കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (അവസാന ഭാഗം)



റെസ്റ്റോറന്റില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് കുറച്ചപ്പുറത്ത് ഒരുകൂട്ടം ആള്‍ക്കാരുടെ ഇടയില്‍ നിന്ന് ഗൌരവമായി എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്ന ആളേ ശ്രദ്ധിച്ചത്. പശ മുക്കി അലക്കിത്തേച്ച് വടിപോലെയാക്കിയ ഖദര്‍ മുണ്ടും, ഷര്‍ട്ടും, പോക്കറ്റില്‍ ഒരു ചെറിയ ഡയറിയും പേനയും. കക്ഷത്തില്‍ ഒരു പൊതിച്ച തേങ്ങാ ഇരിക്കുന്നത് പോലെ കൈ ഒക്കെ അകത്തിപ്പിടിച്ചുള്ള നടപ്പ്! ഒരു 'സീസണ്‍‌ഡ് രാഷ്ട്രീയക്കാരന്റെ’ എല്ലാ രൂപഭാവങ്ങളോടും കൂടിയ ഒരാള്‍! പെട്ടെന്നാണ് ആളേ പിടി കിട്ടിയത്, പഴയ ‘കോവാലന്‍’ എന്നറിയപ്പെട്ടിരുന്ന ഗോപാലകൃഷ്ണന്‍! കോളേജിലും പുറത്തുമായുണ്ടായിരുന്ന ‘ഗ്രൂപ്പില്‍’ സ്ഥിരമായി ഉണ്ടായിരുന്ന, കോളേജ് വിദ്യാര്‍ത്ഥി അല്ലായിരുന്നെങ്കിലും എപ്പോഴും കോളേജിലും പരിസരത്തുമുണ്ടാകുമായിരുന്ന ഗോപാലകൃഷ്ണന്‍!


അടുത്തേക്ക് ചെന്ന് ‘ഹല്ലോ’ പറഞ്ഞപ്പോള്‍ ഒരല്പം നാടകീയമായി കയ്യുയര്‍ത്തി ചെറുവിരല്‍ കാട്ടി ‘ഇതാ വരുന്നു’ എന്ന് ആംഗ്യം കാട്ടി. പിന്നെ ചുറ്റും നിന്നവരോട് തോളില്‍ തട്ടി യാത്ര പറഞ്ഞ്, വല്ലാത്ത തിരക്കുള്ളത് പോലെ അവന്‍ എന്റെ അടുത്തേക്ക് വന്നു.


‘എടാ കോവാലാ, നീ ഇത് ആളങ്ങ് മാറിയല്ലോ?’

അവന്‍ പെട്ടെന്ന് ഒന്ന് ചുറ്റിനും നോക്കി മുന്നോട്ട് വന്ന് എന്റെ വാ പൊത്തി!

‘പൊന്നളിയാ ചതിക്കല്ലേ. ഭരണക്ഷിയുടെ ജില്ലാ സെക്രട്ടറിയാ ഞാന്‍ ഇപ്പോള്‍... എന്റെ ഇമേജ്...’

‘ഓഹ്..!’ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ അവനേ അടിമുടി നോക്കിന്നിന്നപ്പോള്‍ വായില്‍ നിന്നും അറിയാതെ അങ്ങനെ ഒരു ശബ്ദം മാത്രമാണ് പുറത്ത് വന്നത്. മെലിഞ്ഞുണങ്ങിയിരുന്ന പഴയ കോവാലന്‍ എവിടെ, തുടുത്ത് ചുവന്ന കവിളുകളുമൊക്കെയായി നില്‍ക്കുന്ന ഈ ഗോപാലകൃഷ്ണനെവിടെ!


‘അല്ല, എന്നാലും കോവാലാ ഇതെങ്ങനെ സംഭവിച്ചു?’


‘അനില്‍ജി, നമുക്കൊരു ചായ കുടിച്ചു കൊണ്ടിരുന്നു വിശദമായി സംസാരിച്ചാലോ?’


മുന്നോട്ട് നടക്കാന്‍ തുടങ്ങിയ ഗോപാലകൃഷ്ണനെ തടഞ്ഞ് നിര്‍ത്തി, കാറിനുള്ളില്‍ അപ്പോഴേക്കും ക്ഷമകെട്ട് തുടങ്ങിയിരുന്ന കുടുംബത്തെ കാണിച്ച് കൊടുത്തു. അവരേനോക്കി ഒന്ന് കൈവീശി ചിരിച്ചിട്ട് അവന്‍ വീണ്ടും കുശലാന്വേഷണങ്ങള്‍ തുടങ്ങി. പഴയ കോളേജ് വികൃതികളുടെ കെട്ടഴിക്കാന്‍ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് ഞങ്ങളുടെ പഴയ തല്ലിപ്പൊളിക്കൂട്ടത്തിന്റെ (അടിപൊളിയും, ചെത്തും ഒന്നും അന്ന് പ്രചാരത്തിലായിരുന്നില്ല!) നേതാവായിരുന്ന ജീവേട്ടനെ ഓര്‍ത്തത്!!


‘ഗോപാലാ, നമ്മുടെ ജീവേട്ടന്റെ എന്തെങ്കിലും വിവരം ...?‘


അവന്റെ മുഖത്തെ ചിരി മാഞ്ഞു, പിന്നെ വല്ലാത്ത അസുഖകരമായ ഒരു മൌനം ഒരു നിമിഷം ഞങ്ങള്‍ക്കിടയിലേക്ക് ക്ഷണിക്കാതെ കടന്ന് വന്നു. രണ്ടാളുടെ മനസ്സിലും ഇന്നലകളുടെ ഓര്‍മകള്‍ നൊമ്പരമുണര്‍ത്താന്‍ തുടങ്ങി.


‘ഇല്ല, ആള്‍ ഉണ്ടെന്നും ഇല്ലെന്നും ഒക്കെ കേള്‍ക്കുന്നു. ഇടക്ക് കുറേക്കാലം ആരൊക്കെയൊ എവിടൊക്കെയൊ വച്ച് കണ്ടു എന്നും കേട്ടു. ഇപ്പോള്‍ എല്ലാവരും അതൊക്കെ മറന്നിരിക്കുന്നു.’


‘ഉം .. ശ്രുതി.. അവളുടെ വല്ല വിവരവും?


‘അതും... എന്ത് പറയാന്‍! ഇടയ്ക്ക് ബസ്‌സ്റ്റോപ്പില്‍ വച്ച് വല്ലപ്പോഴും കാണാറുണ്ട്. ഇവിടെ സഹകരണ ബാങ്കിലാണ് ശ്രുതിക്ക് ജോലി. പഴയ കുടുംബ വീടിനോട് ചേര്‍ന്ന് മറ്റൊരു വീട് വച്ചാണ് താമസം എന്ന് കേട്ടു. കൂടുതലൊന്നും അറിയില്ല’.


കാറിലിരുന്നവരുടെ അക്ഷമ ഹോണടിയായി കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഗോപാലനോട് യാത്ര പറഞ്ഞു.


കാറിലിരിക്കുമ്പോഴും മനസ്സ് ആകെ കലങ്ങീമറിയുകയായിരുന്നു.


‘എന്ത് പറ്റി, കൂട്ടുകാരനെ കണ്ടതോടെ മൂഡ് ഒക്കെ മാറിയല്ലോ!’ ശ്രീമതി. ‘ആരായിരുന്നു അത്?’


‘ഓഹ്, അത് പഴയ ജീവേട്ടന്റെയൊക്കെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍‘


സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ലാത്ത വിഷയമാണെന്ന് അറിയാവുന്നത് കൊണ്ട് അവള്‍ കൂടുതലൊന്നും ചോദിച്ചില്ല.


തല പെരുക്കുന്നു എന്ന് തോന്നിയപ്പോള്‍ മെല്ലെ സീറ്റിലേക്ക് ചാരി കണ്ണടച്ചു. മനസ്സിന്റെ ഏതൊക്കെയോ കോണില്‍ മാറാല പിടിച്ച് കിടന്നിരുന്ന ഓര്‍മകള്‍ ഒരു ഘോഷയാത്ര പോലെ മനസ്സിലേക്ക് കടന്ന് വന്നു.


ജീവിതത്തെ ഒരുപാട് സ്വാധീനിച്ച, ഒരിക്കലും മറക്കാനാവാത്ത ഒത്തിരി ഒത്തിരി സംഭവങ്ങളിലെ നായികാ നായകന്മാര്‍ - ജീവേട്ടനും ശ്രുതിയും. എത്ര വര്‍ഷങ്ങളായിരിയ്ക്കുന്നു അവരെ കണ്ടിട്ട്. 25 വര്‍ഷങ്ങള്‍ക്കപ്പുറം മീനമാസത്തിലെ ഒരു പൊള്ളുന്ന അപരാഹ്നത്തിലായിരുന്നു അവസാനമാ‍യി ശ്രുതിയെ കണ്ടത്. അവളുടെ വീട്ടു പറമ്പിന്റെ താഴെ, കൊയ്ത്ത് കഴിഞ്ഞ പാടത്തിന്റെ കരയിലെ തകര്‍ന്ന അമ്പലത്തിന്റെ പൊളിഞ്ഞ് വീണ കല്പടവിലിരുന്ന് എന്റെ തോളില്‍ തല ചായ്ച് അവള്‍ വിങ്ങിപ്പൊട്ടിയത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു.


അടുത്ത തവണ ശ്രുതിയെ എന്തായാലും കാണണം. ഇപ്പോഴും അവളുടെ ഉള്ളില്‍ ജീവേട്ടനുണ്ടാവുമോ ആവോ? അല്ലെങ്കില്‍ അവള്‍ക്കെങ്ങനെയാണ് ജീവേട്ടനെ മറക്കാന്‍ കഴിയുക?


‘ഇറങ്ങുന്നില്ലേ?’ ഭാര്യ കുലുക്കി വിളിച്ചപ്പോഴാണ് വീടെത്തിയ കാര്യം അറിയുന്നത്.


പുഞ്ചപ്പാടത്തിനപ്പുറമുള്ള അമ്പലത്തില്‍ നിന്നും മൈക്കിലൂടെയെത്തുന്ന കീര്‍ത്തനങ്ങള്‍.


വീട്ടുപടിക്കല്‍ പടികള്‍ക്കിരുവശവുമായി കുഴിച്ചിട്ട വാഴപ്പിണ്ടിയില്‍ ഈര്‍ക്കില്‍ വളയങ്ങള്‍ തീര്‍ത്ത്, അതില്‍ വച്ചിരിക്കുന്ന മണ്‍ചിരാതുകളില്‍ തെളിഞ്ഞ് കത്തുന്ന കാര്‍ത്തിക വിളക്കുകള്‍.


ഒരു കൊച്ച് അവധിക്കാലത്തെ അവസാന രാവ്! ദൂരെ എവിടെയോ രാക്കിളികള്‍ പാടുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ കാതുകളില്‍ ഭാര്യയുടെ ശബ്ദം,

‘ഉറക്കം വരുന്നില്ല, അല്ലേ?’

‘ഉം’

‘നമുക്ക് കുറച്ച് നേരം പുറത്തിരുന്നാലോ?’

മുറ്റത്തെ പടിക്കെട്ടില്‍ തൂവി വീണ നിലാവ്. ചെടിയുടെ ഇലകളില്‍ നിലാവ് താളം പിടിച്ചു. അപ്പോള്‍ വിടര്‍ന്ന നിശാഗന്ധിയുടെ ഗന്ധം ചുറ്റിലും. നിര്‍ത്താതെ ചിലക്കുന്ന ചീവീടുകള്‍. ഇണയെപ്പിരിഞ്ഞ ഒറ്റക്കിളിയുടെ നൊമ്പരഗീതം!


ദൂരെ കണ്ണ് ചിമ്മുന്ന ഒറ്റനക്ഷത്രത്തില്‍ കണ്ണ് നട്ടിരിക്കുന്ന ഭാര്യ!


‘എന്തേ ഒന്നും മിണ്ടാത്തത്?’


നിറയാന്‍ തുടങ്ങുന്ന മിഴികളുയര്‍ത്തി അവളെന്റെ കണ്ണിലേക്ക് നോക്കി. ഒരു കുളിര്‍കാറ്റ് അവളുടെ മുടിയിഴകളെ തഴുകിക്കടന്ന് പോയി.


ഒന്നും മിണ്ടാതെ തോളിലേക്ക് തല ചായ്ച്ച അവളെ ഒരു കൈ കൊണ്ട് എന്നിലേക്ക് ചേര്‍ത്ത് പിടിക്കുമ്പോള്‍ വാക്കുകള്‍ മൌനത്തിന്റെ വാചാലതയിലൊളിച്ചു!


വെയില്‍ ചാഞ്ഞ് തുടങ്ങിയ മറ്റൊരു പകല്‍, ഒരു അവധിക്കാലത്തിന്റെ കൂടി അന്ത്യം. ബാക്ക്പാക്കും തൂക്കി മുറ്റത്തേക്കിറങ്ങുമ്പോള്‍ സിറ്റൌട്ടില്‍ അഛനും അമ്മയും. സെറ്റ് മുണ്ടിന്റെ കോന്തല കടിച്ച് പിടിച്ച് വിതുമ്പലൊതുക്കാന്‍ പാട് പെടുന്ന അമ്മ. കണ്ണിലേക്ക് നോക്കി തലയാട്ടി യാത്ര ചോദിക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍ മറക്കാനായി ദൂരെക്ക് നോക്കി നില്‍ക്കുന്ന അഛന്‍. കാറിനടുത്തെത്തി യാത്രയാക്കുന്ന അനിയന്മാരും, അനിയത്തിമാരും അവരുടെ മക്കളും.


പടിയിറങ്ങുമ്പോള്‍ ഇലയും പൂക്കളും ഇല്ലാത്ത വയസ്സന്‍ കൊന്നമരത്തില്‍ കണ്ണുകളുടക്കി. ഗതകാലസ്മരണകളിലേക്ക് ഉണങ്ങിയ കൈകളുയര്‍ത്തി നില്‍ക്കുന്ന കൊന്നമരം യാത്രാമംഗളങ്ങള്‍ നേരുന്നത് പോലെ.


മോനേയും, ഭാര്യയേയും ചേര്‍ത്ത് പിടിച്ച് കാറിലിരിക്കുമ്പോള്‍ മനസ്സ് എന്തോ ശൂന്യമായിരുന്നു. മറുകര കാണാത്ത യാത്രയുടെ, യാത്രപറച്ചിലുകളുടെ അനിവാര്യത. പിന്നെയും ഒരു മടക്കയാത്ര; എന്റെ സ്വപ്നങ്ങളില്‍ നിന്ന്, മനസ്സിന്റെ പച്ചപ്പുകളില്‍ നിന്ന്!


സന്ധ്യ മയങ്ങാന്‍ തുടങ്ങിയതോടെ പല വീടുകളുടെ മുന്നിലും കാര്‍ത്തിക ദീപങ്ങള്‍ കണ്മിഴിക്കാന്‍ തുടങ്ങി. കടന്നുപോന്ന വഴിയിലെ അമ്പലങ്ങള്‍ക്ക് മുന്നില്‍ കണ്ട കാര്‍ത്തികവിളക്കുകളുടെ നിരകളാണ് അന്ന് തൃക്കാര്‍ത്തിക ആണല്ലൊ എന്നോര്‍മിപ്പിച്ചത്.


വിമാനത്താവളത്തിലേ ഡിപാര്‍ച്ചര്‍ ലോഞ്ചിന് മുന്നില്‍ പ്രിയപ്പെട്ടവരെ യാത്രയാക്കാന്‍ വന്നവരുടെ തിരക്ക്. മോനോടും ഭാര്യയോടും യാത്ര പറയുമ്പോള്‍ അവരുടെ നിറയുന്ന കണ്ണുകള്‍ കണ്ടില്ലെന്ന് നടിച്ചു. സക്യൂരിറ്റി ഗേറ്റിനടുത്തെത്തി തിരിഞ്ഞ് നോക്കുമ്പോള്‍ കണ്ണീരിന്റെ മറയിലൂടെ രൂപമില്ലാത്ത ഒരുപാട് നിഴലുകള്‍! കൈവീശി അകത്തേക്ക് നടന്നു.


ബോര്‍ഡിങ്ങ് പാസ്സുമായി ഡിപാര്‍ച്ചര്‍ ലോഞ്ചിലെത്തി. ഗ്ലാസ്സ് ഭിത്തിയിലൂടെ ദൂരെ റണ്‍‌വേയുടെ കാഴ്ച. ചിറക് വിരിച്ച് കിടക്കുന്ന ഒരു കഴുകനെപ്പോലെ റണ്‍‌വേയുടെ അരികത്തായി വിമാനം. നിരനിരയായി കൊളുത്തി വച്ച കാര്‍ത്തികവിളക്കുകള്‍ പൊലെ റണ്‍‌വേയിലെ വിളക്കുകള്‍. പിന്നെയും ഒരു യാത്ര ....!

കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (അഞ്ചാം ഭാഗം)




കോളേജിന്റെ പടികടക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധമായിരുന്നു; ഒരു വട്ടം കൂടി തറവാട്ടില്‍ നിന്ന്, പ്രിയപ്പെട്ടവരില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുന്ന പ്രതീതി!

കോളേജ് ഗേറ്റ് കടന്ന് ജംഗ്‌ഷനിലെത്തിയതോടെ പഴയ സ്വമീസ് ലോഡ്ജിലെ മസാല ദോശയുടെ രുചി വീണ്ടും നാവിലെത്തി. വെളിച്ചം കടക്കാത്ത ഹാളില്‍ വൃത്തിഹീനമായ ചുറ്റുപാടുകളായിരുന്നെങ്കിലും അവിടുത്തെ മസാലദോശയും, നെയ്‌റോസ്റ്റും, ഉഴുന്നുവടയും ഒക്കെ വീണ്ടും വീണ്ടും അവിടം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. പഴയ ലോഡ്ജ് നിന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു മൂന്നു നില കെട്ടിടം!

ജംഗ്ഷന്‍ കടന്ന് അല്പം മുന്നോട്ട് ചെന്നതോടെ ഒരു പുതിയ വെജിറ്റേറിയന്‍ ഫാമിലി റെസ്റ്റോറന്റ്. കാര്‍ പാര്‍ക്ക് ചെയ്ത് അകത്തേക്ക് കടന്ന് ചെന്നപ്പോള്‍ നല്ല രീതിയില്‍ അലങ്കരിച്ച തീന്മേശകള്‍, വൃത്തിയായി യൂണിഫോം ധരിച്ച ജോലിക്കാര്‍. ഫാമിലിക്കായി വേര്‍തിരിച്ചിട്ടുള്ള ഭാഗത്ത് ഇരുന്ന് ഓരോരുത്തരും ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. റെസ്റ്റോറന്റ് മിക്കവാറും കുടുംബങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. നാട്ടുമ്പുറങ്ങളില്‍ പോലും ഇപ്പോള്‍ ഇടക്ക് കുടുംബമായി പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് ഒരു ഫാഷന്‍ പോലെ ആയിത്തീര്‍ന്നിട്ടുണ്ടത്രെ. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് തൊട്ടടുത്തുള്ള മേശക്കടുത്ത് ഇരിക്കുന്നവരുടെ ഇടയില്‍ നിന്നും ഒരു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങിയത്. കരച്ചില്‍ തുടര്‍ന്നപ്പോഴാണ് അങ്ങോട്ട് ശ്രദ്ധിച്ചത്; ഭാര്യയും, ഭര്‍ത്താവും, കുഞ്ഞും പിന്നെ മധ്യവയസ്കയായ ഒരു സ്ത്രീയും. ഇടയ്ക്ക് കുഞ്ഞുമായി എന്റെ നേര്‍ക്ക് തിരിഞ്ഞപ്പോഴാണ് ആ സ്ത്രീയുടെ മുഖം ശ്രദ്ധിച്ചത്. എവിടെയോ കണ്ട് മറന്ന, നല്ല പരിചയമുള്ള മുഖം. ചെറിയ പൂക്കളുള്ള കോട്ടണ്‍ സാരി, ചെറിയ ഫ്രെയിമുള്ള കണ്ണട, ഒന്നോ രണ്ടോ നരകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ ചുരുണ്ട മുടി കെട്ടി വെച്ചിരിക്കുന്നു.

എവിടെ, എവിടെയാണ് ഈ മുഖം...?

പെട്ടെന്നാണ് മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നിയത്.

ഇത് , ഇത് ... ശ്രീക്കുട്ടിയല്ലേ?

പൊടുന്നനെ അവരുടെ കണ്ണുകള്‍ എന്റെ നേരേ നീണ്ടു. അതേ, ആ തിളങ്ങുന്ന വലിയ കണ്ണുകള്‍ ... അവള്‍ തന്നെ. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു ... ആ‍ മുഖത്തും അവിശ്വസനീയതയോ, അമ്പരപ്പോ ഒക്കെ മാറി മാറി വന്നു. ഞാന്‍ അവരുടെ നേര്‍ക്ക് നടന്നു.

‘ശ്രീക്കുട്ടി?’

‘അതെ, കുട്ടേട്ടന്‍... കുട്ടേട്ടന്‍ ഇവിടെ?’

ഒരു നിമിഷത്തേ അമ്പരപ്പ് കഴിഞ്ഞതോടെ കൂടെയിരുന്നവരെ ചൂണ്ടി അവള്‍ പറഞ്ഞു,

‘ഇത് മോളും മരുമോനും അവരുടെ കുഞ്ഞും, മോളേ ഇവിടെ അടുത്താണ് കല്യാണം കഴിച്ചയച്ചത്’

അവരേ നോക്കി പുഞ്ചിരിച്ചിട്ട് ഞാന്‍ എന്റെ മേശയിലേക്ക് കൈ ചൂണ്ടി,

‘അത് എന്റെ കുടുംബവും സുഹൃത്തിന്റ കുടുംബവും’

അവരേ നോക്കി ശ്രീക്കുട്ടി കൈവീശി.

‘കുട്ടേട്ടാ കുഞ്ഞിന്റെ കരച്ചില്‍ ഒന്ന് നിര്‍ത്തിയിട്ട് ഞാന്‍ അങ്ങോട്ട് വരാം’

തിരിച്ച് സീറ്റിലെത്തിയപ്പോള്‍ പ്രിയതമ മെല്ലെ തോണ്ടി, ‘ഏതാ കക്ഷി?’

‘അതൊരു ബാല്യകാലസഖി’ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

കാപ്പി കുടിക്കുന്നതിനിടയില്‍ മനസ്സ് ഒരുപാട് കൊല്ലങ്ങള്‍ക്കപ്പുറത്തേക്ക് പാഞ്ഞു.

ഏഴാം ക്ലാസ്സ് കഴിഞ്ഞതോടെയാണ് അഛനും അമ്മയും തീരുമാനിച്ചത് എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം കുറെ ദൂരെയുള്ള ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന സ്‌കൂളില്‍ മതിയെന്ന്. അവിടെ അടുത്തുള്ള ബന്ധുവീട്ടില്‍ താമസിച്ച് പഠിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു. സ്‌കൂളില്‍ ചേരാന്‍ ആദ്യദിവസം പോയത് അഛനോടൊപ്പമായിരുന്നു. സ്കൂളിന്റെ ഓഫീസില്‍ വച്ച് അഛന്‍ പഴയൊരു സുഹൃത്തിനെ കണ്ട് മുട്ടി. അദ്ദേഹത്തിന്റെ കൂടെ വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടിയും. ഇടയ്ക്ക് അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു,

‘അല്ലാ നീ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നില്‍ക്കുന്നേ? ദാ, ഇത് എന്റെ മോള്‍ ശ്രീലേഖ, ഞങ്ങള്‍ ശ്രീക്കുട്ടി എന്ന് വിളിക്കും. അവളും ഇവിടെ എട്ടാം ക്ലാസ്സില്‍ ചേരാന്‍ വന്നതാണ്’

ഞാനും ശ്രീക്കുട്ടിയും മുഖമുയര്‍ത്തി നോക്കി, ഒരു പുഞ്ചിരി പങ്കുവെച്ചു. അവളുടെ തിളങ്ങുന്ന വലിയ കണ്ണുകള്‍ എന്നെ വല്ലാതെയാകര്‍ഷിച്ചു. നീണ്ട് ചുരുണ്ട മുടി രണ്ടായി പിന്നിയിട്ടിരുന്നു.

സ്‌കൂള്‍ തുറന്നതോടെ, രണ്ട് ക്ലാസ്സിലായിരുന്നെകിലും ഞങ്ങള്‍ എന്നും കാണുമായിരുന്നു. ഞാന്‍ താമസിച്ചിരുന്ന വീടിനടുത്ത് തന്നെയായിരുന്നു ശ്രീക്കുട്ടിയുടേയും വീട്. രാവിലെ എന്നും ആദ്യം വരുന്ന ആള്‍ മറ്റേയാളിനു വേണ്ടി കാത്തു നില്‍ക്കാന്‍ തുടങ്ങി. പിന്നെ കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും ഇണങ്ങിയും, പിണങ്ങിയും, ബഹളം കൂട്ടിയും ഒക്കെ സ്‌കൂളിലേക്കുള്ള യാത്ര. അധിക നാള്‍ കഴിയും മുമ്പ് ഞങ്ങളുടെ ലോകം ഞങ്ങളിലേക്ക് മാത്രം ഒതുങ്ങാന്‍ തുടങ്ങി. കോരിച്ചൊരിയുന്ന മഴയില്‍ ഒരു കുടക്കൂഴില്‍ ചേര്‍ന്ന് നടക്കുമ്പോള്‍, ക്ലാസ്സ് വിട്ട് ശ്രീക്കുട്ടി വരാനായി ഗേറ്റില്‍ കാത്തുനില്‍ക്കുമ്പോള്‍, വീട്ടിലെ റോസാച്ചെടിയിലെ ആദ്യം വിരിഞ്ഞ പൂവ് അവള്‍ക്കായി കാത്ത് വെക്കുമ്പോള്‍, അച്ഛന്‍ വാങ്ങിത്തരുമായിരുന്ന കഥാപുസ്തകങ്ങള്‍ പങ്ക് വെക്കുമ്പോള്‍ ഒക്കെ സൌഹൃദത്തിന്റെ വര്‍ണക്കൂട്ടുകളില്‍ സ്‌നേഹത്തിന്റെ പുതിയ നിറങ്ങള്‍ ചേര്‍ക്കുകയായിരുന്നു രണ്ടാളും.

പത്താം ക്ലാസ്സിലെത്തിയതോടെ രണ്ടാള്‍ക്കും കാലം ഏറെ മാറ്റങ്ങള്‍ വരുത്തി. വാചാലമായ മൌനം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാതെ പറഞ്ഞു. മനസ്സിലെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളുണ്ടായിത്തുടങ്ങി. അവധി ദിവസങ്ങളിലെ സന്ധ്യകളില്‍ കല്‍‌വിളക്കുകളില്‍ തിരി തെളിയുമ്പോള്‍, ദേവീക്ഷേത്രത്തിന്റെ വശത്തുള്ള കളിത്തട്ടിലില്‍ കാത്തിരിക്കാന്‍ തുടങ്ങി, ദേവിയെ തൊഴുവാന്‍ ചേച്ചിമാരോടൊപ്പം എത്താറുള്ള ശ്രീക്കുട്ടിയെ കാണാന്‍ വേണ്ടി മാത്രം. തൊഴുതു വലം വച്ചു വരുന്ന ശ്രീക്കുട്ടിയെ കണ്ണിമക്കാതെ നോക്കിയിരിക്കും. നീളന്‍ പട്ടുപാവാടായും, പട്ടുബ്ലൌസും ധരിച്ച്, ചുരുണ്ട മുടി കെട്ടിയിട്ട്, നെറ്റിയിലൊരു ചന്ദനക്കുറിയുമായി വരുന്ന അവളുടെ കയ്യില്‍ ഇലച്ചീന്തില്‍ പ്രസാദവും ഉണ്ടാവും. അടുത്ത് കൂടി കടന്ന് പോകുമ്പോള്‍ എനിക്കായി കരുതി വെച്ചിരിക്കുന്ന ഒരു മന്ദഹാസം ആരും കാണാതെ എനിക്ക് നല്‍കും. അപ്പോള്‍ ആ വിടര്‍ന്ന കണ്ണുകളില്‍ കാര്‍ത്തികവിളക്കുകള്‍ മുനിഞ്ഞ് കത്തുന്നുണ്ടാവും!

ദിവസങ്ങള്‍ കൊഴിഞ്ഞ് പോയത് വളരെ വേഗത്തിലായിരുന്നു. അവസാനം പത്താം ക്ലാസ്സ് പരീക്ഷയുടെ സമയം എത്തി. അവസാനത്തെ പരീക്ഷയുടെ തലേ ദിവസം അവള്‍ ജോലിക്കാരിയോടൊപ്പമാണ് അമ്പലത്തില്‍ വന്നത്. അമ്പലത്തില്‍ നിന്ന് ശ്രീക്കുട്ടി നേരേ എന്റടുത്ത് വന്നു,

‘പരീക്ഷ കഴിഞ്ഞാല്‍ പോകും അല്ലേ?’

‘ഉം...’

‘പിന്നെ...?’

‘അറിയില്ല...!’

‘ഞാന്‍.. ഞാന്‍ പ്രാര്‍ത്ഥിക്കും എന്നും’

ഇലച്ചീന്തിലെ പ്രസാദം അവള്‍ എന്റെ നേര്‍ക്ക് നീട്ടി. ഒരു നുള്ള് ചന്ദനം എടുത്ത് ഞാന്‍ നെറ്റിയില്‍ പുരട്ടി. തലയാട്ടി യാത്ര ചോദിക്കുമ്പോള്‍ ആ വലിയ കണ്ണുകളില്‍ രണ്ട് നീര്‍മണികള്‍ വീണുടയാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. ദൂരെ കല്‍‌വിളക്കുകള്‍ കരിന്തിരിയെരിയാന്‍ തുടങ്ങിയ ആല്‍ത്തറക്കപ്പുറം ശ്രീക്കുട്ടി നടന്നപ്രത്യക്ഷയാകുന്നത് ഈറനായ മിഴികളോടെ ഞാനും നോക്കി നിന്നു.

‘എന്താ ഇത്ര ആലോചന, ദാ അവര്‍ യാത്ര പറയാന്‍ വിളിക്കുന്നു’ പ്രിയതമ.

ഇതിനിടയില്‍ ശ്രീക്കുട്ടി വന്ന് എല്ലാവരേയും പരിചയപ്പെട്ടു. പിന്നെ എല്ലാവരും പുറത്തേക്ക് നടന്നപ്പോള്‍ ഏറ്റവും പിന്നിലായിരുന്ന എന്റെ അടുത്തേക്ക് ശ്രീക്കുട്ടി വന്നു.

‘കുട്ടേട്ടാ...’

‘ഉം?’

‘കുട്ടേട്ടന്‍ എന്നെങ്കിലും എന്നേ ഓര്‍ത്തിട്ടുണ്ടോ?’

‘അതിന് നിന്നെ ഞാന്‍ മറന്നിട്ടില്ലല്ലൊ ശ്രീക്കുട്ടീ’

ആ കണ്ണുകളില്‍ ഒരു വട്ടം കൂടി ആതിര നിലാവ് പരന്നു!

‘കുട്ടേട്ടാ, ഇനി...?’

‘കാണാം, എന്നെങ്കിലും, എവിടെയെങ്കിലും... ഇതുപോലൊക്കെ’.

(തുടരും) 

കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (നാലാം ഭാഗം)





കിളികളുടെ കളകളനാദം കേട്ടാണ് കണ്ണ് തുറന്നത്. തൊടിയുടെ അതിരിലുള്ള വയണമരത്തില്‍ നിന്നും ഒരു കുയിലിന്റെ പ്രഭാതഭേരി. മുറ്റത്തെ മാവിന്റെ ഇലകളീല്‍ ‍തട്ടിച്ചിതറുന്ന പുലര്‍‌കാല സൂര്യന്റെ രശ്മികള്‍. ജനലിലൂടെ അരിച്ചെത്തുന്ന വൃശ്ചികക്കുളിരിന്റെ നനുത്ത തലോടല്‍. വെറുതെയങ്ങനെ അലസമായി കിടക്കാന്‍ കൊതി തോന്നി. ജനല്‍കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കി, ഇളംകാറ്റില്‍ തലയാട്ടി വിടര്‍ന്ന് വിരിഞ്ഞൊരു ചുവന്ന റോസപ്പൂവ്... അതില്‍ പറ്റിനിന്ന് തിളങ്ങുന്ന മഞ്ഞുതുള്ളിയുടെ ഭാരത്തില്‍ ഒരല്പം തലകുനിഞ്ഞിരിക്കുന്നു റോസാപ്പൂവിന്. പിന്നെ അതിനേ ചുറ്റിപ്പറന്നൊരു കരിവണ്ട്, എന്തോ കിന്നാരം പറഞ്ഞ് മെല്ലെയാ റോസാപ്പുവിന്റെ കവിളിലൊരു മുത്തം കൊടുത്തു പറന്നകന്നു! ഇളവെയിലില്‍ കൂട്ടമായി പറന്ന് കളിക്കുന്ന സ്വര്‍ണത്തുമ്പികള്‍.

‘എന്താ രാവിലെ തനിച്ചിരുന്നു സ്വപ്നം കാണുന്നേ?’

ചൂടുകാപ്പിയുമായി പ്രിയതമ. കുളിച്ചീറന്‍ മാറാത്ത മുടിയില്‍ നിന്നും അപ്പോഴും പൊഴിഞ്ഞുവീഴുന്ന നീര്‍ത്തുള്ളികള്‍. മുടിത്തുമ്പില്‍ തിരുകിയ തുളസിയില, നെറ്റിയില്‍ അലസമായൊരു ഭസ്മക്കുറി, ചെറിയ കരയുള്ള സെറ്റ്മുണ്ട്. അവളുടെ കയ്യില്‍ പിടിച്ച് മെല്ലെ അടുത്തേക്ക് വലിച്ചു.

‘ഉം, എന്താ രാവിലെ ഒരു കൊഞ്ചല്‍? എനിക്കേ അടുക്കളയില്‍ ജോലി ഉണ്ട് കേട്ടൊ. സാറിവിടെയിരുന്നു തുമ്പികളുടെ ഒക്കെ എണ്ണമെടുക്കൂ’

കൈ വലിച്ചെടുത്ത്, കവിളില്‍ ഒന്ന് നുള്ളി അവള്‍ പുറത്തേക്ക് പോയി.

കുറേനേരം കഴിഞ്ഞ് പ്രിയസ്‌നേഹിതനും കുടുംബവും എത്തിയതോടെ വീട് ആഹ്ലാദാരാവങ്ങള്‍ കൊണ്ട് നിറഞ്ഞു. ഓരോ തവണയും ‘അനിമാമനെ’ വിടാതെ കൂടുമായിരുന്നു കുട്ടികള്‍ ഇപ്പോള്‍ മുതിര്‍ന്നിരിക്കുന്നു. കാര്യമാത്രപ്രസക്തമായ അവരുടെ സംസാരം കേട്ടപ്പോള്‍ കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ മാത്രമായി ഇരുന്നാല്‍ മതിയായിരുന്നു എന്ന് വെറുതെ ഓര്‍ത്തു! നേര‍ത്തേ വരുമ്പോഴൊക്കെ ക്രിക്കറ്റ് കളിയിലോ, കാരംസ് കളിയിലോ ഒക്കെ മുഴുകുമായിരുന്ന കുട്ടികള്‍ ഇപ്പോള്‍ നേരേ കമ്പ്യൂട്ടറിനു മുന്നില്‍ എത്തി, അപ്പുവും ചേര്‍ന്ന് ഗെയിംസില്‍ മുഴുകി.

പിന്നെ പ്രിയതമയെ വിളിച്ച് രണ്ട് ഗ്ലാസ്സുകളും വാങ്ങി, ദുബായ് ഡ്യൂട്ടി ഫ്രീയുടെ ‘ടക്കീലയുടെ’ കുപ്പിയുമായി ടെറസ്സിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്ന് അവള്‍ പറയുന്നുണ്ടായിരുന്നു,

‘അമ്മ കാണണ്ടാ കേട്ടോ’

പ്രായമേറെയായെങ്കിലും അവര്‍ക്ക് ഞാനിപ്പോഴും കുഞ്ഞ് തന്നെ!

വെയിലിലും മഴയിലും നിന്ന് വീടിന്റെ സംരക്ഷണത്തിനായി കെട്ടിയുണ്ടാക്കിയ മേല്‍ക്കൂരയിലേ ഷേഡിനു താഴെ വളര്‍ത്തിയ ചെടികളും, വള്ളിച്ചെടികളും അവ നല്‍കുന്ന തണുപ്പും, വയല്‍ കടന്നെത്തിയ ഇളംകാറ്റും ഒക്കെക്കൂടിയായപ്പോള്‍ ഒരു റൂഫ് ഗാര്‍ഡന്റെ സുഖമുള്ള അന്തരിക്ഷം.

നാരങ്ങയും ഉപ്പും ചേര്‍ത്ത് ടക്കീലയുടെ രണ്ട് ഷോട്ട് ഉള്ളില്‍ ചെന്നതോടെ നന്നായി പാടാന്‍ കഴിയുന്ന കൂട്ടുകാരന്റെ ചുണ്ടില്‍ എനിക്കേറ്റവും പ്രിയപ്പെട്ട പഴയ പാട്ടുകള്‍ പിറന്ന് വീഴാന്‍ തുടങ്ങി. മന‍സ്സ് ഇന്നലകളിലേക്ക് മുങ്ങാംകുഴിയിടുമ്പോഴാണ് പൊടുന്നനെ മന‍സ്സിലേക്ക് ആ ചിന്ത എത്തിയത്.

‘മൊഹന്‍, നമുക്ക് നമ്മുടെ പഴയ കോളേജ് കാമ്പസ്സിലൊന്ന് കറങ്ങിയാലോ?’

മോഹന് സമ്മതം മൂളാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല.

ഉച്ചയൂണ് കഴിഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഭാര്യമാരും എത്തി.

‘ഞങ്ങളും വരുന്നുണ്ട്, സാറുന്മാരുടെ പഴയ വിഹാര കേന്ദ്രങ്ങളൊക്കെ ഒന്ന് കാണാമല്ലോ’.

അപ്പോള്‍ കുട്ടികളും ഒപ്പം വരാന്‍ തയ്യാറായി. അതോടെ പഴയ ചെത്തുശൈലിയില്‍ ബൈക്കില്‍ ഒന്ന് കറങ്ങാമെന്ന മോഹം ഉപേക്ഷിച്ച് അനിയന്റെ കാറെടുത്തു. നാട്ടില്‍ നിന്നും അധികം ദൂരയല്ലാത്ത കോളേജ് പടിക്കലെത്താന്‍ കുറച്ച് സമയമേ വേണ്ടി വന്നൊള്ളു. പണ്ട് തുറന്ന് കിടന്നിരുന്ന കോളേജ് ഗേറ്റില്‍ വലിയ ഇരുമ്പ് ഗേറ്റ് പിടിപ്പിച്ചിരിക്കുന്നു. കാവല്‍ക്കാരന്റെ അനുവാദം വാങ്ങിയിട്ടേ ഉള്ളിലേക്ക് പോകാന്‍ കഴിഞ്ഞൊള്ളു. വര്‍ഷങ്ങള്‍ കാല്‍ക്കീഴിലാക്കി നടന്നുപോയ വഴിത്താരകള്‍! കോളേജ് രാഷ്ട്രീയം കോടതി നിരോധിച്ചത് കൊണ്ടാവാം വഴിയുടെ ഇരുവശങ്ങളിലുമുള്ള മതിലുകള്‍ വൃത്തിയായി കിടക്കുന്നു.

സ്കൂളിന് എതിര്‍വശത്തായുള്ള ഭിത്തിക്കടുത്തെത്തിയപ്പോള്‍ കാറ് നിര്‍ത്തി. പഴയ ഒരു കോളേജ് തിരഞ്ഞെടുപ്പ് കാലം മനസ്സിലെത്തി. തിരഞ്ഞെടുപ്പിന്റെ വാശിയും വീറും സിരകളില്‍ കത്തിപ്പടര്‍ന്ന് നിന്ന കാലം! പകലെപ്പോഴൊ ‘ബുക്ക്‘ ചെയ്ത ചുമരില്‍ രാത്രി മുദ്രാവക്യങ്ങള്‍ എഴുതാന്‍ വേണ്ടി കൂട്ടം കൂടിയ രാത്രി. കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യമായി ബീയറിന്റെ രുചിയറിഞ്ഞ ദിവസം. തലയിലൊരു വട്ടക്കെട്ടും കെട്ടി, മുണ്ടും മടക്കിക്കുത്തി നിന്ന് സുഹൃത്തുക്കള്‍ കാണിച്ചു തന്ന പെട്രോമാക്സ് വെളിച്ചത്തില്‍ എഴുതി,

‘ചോര തുടിക്കും ചെറുകയ്യുകളേ
പേറുക വന്നീ പന്തങ്ങള്‍!’

‘ക്യാച്ച്...!’ തൊട്ടപ്പുറത്തെ മൈതാനത്തു നിന്നും ഉയര്‍ന്ന ആക്രോശമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. ഫുട്ബാള്‍ ഗ്രൌണ്ടിലുണ്ടാക്കിയ പിച്ചില്‍ ഏതൊ രണ്ട് ടീമുകളുടെ ക്രിക്കറ്റ് കളി നടക്കുന്നു. അത് കണ്ടതോടെ കുട്ടികള്‍ കാറില്‍ നിന്നിറങ്ങി അങ്ങോട്ട് പോയി. അതിനിടയില്‍ മോഹനില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു! പഴയ കോളേജ് ഫുട്ബാള്‍ ടീം മെംബര്‍ ആയിരുന്ന മോഹന്‍ പഴയകാലത്തിലേക്ക് മടങ്ങിയതാവാം.

കോളേജിലേക്ക് കയറുന്ന പടിക്കെട്ടുകള്‍ക്ക് താഴെ പഴയ വാകമരം ഇപ്പോഴും. വാകമരത്തിന് കീഴെ കാര്‍ പാര്‍ക്ക് ചെയ്ത് പടികയറിച്ചെന്നപ്പോള്‍ ആദ്യം കണ്ണുകള്‍ ഉടക്കിയത് തലമുറകള്‍ക്കൊപ്പം തളരാതെ യാത്ര ചെയ്യുന്ന മുത്തശ്ശിക്ലോക്കിലാണ്. ക്ലോക്ക്ടവറിലേക്ക് നോക്കി നിശബ്ദനായി നിന്നപ്പോള്‍ ഇരുകൈകളും നീട്ടി കോളേജ് മുത്തശ്ശി ചോദിക്കുന്നത് പോലെ തോന്നി,

‘എവിടായിരുന്നു മക്കളേ നിങ്ങള്‍ ഇതുവരെ?’

പടിക്കെട്ട് കയറിച്ചെല്ലുമ്പോള്‍ നിറയെ പൂത്ത ചെമ്പകമരം. മഞ്ഞയും വെള്ളയും ചേര്‍ന്ന മനോഹരമായ പൂവുകളില്‍ ചിലവ അടര്‍ന്ന് താഴെ കിടക്കുന്നു.

അവധി ദിവസം ആയതുകൊണ്ടാവണം വിശാലമായ കാമ്പസ്സ് ഏറെക്കുറെ ശൂന്യമായിരുന്നു. മധ്യകേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കോളേജുകളില്‍ ഒന്നായിരുന്ന ഇവിടേക്ക് ആദ്യമായി വന്ന ദിവസം ഓര്‍മയിലെത്തി. നവാഗതരേ സ്വീകരിക്കുവാന്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടേയും ബാനറും പോസ്റ്ററും മറ്റും. എവിടേയും പലതരം കൊടികള്‍. ഒറ്റക്കും കൂട്ടമായും ഒഴുകി നീങ്ങുന്ന ചേച്ചിമാര്‍, പേടിച്ചരണ്ട മിഴികളുമായി പട്ടുപാവാടയും, നീളന്‍ ബ്ലൌസും ധരിച്ച് ആദ്യമായി കോളേജിലെത്തുന്ന പ്രീ-ഡിഗ്രി പെണ്‍കുട്ടികള്‍... പഞ്ചാരക്കമന്റുകളുമായി ചേട്ടന്മാര്‍. വിസ്മയങ്ങളുടെ പുതിയ ഒരു ലോകം! പിന്നെ കോളേജ് ജീവിതത്തിന്റെ പുതുമകളുമായി ഇഴുകിച്ചേരാന്‍ ആഴ്ചകളെടുത്തു.

‘എന്താ ആലോചിച്ചു നില്‍ക്കുന്നേ?’ പ്രിയതമയുടെ വിളിയാണ് ഓര്‍മകളില്‍ നിന്നുണര്‍ത്തിയത്.

വിജനമായ, നീണ്ട് നീണ്ട് പോകുന്ന ഇടനാഴികള്‍. എവിടെ നിന്നൊക്കെയോ പ്രാവുകള്‍ കുറുകുന്നു.

പ്രീ-ഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് ഇതേ കോളെജില്‍ തന്നെ ചേര്‍ന്നപ്പോഴോക്കും കോളേജ് സ്വന്തം തറവാട് പോലെ ആയിത്തീര്‍ന്നിരുന്നു. പരിചയമുള്ള കൂട്ടുകാര്‍, പരിചയക്കാരായ അധ്യാപകര്‍, അടുപ്പക്കാരായിത്തീര്‍ന്നിരുന്ന കാന്റീനിലെ ആള്‍ക്കാര്‍, നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ സജീവ പ്രവര്‍ത്തനം, എല്ലാത്തിലുമുപരി വിപ്ലവവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തനം... അതിനെല്ലാമുപരി നാട്ടുകാരനെന്ന ആനുകൂല്യവും.

നടന്നെത്തിയത് ഇക്കണോമിക്സ് ഡിപാര്‍ട്മെന്റിനു മുന്നില്‍.

‘എന്താടോ ക്ലാസ്സ് കട്ട് ചെയ്ത് നടന്ന് പഞ്ചാരയടിയാണ് അല്ലേ?’

വെളുക്കെച്ചിരിച്ച് കൊണ്ട് തുളസീധരന്‍ സാര്‍!

വീണ്ടും നോക്കി... ഇല്ല, അടഞ്ഞ് കിടക്കുന്ന വലിയ വാതില്‍ മാത്രം. തുളസിസാര്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ പലതായല്ലോ! കോളേജ് ജീവിതത്തിന് ശേഷവും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൂട്ടുകാരേ കാണുമ്പോഴൊക്ക സ്‌നേഹപൂര്‍വ്വം അന്വേഷിക്കാറുണ്ടായിരുന്ന പാവം സാര്‍.

വരാന്തയുടെ അങ്ങേക്കോണിലെ കല്‍പ്പടവുകളിറങ്ങി വരുന്നത് ശോഭേച്ചി അല്ലേ? ചുരുണ്ട് കിളിക്കൂട് പോലുള്ള മുടി കെട്ടിയിട്ട് കൂട്ടുകാരോടൊപ്പം തമാശകള്‍ പറഞ്ഞ്, മഞ്ഞ സാരി ചുറ്റിയ ശോഭേച്ചി. അടുത്തെത്തി എന്നേക്കണ്ടതോടെ കൂട്ടുകാരികള്‍ എന്തോ പറഞ്ഞ് പൊട്ടിച്ചിരിച്ചു. കോളേജില്‍ അക്കാ‍ലത്ത് ‘രതിനിര്‍വേദം’ എന്നറിയപ്പെട്ടിരുന്ന ഞങ്ങളുടെ ബന്ധം! ശോഭേച്ചി എനിക്കാരായിരുന്നു? ഒന്നാം വര്‍ഷ ഡിഗ്രിക്കാരനായിരുന്ന ഞാനും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ശോഭേച്ചിയും! വാക മരത്തിനു ചുവട്ടിലും, ലൈബ്രറിയുടെ പുറത്തെ ഇടനാഴികളിലും, കാന്റീനിലെ ഒഴിഞ്ഞ കോണിലും എന്തെന്ത് കഥകളും, കഥയില്ലായ്മകളും ഞങ്ങള്‍ കൈമാറി. പോസ്റ്റിലൂടെ അയച്ച എത്ര കത്തുകള്‍. പിന്നെ കോളേജ് ജീവിതത്തിന്റെ അവസാന നാളുകളില്‍ നടന്ന ശോഭേച്ചിയുടെ വിവാഹദിവസം യാത്ര പറയുമ്പോള്‍ എന്തിനായിരുന്നു ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞത്?

‘ഇതെന്താ അനീ ഇവിടെത്തന്നെ ആലോചിച്ചു നില്‍ക്കുന്നത്?’ മോഹനാണ്.

തുറന്ന് കിടന്ന മുകളിലേക്കുള്ള പടികളിലൂടെ ഫിസിക്സ് ഡിപാര്‍ട്ട്മെന്റില്‍ എത്തി. പഴയൊരു സഹപ്രവര്‍ത്തകനെ ഈ ക്ലാസ്സ്മുറിയിലിട്ടാണ് തല നിലത്തിടിച്ച് തലച്ചോറ് ചിതറിച്ച് അഹിംസാവാദികളുടെ ഇളമുറക്കാര്‍ കൊലപ്പെടുത്തിയത്!

അടുത്തുള്ള ഡിഗ്രിക്ക്ലാസ്സിലെ സ്റ്റേജില്‍ നിന്നല്ലേ ഒരു നേതാവിന്റെ ഘൊരഘോരമുള്ള പ്രസംഗം ഉയര്‍ന്ന് കേള്‍ക്കുന്നത്. ‘മ’ പ്രസിദ്ധീകരണങ്ങള്‍ മലീമസമാക്കുന്ന യുവമനസ്സുകളേക്കുറിച്ചും, അത്തരം പ്രസിദ്ധീകരണങ്ങള്‍ വര്‍ജ്ജിക്കേണ്ടതിനെക്കുറിച്ചുമാണ് ഉടന്‍ നടക്കാന്‍ പോകുന്ന യൂണിയന്‍ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായ സഖാവിന്റെ പ്രസംഗം! ആ രംഗം മനസ്സില്‍ കണ്ടതോടെ ചുണ്ടില്‍ അറിയാതെ ഒരു ചിരി വിരിഞ്ഞു, അന്നത്തെ ആ സഖാവാണല്ലോ ഇപ്പോള്‍ പ്രമുഖമായ ഒരു ‘മ’ പ്രസിദ്ധീകരണത്തിന്റെ സാരഥി!

ലൈബ്രറി ഹാളിന്റെ പുറകുവശത്തേ ഇടനാഴിയിലൂടെ ലേഡീസ് ഹൊസ്റ്റലിലേക്ക് പോകുന്ന വഴി. അതിന്‍് സൈഡിലുള്ള കെമിസ്ട്രി ലാബിന്റെ ഇരുണ്ട ഇടാനാഴികളോട് ചേര്‍ന്ന് ഇപ്പോഴും വളര്‍ന്ന് പടര്‍ന്ന് കിടക്കുന്ന കോഴിവാലന്‍ ചെടികള്‍! വിശാലമായ വരാന്തയിലെ ഓരൊ തൂണുകളോടും ചേര്‍ന്ന് പരിസരം തന്നെ മറന്ന് തങ്ങളുടെ സ്വകാര്യലോകത്ത് ലയിച്ചിരിക്കുമായിരുന്ന ‘ഇണക്കുരുവികളെ’ ഓര്‍മ വന്നു!

ലൈബ്രറിക്കും ആഡിറ്റോറിയത്തിനും അപ്പുറം മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒഴിഞ്ഞ്മാറി ബുദ്ധിജീവി നാട്യങ്ങളുമായി നടക്കുമായിരുന്ന ഇംഗ്ലീഷ്, മലയാളം ബിരുദാനന്തര ബിരുദക്കാരുടെ ക്ലാസ്സ് മുറികള്‍.

പൊടുന്നനെയാണ് തൊട്ടടുത്ത ആഡിറ്റോറിയത്തില്‍ നിന്ന് ഉച്ചത്തില്‍ കൂവല്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ഒപ്പം സ്റ്റേജില്‍ നിന്നും തട്ടുപൊളിപ്പന്‍ പരിപാടികളും. ഹാളിന്റെ പുറകില്‍ നിന്ന് കൂവി ബഹളം കൂട്ടുന്നത് ഞങ്ങളുടെ കൂട്ടരല്ലേ? ഓഹ് ... എതിര്‍കൂട്ടത്തില്‍ പെട്ട ആരെങ്കിലുമാവണം സ്റ്റേജില്‍ പരിപാടി നടത്തുന്നത്!

‘എന്താ അനീ, ഒന്ന് കൂവണമെന്ന് തോന്നുന്നോ?’ അടഞ്ഞ് കിടക്കുന്ന ആഡിറ്റോറിയത്തിലേക്ക് നോക്കിനില്‍ക്കുന്ന എന്നേ തോണ്ടിവിളിച്ച്, മനസ്സ് വായിച്ചത് പോലെ മോഹന്‍ ചോദിച്ചു.

കോളേജിന് പുറക് വശത്ത് കൂടിയുള്ള വഴിയിലേക്ക് നടന്നു. ഒരുപാട് കുസൃതികള്‍ക്ക് വേദിയായിട്ടുള്ള കാന്റീന്‍ കെട്ടിടം ഒറ്റപ്പെട്ട് നില്‍ക്കുന്നു. തുറന്ന് കിടക്കുന്ന ജനലില്‍ കൂടി കാന്റീനിന്റെ പുക പിടിച്ച ഭിത്തി. അവിടെ മൂലക്കായി കാണുന്ന ബെഞ്ചും ഡെസ്കും മനസ്സിലേക്ക് ഓര്‍മകളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടാക്കി. പഴയൊരു കോളേജ് പ്രണയത്തിന്റെ മധുരമുള്ള ഓര്‍മ!

ഒന്നാം വര്‍ഷ ഡിഗ്രിക്കാലത്തെ തിളച്ചു മറിയുന്ന കോളേജ് ഇലക്ഷന്‍ കാലം. കോളേജ് വരാന്തയില്‍ രണ്ട് സംഘടനകളുടേയും പ്രകടനങ്ങള്‍ മുഖാമുഖം എത്തിയ ഒരു സന്ദര്‍ഭത്തിലാണ് എതിര്‍കൂട്ടത്തില്‍ നേതാവായി വിലസുന്ന ഒരു പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്. ഖദര്‍ ഷര്‍ട്ടൊക്കെ ധരിച്ചിരുന്ന അവളെ കളിയാക്കുമ്പോള്‍ അവളുടെ പ്രതികരണം അത്ര രൂക്ഷമാകുമെന്നോ, സംഘട്ടനത്തോളം എത്തിയ പ്രശ്നം പിന്നെ പ്രിന്‍സിപ്പലിന്റെ മുന്നില്‍ എത്തുമെന്നോ ഒന്നും ഓര്‍ത്തില്ല.

ഇലക്ഷന്‍ കാലത്തിന് ശേഷം ഒരു ദിവസം ലൈബ്രറിയില്‍ ഏതോ പുസ്തകത്തില്‍ തലയും പൂഴ്‌ത്തിയിരിക്കുമ്പോഴാണ് അവള്‍ അടുത്തെത്തിയത്,

‘അനില്‍...’
‘ഉം’ അലോസരം മറച്ചു വെക്കാതെയാണ് മൂളിയത്.

‘അനീ... അന്ന് അങ്ങനെ പറ്റിപ്പോയി, ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല. മറ്റൊരു കോളേജില്‍ നിന്ന് വന്നത് കൊണ്ട് ഒന്ന് ഷൈന്‍ ചെയ്യാന്‍ ശ്രമിച്ചതാണ്’

‘അനി എന്റെ പേര് പോലും ചോദിച്ചില്ലല്ലൊ!’

‘എനിക്കറിയാവുന്ന പേര് വീണ്ടും ചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണ് ജാസ്മിന്‍?’

അതോടെ ഞങ്ങള്‍ക്കിടയില്‍ മഞ്ഞുരുകാന്‍ തുടങ്ങി. പിന്നെ മൂന്ന് വര്‍ഷം നീണ്ട സംഭവബഹുലമായ ഒരു കോളേജ് പ്രണയം. വാകമരത്തിന്റെ ചുവട്ടില്‍, ലൈബ്രറിയുടെ ഇടനാഴികളില്‍, കാന്റീനിലെ ഇരുണ്ട കോണില്‍, എന്‍. എസ്സ്. എസ്സ്. ക്യാമ്പില്‍ ഒന്നിച്ച് കഴിഞ്ഞ ദിവസങ്ങളില്‍, ഐസ്ക്രീം പര്‍ലറില്‍ ഒക്കെ ഒന്നിച്ചിരുന്നു പറഞ്ഞാലും പറഞ്ഞാലും തീരാത്ത എന്തെന്ത് കഥകള്‍ പറഞ്ഞ് തീര്‍ത്തു! നിറമുള്ള എത്രയോ സ്വപ്നങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ടു. കാന്റീനിലെ ഒഴിഞ്ഞ കോണിലെ ബഞ്ചും ഡസ്കും പോലും ഞങ്ങള്‍ക്കായി ഒഴിച്ചിടുമായിരുന്നു മറ്റുള്ളവര്‍! ചായക്കറ പിടിച്ച ഗ്ലാസ്സിലെ ചായ കുടിച്ച്, കടിച്ചാല്‍ പൊട്ടാത്ത പരിപ്പുവട പങ്കുവെച്ച് എത്രയോ സമയം അവിടെ ചിലവഴിച്ചു.

കോളേജിലെ അവസാന ദിവസം പൂത്തുലഞ്ഞ വാകമരത്തിന്റെ ചുവട്ടില്‍ ഏറെനേരം കണ്ണില്‍ കണ്ണില്‍ നോക്കി ഒന്നും മിണ്ടാനാവാതെ ഞങ്ങള്‍ ഇരുന്നു. പിന്നെ എപ്പോഴോ അവള്‍ നീട്ടിയ ഓട്ടൊഗ്രാഫില്‍ കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ കുറിച്ചിടുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു...

‘എനിക്കുണ്ടൊരു ലോകം,
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം!’

പിന്നെ, പോകാനെഴുനേറ്റ ജാസ്മിന്റെ കൈ പിടിച്ച് ആദ്യവും അവസാനവുമായി മൃദുവായൊരു മുത്തം നല്‍കുമ്പോള്‍ അവളില്‍ നിന്നൊരു തേങ്ങല്‍ ഉയര്‍ന്നു. പിന്നെ കണ്ണീര്‍ നനവ് പടര്‍ന്ന മിഴികളില്‍ അവള്‍ ദൂരെ നടന്ന് അപ്രത്യക്ഷമാ‍കുന്നത് നോക്കി നിന്നു!

‘എന്താ സാറേ ഒരു ദീര്‍ഘനിശ്വാസം, പഴയ കൂട്ടുകാരിയുടെ ഓര്‍മ വന്നോ?’ പ്രിയതമയാണ്.

കോളേജിനെ ചുറ്റിപ്പോകുന്ന വഴിയിലൂടെ മുന്‍‌വശത്തേക്ക് നടന്നു. അവിടവിടെയായി നില്‍ക്കുന്ന വാകമരങ്ങളില്‍ ചുവന്ന പൂവുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.

കാറില്‍ കയറും മുമ്പ് കോളേജിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി. ഇരുകൈകളും ഉയര്‍ത്തി മുത്തശ്ശി അനുഗ്രഹിക്കുന്നത് പോലെ. ആ ചുണ്ടുകള്‍ മന്ത്രിക്കുന്നുവോ,

‘പോയി വരൂ മക്കളേ, നിങ്ങളേ കാത്ത് മുത്തശ്ശി എന്നും ഇവിടെത്തന്നെ ഉണ്ടാവും’

കാറിലേക്ക് കയറുമ്പോള്‍ ചെറുകാറ്റില്‍ ഏതാനം വാകപ്പൂവുകള്‍ നെറുകയിലേക്ക് പൊഴിഞ്ഞ് വീണു.
(തുടരും)
Related Posts Plugin for WordPress, Blogger...