയ്യാള്‍ തിരിച്ചു പോയി. ഒരു പോലീസുകാരന്‍  എന്നെ അടുത്തുള്ള ഒരു മുറിയിലേക്ക് കൈ ചൂണ്ടി കാണിച്ചു. ഡ്യൂട്ടി ഓഫീസറോട് ഞാന്‍ എന്റെ കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ശ്രദ്ധിച്ചില്ല. പോലീസുകാരന്‍ ചൂണ്ടിക്കാട്ടിയ വാതിലിലൂടെ ഉള്ളില്‍ കടന്നതും പിന്നില്‍ വാതിലടഞ്ഞു. ഒപ്പം കതക് പൂട്ടുന്നതിന്റെ ശബ്ദവും.

അതൊരു മുറിയായിരുന്നില്ല, ഒറ്റവാതില്‍ മാത്രമുള്ള, ജന്നലുകളില്ലാത്ത അടച്ചുമൂടിയ ഒരു അറ. ഒന്നര‍ മീറ്റര്‍ വിതിയും, അഞ്ച് മീറ്റര്‍ നീളവും തോന്നിക്കുന്ന ഒരു അറ. അതില്‍ ഒരു നിര ഇരുമ്പു കസേരകള്‍. പുറത്തേക്ക് കാണാന്‍ കതകിലുള്ള ഒരു ചെറിയ ഗ്ലാസ്സ് വിടവ് മാത്രം. എന്ത് ചെയ്യണം എന്നറിയാതെ ആ കുടുസ്സ് മുറിയില്‍ കൂട്ടിലടച്ച വെരുകിനെപ്പോലെ നടക്കുമ്പോള്‍ സ്വയം ശപിച്ചു പോയി.

മനസ്സിലൂടെ പല ചിത്രങ്ങളും കടന്ന് പോയപ്പോള്‍ ഭ്രാന്ത് പിടിക്കും എന്ന് തോന്നി. വെള്ളപ്പട്ട് പുതച്ച് കിടത്തിയിരിക്കുന്ന അമ്മയുടെ രൂപം, കരഞ്ഞ് തളര്‍ന്നിരിക്കുന്ന ബന്ധുക്കള്‍, ഉമ്മറത്ത് ഒരു മൂലയില്‍ തളര്‍ന്നിരിക്കുന്ന അഛന്‍. അവസാനമായി അമ്മയെ ഒന്ന് കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നോര്‍ത്തപ്പോള്‍ തളര്‍ന്നിരുന്ന് പോയി. മനസ്സുരുകി പ്രാര്‍ത്ഥിച്ചു, ‘ഈശ്വരാ എന്നെ ഇങ്ങനെ ശിക്ഷിക്കരുതേ’.

ഇടക്ക് പലതവണ പോലീസുകാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നോക്കിയെങ്കിലും ആരും അങ്ങോട്ട് ശ്രദ്ധിച്ചതേയില്ല. ഇതിനിടയില്‍ പലരേയും പോലീസുകാര്‍ ആ കുടുസ്സുമുറിയിലേക്ക് കൊണ്ടു വരികയും, കൊണ്ട് പോകുകയും ഒക്കെ ചെയ്തിരുന്നു. ചിലരൊക്കെ കരയുകയും, സ്വയം ശപിക്കുകയും ഒക്കെ ചെയ്യുന്നതുമുണ്ടായിരുന്നു. മൂത്രശങ്ക തീര്‍ക്കാന്‍ പോലും സൌകര്യമില്ലാതിരുന്നു ആ മുറിയില്‍. മൂത്രശങ്ക തോന്നിയപ്പോള്‍ വാതിലിനടുത്തേക്ക് വന്ന ഒരു പോലീസ് ഓഫീസറുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കതകില്‍ ഒന്നു മുട്ടി. തിരിഞ്ഞ് നിന്ന് കൈ ചൂണ്ടീ ആ ഓഫീസര്‍ എന്തൊക്കെയോ ആക്രോശിച്ചതോടെ മൂത്രശങ്ക പമ്പ കടന്നു!

സ്വയം ശപിച്ചും, കരഞ്ഞും തീര്‍ത്ത മണിക്കൂറുകള്‍ക്കൊടുവില്‍ രാത്രിയായതോടെ ഒരാള്‍ വന്ന് കതക് തുറന്ന് കൂടെ ചെല്ലാന്‍ പറഞ്ഞു. അയ്യാളോടൊപ്പം ... പോലിസ് സ്റ്റേഷനിലെത്തി. പാസ്പോര്‍ട്ട്  അവിടെ വാങ്ങി വച്ച് പറഞ്ഞ് വിട്ടു. ഇനി ബാങ്കിന്റെ ക്ലിയറന്‍സ് ലെറ്ററുമായി ചെന്ന് കേസ് ക്ലോസ്സ് ചെയ്താലേ പാസ്പോര്‍ട്ട് കിട്ടൂ.

രാജന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

‘എന്തായിരുന്നു രാജാ ബാങ്കിലെ പ്രശ്നം, നീയൊന്നും പറഞ്ഞിരുന്നില്ലല്ലൊ?’

‘കഴിഞ്ഞ രണ്ട് മാസം ബാങ്കിന്റെ ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങി, ഏട്ടന്‍ രാവിലെ ആ ബാങ്കിലൊന്ന് പോയി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാമോ?’

ബാങ്കില്‍ എത്തി അന്വേഷിക്കുമ്പോള്‍ അവന്‍ അടക്കാതിരുന്നത് വളരെ ചെറിയ തുകയ്ക്കുള്ള രണ്ട് ഗഡുക്കള്‍   മാത്രമാണ്. പക്ഷെ കേസ് രജിസ്റ്റര്‍ ചെയ്ത് പോയത് കൊണ്ട് ഇനി ബാക്കിയുള്ള മുഴുവന്‍ തുകയും അടക്കണമത്രെ!

ദേഷ്യവും സങ്കടവും ഒക്കെ കാരണം ഒരല്പം മുഷിഞ്ഞ് ബാങ്ക് മാനേജരോട് എന്തിനിങ്ങനെ ചെയ്തു എന്ന് ചോദിച്ചപ്പോള്‍ ശാന്തനായി തന്നെ അയ്യാള്‍ മറുപടി പറഞ്ഞു,

‘സുഹൃത്തെ, ഞങ്ങള്‍ക്ക് വിഷമമുണ്ട്. പക്ഷെ കഴിഞ്ഞ രണ്ട് മാസവും മിസ്റ്റര്‍ രാജനെ ബന്ധപ്പെടാനുള്ള ഞങ്ങളുടെ എല്ലാ ശ്രമവും പരാജയപ്പെടുകയായിരുന്നു. അപ്പോള്‍ ബാങ്ക് ചട്ടങ്ങള്‍‍ പ്രകാരം നടപടിയെടുക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല’

പിന്നെ പലരില്‍ നിന്നായി അടക്കാനുള്ള പണവുമായി എത്തിയപ്പോഴെക്കും ബാങ്കിന്റെ സമയം കഴിഞ്ഞൂ. മെഷീനില്‍ അടച്ചാലും ബാങ്കിന്റെ ക്ലിയറന്‍സ് ലെറ്റര്‍ കിട്ടണം. അതുമായി കേസ് കൊടുത്ത വക്കീലാഫീസില്‍ പോയി അവരുടെ കേസ് ക്ലോസ് ചെയ്യാനുള്ള കത്ത് വാങ്ങി പോലീസ് സ്റ്റേഷനില്‍ കൊടുക്കണം!

എന്ത് ചെയ്യണം എന്നറിയാതെ ബാങ്കിന്റെ നടയില്‍ സ്തബ്ധനായി നില്‍ക്കുമ്പോള്‍ വീണ്ടും രാജന്റെ ഫോണ്‍ വന്നു,

‘എന്തായി ഏട്ടാ, എനിക്ക് പോകാന്‍ പറ്റുമൊ?’

‘ശ്രമിക്കുന്നു, ഞാന്‍ വിളിക്കാം’ എന്ന് പറയുമ്പോള്‍ എന്റെ ശബ്ദം ഇടറിയിരുന്നു.

മുറിയിലെത്തി, ആകാംക്ഷാഭരിതനായി കാത്തിരിക്കുന്ന അവന്റെ കണ്ണുകളെ നേരിടാനായില്ല.

‘രാജാ, ഇനി വീക്കെന്‍‌ഡ് ആയത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞെ ബാങ്കിന്റെ ലെറ്ററും, വക്കീല്‍ ഓഫീസില്‍ നിന്നുള്ള എന്‍. ഓ. സി. യും ഒക്കെ വാങ്ങാന്‍ കഴിയൂ‘.

‘അപ്പോള്‍ ... അപ്പോള്‍ എനിക്കെന്റ അമ്മയെ അവസാനമായി ഒന്ന് കാണാന്‍ കഴിയില്ല, അല്ലേ ഏട്ടാ?’

വിങ്ങിപ്പൊട്ടുന്ന രാജനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നില്‍ക്കുമ്പോള്‍ എന്റെ ഫോണ്‍ ശബ്ദിച്ചു. രാജന്റെ വീട്ടില്‍ നിന്നാണ്,

‘രാജന്‍ ഏത് ഫ്ലൈറ്റിനാണ് പോന്നത്, ഇതുവരെ ഇങ്ങ് എത്തിയില്ലല്ലൊ? അവിടുന്ന് തിരിച്ചു എന്ന് പറഞ്ഞത് കൊണ്ട് മോര്‍ച്ചറിയില്‍ നിന്ന് ബോഡി കൊണ്ടുവരികയും ചെയ്തു. ഇനി അധികം കാത്തിരിക്കാനും വയ്യല്ലൊ.’

രാജനെ ഒന്ന് നോക്കി, പിന്നെ ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു,

‘അവന്റെ ഫ്ലൈറ്റ് മിസ്സായി, ഇനി അടുത്ത ഫ്ലൈറ്റ് താമസിക്കും. ഇനിയിപ്പോള്‍ കാത്തിരിക്കണ്ട എന്നാണ് എനിക്ക് തോന്നുന്നത് ...’

ഫോണ്‍ വച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ കട്ടിലിലേക്ക് തളര്‍ന്ന് വീഴുന്ന രാജനെയാണ് കണ്ടത്.

മനസ്സ് മന്ത്രിച്ചു, ‘ആ അമ്മയുടെ ആത്മാവ് നിന്നോട് പൊറുക്കാതിരിക്കില്ല രാജാ.’

(Image courtesy: Google Images)

53 Response to "എരിഞ്ഞടങ്ങാത്ത ചിത"

  1. കണ്ണു നനയിക്കുന്ന എഴുത്ത്.
    അമ്മയെ അവസാനമായി ഒന്നു കാണാന്‍ പോലും ആകാത്ത വേദന ഹൃദയസ്പര്‍ശിയായി.... ഒരു നിമിഷം കഥയാണെന്നതും മറന്നു. ജീവിതത്തിലൂടെ കടന്നു പോകുന്നത് പോലെയുള്ള ഒരു വായനാനുഭവം!

    അനുഭവത്തിന്റെ തീച്ചൂളയില്‍ ഉരുക്കിക്കാച്ചിയെടുത്തതാണ് ഈ കഥയെന്നു തോന്നുന്നു. ഓരോ പ്രവാസിയുടെയും ജീവിതത്തില്‍ ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍ ...
    നന്നായി ഈ കഥ. അഭിനന്ദനങ്ങള്‍ !

    അനില്‍..........നന്നായിട്ടുണ്ട്.ഇതുപോലെ എത്ര മനുഷ്യര്‍ തീ തിന്ന്,ആരോടും വേദനകള്‍ പങ്കുവെക്കാന്‍ പറ്റാതെ ഗള്‍ഫില്‍ ജീവിക്കുന്നു.കഥകള്‍ സമുദ്രത്തിലെ തിരമാലകള്‍ പോലെ എണ്ണമില്ലാതെ,ആരും എണ്ണിത്തിട്ടപ്പെടുത്താതെ അലിഞ്ഞില്ലാതെയാവുന്നു. ഒരാളെയെങ്കിലും ഈ നീരാളിപ്പടര്‍പ്പില്‍ നിന്നു രക്ഷിക്കാന്‍ സാധിച്ചാല്‍,നമ്മുടെ ജീവിതത്തിനെങ്കിലും ഒരു അര്‍ത്ഥം ഉണ്ടാകും.ഈ കഥകളെല്ലാം കേട്ടിട്ടും നമ്മുടെ നാട്ടിലുള്ളവര്‍ പഠിക്കുന്നില്ലല്ലോ?

    പ്രവാസ ജീവിതത്തിലെ ഹൃദയഭേദകമായ നൊമ്പരങ്ങളുടെ മറ്റൊരധ്യായം കൂടി...
    ഞാനിവിടെ ആദ്യമാണ്. കഥ വളരെ നന്നായിരിക്കുന്നു. C.P, അഭിനന്ദനങ്ങള്‍...

    പ്രവാസ ജീവിതത്തെ ഹൃദയനൊമ്പരമായ രീതിയില്‍ പറഞ്ഞിരിക്കുന്നു.

    Manoraj says:

    അനില്‍ മനോഹരമായി അവതരിപ്പിച്ചു. പ്രവാസിയുടെ വേദനകള്‍ ഇപ്പോള്‍ ബ്ലോഗില്‍ ഒരു സജീവമായ വിഷയമായിട്ടുണ്ട്. എങ്കിലും വേറിട്ട് നില്‍ക്കുന്നു ഈ പോസ്റ്റ്

    കഥ നന്നായി.... പ്രവാസജീവിതത്തെക്കുറിച്ച് വീണ്ടും വേദനാജനകമായ ഒരു ഓര്‍മ്മ ........ അഭിനന്ദനങ്ങള്‍

    മനോഹരമായിരിക്കുന്നു. വളരെ നല്ല കഥ.

    ഹൃദയത്തില്‍ തൊടുന്നതായി..
    അഭിനന്ദനങ്ങള്‍..

    ഈ കഥ ഒരു നൊമ്പരമായി മനസ്സില്‍ കിടക്കും.
    നന്നായി പറഞ്ഞു. ആശംസകള്‍

    Unknown says:

    വേറിട്ട് ഒരു പോസ്റ്റ്

    ‘ഏട്ടാ...അമ്മ...പോയി’

    ‘അപ്പോള്‍ ... അപ്പോള്‍ എനിക്കെന്റ അമ്മയെ അവസാനമായി ഒന്ന് കാണാന്‍ കഴിയില്ല, അല്ലേ ഏട്ടാ?’

    അണകെട്ടിയ പ്രവാസ ദു:ഖം ലാവയാവുന്നിടം!
    ചൂടുംചൂരുമൊട്ടും ചോരാതെ നന്നായി പറഞ്ഞു...
    ഇത്തിരി വേദനകള്‍ ബാക്കിയാവുന്നു,പിന്നെയും!

    പ്രവാസിയുടെ വേദനകള്‍ ഹൃദയത്തില്‍ തൊടുന്നതായി.മറ്റൊന്നും പറയാനില്ല!!

    ഹോ ! വല്ലാത്തൊരു അനുഭവമായല്ലോ മാഷേ !
    നന്നായിട്ടുണ്ട് , ഒപ്പം പണമിടപാടുകളില്‍ വരുത്തേണ്ട ചിട്ടയും ചൂണ്ടി കാണിയ്കുന്നു.....

    സങ്കടം തുളുമ്പുന്ന വരികൾ.
    കഥ നന്നായി.

    വേദന നിറഞ്ഞ കഥ, കണ്ണുനീർ വന്നു.

    ഗീത says:

    ഇതൊരു വെറും കഥ എന്നാലോചിച്ച് ആശ്വസിക്കുന്നു. പ്രവാസജീവിതത്തില്‍ ഇത്തരം കുടുക്കുകള്‍ വന്നു ചേര്‍ന്നേക്കാം എന്നോര്‍മ്മിപ്പിക്കുന്ന കഥ. നന്നായി പറഞ്ഞിരിക്കുന്നു.

    കുഞ്ഞൂസ്സ്: ചില വേദനകള്‍ അങ്ങനെയല്ലേ, ഒരിക്കലും ഉണങ്ങാത്ത മുരിവുകളായി...

    ബിജൂ: നമ്മള്‍ പ്രവാസികള്‍ക്ക് ഇങ്ങനെ എന്തെന്ത് അനുഭവങ്ങള്‍.

    സപ്ന: ശരിയാണ്, എന്നിട്ടും എത്ര പേര്‍... ക്രെഡിറ്റ് കാര്‍ഡിന്റേയും, ലോണിന്റെയും ഒക്കെ കെണിയില്‍ പെട്ട്... ഒരാളെയെങ്കിലും രക്ഷിക്കാന്‍ ഈ കഥക്ക് ആയിരുന്നെങ്കില്‍!

    മഹേഷ്: വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി, വീണ്ടും വരൂ.

    ജിഷാദ്: നന്ദി.

    മനോ: ഈ പ്രവാസനൊമ്പരം ഏറ്റ് വാങ്ങിയതിനു നന്ദി.

    തലയംബലത്ത്,
    ചിതല്‍,
    മേയ്ഫ്ല്വേര്‍സ്,
    ചെറുവാടി,
    ഡ്രീംസ്,
    നുറുങ്ങ്,
    കൃഷ്ണകുമാര്‍,
    അക്ഷരം,
    എച്മു,
    മിനിടീച്ചര്‍,
    ഗീത
    - പ്രവാസ ദുഖത്തിന്റെ ഈ നുറുങ്ങ് ഏറ്റുവാങ്ങിയ നിങ്ങളേല്ലാവര്‍ക്കും നന്ദി.

    അനിലിന്റെ വരികൾ ...
    വളരെ തീഷ്ണതയോടെ തന്നെ ഓരൊ പ്രവാസിയുടെയും നൊമ്പരങ്ങൾ വായനക്കാരോരുത്തരും ,അനുഭവിച്ചറിയുന്ന പോലെ തോന്നുന്നതാണ് ഈ എഴുത്തിന്റെ ഏറ്റവും വലിയ വിജയം ...കേട്ടൊ

    ഇതൊരു കഥയാണെങ്കില്‍ രാജന്റെ ദുഖം വലുതാണ്, ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല.അനില്‍ മനസ്സില്‍ കൊള്ളുന്ന തരത്തില്‍ എഴുതി ഫലിപ്പിച്ച കഥ, കുടുംബ ബന്ധങ്ങള്‍ക്ക് ബലക്ഷയമുണ്ടാകുന്ന ഈ കാലത്ത് ഇത്തരം മക്കളെ പരിചയപ്പെടുത്തുന്നത് നന്ന് ...
    ഏറ്റവും സ്നേഹിക്കുന്ന അമ്മയെ തന്റെതല്ലാത്ത കാരണത്താല്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആവാതെ പോയ മകന്റെ നൊമ്പരം കഥ വായിച്ചു തീരുമ്പോള്‍ അലയടിക്കുന്നു ...
    പ്രവാസികളൂടെ അനുഭവങ്ങള്‍ എത്ര വേദനാജനകം എന്നു പറയുമ്പോള്‍ എനിക്ക് തോന്നുന്നത് അതിലും വിഷമം അവരുടെ മാതാപിതാക്കള്‍ക്കാണെന്നാണ്, അസുഖവും വാര്‍ദ്ധക്യവും വരുമ്പോള്‍ മക്കളെ ഒന്ന് കാണണം, അവര്‍ അടുത്തുണ്ടാവണം എന്നാവും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുക. മരിക്കുന്നതിനു മുന്‍‌പേ മകനെ ഒരു നോക്ക് കാണാന്‍ സാധിക്കതെ വരുന്ന അമ്മയുടെ ദുഖത്തിനും അതിരില്ല. എന്നാല്‍ ഇന്ന് ജീവിതമാര്‍ഗം തേടി അന്യനാട്ടില്‍ കഴിയുന്നവര്‍ എല്ലാവിധത്തിലും നിസ്സാഹായര്‍ തന്നെ..

    അനില്‍ അഭിനന്ദനങ്ങള്‍...

    This comment has been removed by the author.

    എരിങ്ങടങ്ങില്ല ചില ഓര്‍മകള്‍

    Vayady says:

    പ്രവാസിയായി ജീവിക്കുന്ന ഓരോ വ്യക്തിയും നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണിത്. ഓരോ തവണയും നാട്ടില്‍ ലീവിനു പോയി മടങ്ങുമ്പോള്‍ വയസ്സു ചെന്ന അച്ഛനമ്മമാരെ തനിച്ചാക്കി വരുന്നതിന്റെ വേദന ഞാന്‍ അനുഭവിക്കാറുണ്ട്.

    ജനിച്ചു വളര്‍ന്ന നാടും വീടും ഉപേക്ഷിച്ച് പ്രവാസിയായി അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരിക. ഈ അവസ്ഥ എത്ര വേദനാജനകമാണ്‌ അല്ലേ? പ്രവാസിയായി ജനിച്ച് പ്രവാസിയായി മരിക്കാനാണ്‌ എന്റെ വിധി. പക്ഷെ ഇപ്പോള്‍ അതോര്‍‌ത്ത് ദുഃഖമില്ല. ജനിച്ച നാട്ടില്‍ ഏതെങ്കിലും കാലത്ത് മടങ്ങിപ്പോകാമെന്ന സ്വപ്നവുമില്ല. അതുകൊണ്ടു തന്നെ ആരോടും പരാതിയും പരിഭവവുമില്ല.

    കഥ മനസ്സിനെ വല്ലാതെ നോവിച്ചു. അച്ഛനും അമ്മയുമില്ലാത്ത ഒരു ലോകം. അതോര്‍ക്കാന്‍ കൂടി വയ്യാ..

    sPidEy™ says:

    അനിലേട്ടാ..കഥ മനോഹരം ...
    ഇതേ പോലുള്ള അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ...

    കഥ തന്നെയാണോ അനിലേ . വായിച്ചുവന്നപ്പോള്‍
    കഥ അല്ലാത്തതുപോലെ . നന്നായിരിക്കുന്നുതോന്നുന്നു.

    പ്രവാസ ജീവിതത്തിടയില്‍ ഓരോരുത്തരും അനുഭവിക്കുന്ന സുഖങ്ങള്‍..!!
    ഒരു സംഭവ വിവരണം പോലെ വിശദമായിത്തന്നെ അവതരിപ്പിച്ചു.
    ആശംസകള്‍.

    ബിലാത്തിപ്പട്ടണം: പ്രവാസ നൊമ്പരങ്ങളുടെ തീവ്രത അവനേക്കാള്‍ നന്നായി ആര്‍ക്ക് മനസ്സിലാവും!

    മാണിക്യം ചേച്ചി: വിശദമായ ഈ അഭിപ്രായത്തിന് നന്ദി.

    ആയിരത്തൊന്നാം രാവ്: ശരിയാണ്!

    വായാടി: പ്രവാസിയുടെ ഈ നോവുകള്‍ നമുക്കല്ലേ ഉള്‍ക്കൊള്ളാനാവൂ.

    സ്പൈഡീ: സന്തോഷം, ഇവിടെ എത്തിയല്ലോ. ഇനിയും വരൂ.

    കുസുമംജി: കുറച്ചു കഥയും ഏറെ കാര്യവും!

    റാംജി: ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.

    അനിൽ, കഥയല്ല എന്നറിയാം. അനുഭവങ്ങൾ നന്നായി എഴുതിവച്ചു. ഓരോ പ്രവാസിയും അനുഭവിക്കുന്ന പല കഷ്ടപ്പാടുകളിലൊന്ന്.

    so touching...

    എന്റെയും മനസ്സ് മന്ത്രിച്ചു, ‘ആ അമ്മയുടെ ആത്മാവ് നിന്നോട് പൊറുക്കാതിരിക്കില്ല രാജാ.’

    Rare Rose says:

    കഥയേക്കാളേറെ യാഥാര്‍ത്ഥ്യവും ചേര്‍ന്നതാണെന്നറിയുമ്പോള്‍ കൂടുതല്‍ വിഷമം..

    അപ്പു: തിരക്കുകള്‍ക്കിടയിലും വായനക്കും അഭിപ്രായത്തിനും സമയം കണ്ടെത്തിയതിനു നന്ദി.

    ദി മാന്‍,
    ഫൈസല്‍,
    റോസ്,

    നന്ദിയുണ്ട്.

    Anonymous says:

    ഈയിടെ നാട്ടില്‍ നിന്നും വന്ന ഒരു സുഹൃത്തിനും ഇതേ പോലെ ഒരു അനുഭവം ഉണ്ടായി ...അച്ഛനും അമ്മയും അവരെ വിങ്ങലോടെ യാത്ര അയച്ചു ..വിരലില്‍ എന്നാവുന്ന ദിവസം കഴിഞ്ഞു ഫോണ്‍ വന്നു ആ സുഹൃത്തിന്റെ അച്ഛന് പെട്ടന്ന് നെഞ്ച് വേദന കാരണം ഹോസ്പിറ്റലില്‍ ആണ് എന്ന് പറഞ്ഞു "ഭയപ്പെടാന്‍ ഒന്നും ഇല്ല എന്നും "..കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഉടനെ അടുത്ത ഫോണ്‍ "അച്ഛന്‍ പോയ്യി " എന്ന് പറഞ്ഞും ...എന്തൊക്കെയോ ചെയിതു ഐര്പോര്ട്ടില്‍ എത്തി ..പക്ഷെ അന്ന് ICELANDIL അന്ന് അഗ്നി പര്‍വതം പൊട്ടിയത് കാരണവും പൊടിപടലങ്ങള്‍ മുടിയതും കാരണം അവരുടെ അച്ഛനെ അവസാനമായി ഒന്ന് കാണാന്‍ ഉള്ള ഭാഗ്യവും അതെ പൊടിപടലങ്ങള്‍ മുടികഴിഞ്ഞിരുന്നു ...വായാടി പറഞ്ഞ പോലെ " പ്രവാസിയായി ജീവിക്കുന്ന ഓരോ വ്യക്തിയും നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണിത്. ഓരോ തവണയും നാട്ടില്‍ ലീവിനു പോയി മടങ്ങുമ്പോള്‍ വയസ്സു ചെന്ന അച്ഛനമ്മമാരെ തനിച്ചാക്കി വരുന്നതിന്റെ വേദന ഞാന്‍ അനുഭവിക്കാറുണ്ട്.
    ജനിച്ചു വളര്‍ന്ന നാടും വീടും ഉപേക്ഷിച്ച് പ്രവാസിയായി അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരിക. ഈ അവസ്ഥ എത്ര വേദനാജനകമാണ്‌ അല്ലേ?"...
    നന്നായി എഴുതി അവതരിപ്പിച്ചു ..ഇതിലെ ഏട്ടനെ പോലെ ഉള്ളവര്‍ ആണ് പ്രവാസികള്‍ക്ക് ഏക ആശ്വാസം ...

    Unknown says:

    നല്ല എഴുത്ത് ...
    മനസ്സില്‍ ചെറിയൊരു നോവ്‌ തോന്നി എനിക്ക് ...

    ആദില: പ്രവാസികളുടെ സ്വകാര്യ നഷ്ടങ്ങള്‍ അവര്‍ക്ക് മാത്രം അനുഭച്ചറിയാന്‍ കഴിയുന്നവയാണ്, അല്ലേ?

    ഒറ്റയാന്‍: ഇവിടേക്ക് വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    അനിലേട്ടാ ആ അവസാനത്തെ വരിയുണ്ടല്ലോ, ഉള്ളില്‍ ഒരു മിന്നല്‍ പാഞ്ഞു അത് വായിച്ചു കഴിഞ്ഞപ്പോള്‍.

    kollaam anilettaa
    manasil thattunna oru post

    ആളവന്‍,
    മാലാഖ,

    വന്നതില്‍ സന്തോഷം, നല്ല വാക്കുകള്‍ക്ക് നന്ദി.

    kadhayum ,jeevithavum izhuki cherubol...... manassu aardramaakum......

    ജയരാജ്: ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    കരഞ്ഞു

    Dichu says:

    Nannayitund Suhruthe...

    jayaraj says:

    മനസ്സില്‍ തട്ടിയ കഥ. മാഷെ എന്താണ് പറയേണ്ടത് ?

    ഡിച്ചു,
    ജയരാജ്,

    - നന്ദി.

    അനിലേട്ടാ,
    വളരെ ഹൃദയ സ്പര്‍ശിയായ ഒരു കഥ.
    വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.
    ഹാപ്പി ബാച്ചിലേഴ്സ്
    ജയ്‌ ഹിന്ദ്‌.

    പ്രവാസ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ചുട്ടു പൊള്ളുന്ന യാഥാര്‍ത്യങ്ങളെ ഒട്ടും അതിഭാവുകത്വങ്ങളില്ലാതെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കഥാ പാത്രങ്ങളും അവരുടെ നീറുന്ന നൊമ്പരങ്ങളും അനുവാചകരിലേക്ക് അനായാസം സന്നിവേശിപ്പിച്ച് അതവരുടെ അനുഭവമാക്കി മാറ്റുന്ന അസാമാന്യ പ്രക്രിയയില്‍ ശ്രീ . അനില്‍ വിജയിച്ചിരിക്കുന്നു. ആ വിജയത്തില്‍ നിന്നുമാണ് തന്‍മയത്വമുള്ള എഴുത്തുകാരന്റെ ജൈത്ര യാത്ര ആരംഭിക്കുന്നത് . ഭാവുകങ്ങള്‍

    ഇതൊരു കഥ മാത്രമല്ലെ..? അനുഭവം അല്ലാതാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

    മനോഹരമായ എഴുത്ത്. നൊമ്പരപ്പെടുത്തി. തുടരുക..ആശംസകള്‍.

    ബാചിലേര്‍സ്,
    അബ്ദുല്‍ ഖാദിര്‍,
    ഷിബു,

    വായനക്കും അഭിപ്രായത്തിനും നന്ദി.

    പ്രവാസം തന്നെ ഒരു കുടുങ്ങല്‍ ആണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.
    കഥ നന്നായി.

    മനസിലെ നൊമ്പരങ്ങള്‍ കഥയായി പകര്‍ത്തിയതായി തോന്നി. അത്ര വികാര തീവ്രമായി അവതരിപ്പിച്ചു.
    ഞാന്‍ ഇവിടെത്താന്‍ ഇത്തിരി വൈകിയതില്‍ ക്ഷമിക്കുമല്ലോ.
    പ്രവാസത്തിന്‍റെ ഏറ്റവും വേദനാജനകമായ ഒരവസ്ഥയാണിത്.
    ആരെ ജീവിപ്പിക്കുവാനും, സന്തോഷിപ്പിക്കുവാനും ആണോ നാം ഇവിടെ വന്നത്, അവരുടെ അവസാന നാളുകളില്‍, അല്ലെങ്കില്‍ വിഷമങ്ങളില്‍ കൂടെ നില്‍കാന്‍ പറ്റാതെ വരിക.
    പിന്നെന്തിന് നാടും വീടും വിട്ടു ഇവിടെ വന്നു എന്ന് തോന്നി പോകും.
    എന്തു ചെയ്യാം ശപിക്കപ്പെട്ട പ്രവാസത്തിന്‍റെ ദൌര്‍ഭാഗ്യകരമായ ഒരു അവസ്ഥ.
    കരലളിയിക്കുന്ന രീതിയില്‍ തന്നെ പറഞ്ഞു. അഭിനന്ദനങ്ങള്‍.

    അമ്മനെ അപ്പൊ താനേ ഫോണ്‍ ചെഹ്യ്തു. അസുകം ഉണ്ടാകിലും അമ്മ ഒന്നും പറയരിലാ അത്കൊട് ! കരച്ചില്‍ വന്നൂ...................

    khaadu.. says:

    നന്നായി എഴുതി... പ്രവാസ വേദന പതിവാണെങ്കിലും ഇത് വേറിട്ട്‌ നില്‍കുന്നു...

    സ്നേഹാശംസകളോടെ...

    അവസാനമായി അമ്മയുടെ മുഖമൊന്നു
    കാണാന്‍ പറ്റാത്ത മകന്‍റെ ദഃഖം!
    ഓര്‍മ്മയിലെ നൊമ്പരമായ്........
    കഥ നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

Post a Comment

Related Posts Plugin for WordPress, Blogger...