ഗുല്‍‌മോഹര്‍പ്പൂക്കളെ സ്‌നേഹിച്ച പെണ്‍കുട്ടി



 
ഗ്രീഷ്മം ഒരു വട്ടം കൂടി വിരുന്നിനെത്തി! വെയില്‍‌നാമ്പുകള്‍ നക്കിത്തുടക്കുന്ന പകലുകള്‍ ... ഉഷ്ണതാപം പുകയുന്ന രാവുകള്‍.

ജനാലക്കല്‍ വന്ന് മുറ്റത്തിന്റെ അതിരിലുള്ള ഗുല്‍മോഹറിലേക്ക് നോക്കി, ഇലകാണാത്ത വിധം അവ പൂത്തുലഞ്ഞിരിക്കുന്നു. ചൂടുകാറ്റില്‍ തലയാട്ടി നില്‍ക്കുന്ന, കനല്‍ശോഭയുള്ള പൂവുകള്‍!

വെറുതെയോര്‍ത്തു, ഇപ്പോള്‍ പഴയ കോളനിയിലെ റോഡുകളൊക്കെ പൂവിട്ടു  നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങളെ കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. ടെറസ്സിന് മുകളില്‍ നിന്ന് നോക്കുമ്പോള്‍ ആളിപ്പടരുന്ന തീജ്വാല പോലെ പരന്ന് കിടക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍.

മുറ്റത്തിന്റെ അതിരിലുള്ള ഗൂല്‍മോഹര്‍ മരം കൈമാടി വിളിയ്ക്കുന്നത് പോലെ. അല്ലെങ്കില്‍, അദൃശ്യമായ ഒരു കാന്തിക ശക്തി പോലെ പൂത്തുലഞ്ഞ ഗുല്‍മോഹര്‍ മരങ്ങള്‍ എന്നും തന്നെ അവയിലേക്ക് ആകര്‍ഷിച്ചിരുന്നല്ലോ!

മെല്ലെ, മുറ്റത്തിനരികിലുള്ള ഗുല്‍മോഹര്‍ മരത്തിനടുത്തേക്ക് നടക്കുമ്പോള്‍ മനസ്സ് തിരയുകയായിരുന്നു,
‘എന്നാണ് എന്റെ മനസ്സില്‍ ഗുല്‍മോഹര്‍ പൂവുകള്‍ പ്രണയം കൊളുത്തിയത്...?’

സ്‌കൂളിലേക്കുള്ള വഴിയരികില്‍ നിരനിരയായി നിന്നിരുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് ചുവട്ടിലൂടെ നടക്കുമ്പോള്‍ കൊഴിഞ്ഞ് വീണ പൂവുകളെയോര്‍ത്ത് ദുഖിച്ചിരുന്നല്ലോ. ഷൂസിട്ട കാലുകള്‍ കൊണ്ട് കൊഴിഞ്ഞു വീണ പൂവുകളെ ചവിട്ടാതെ നടക്കാന്‍ ശ്രമിക്കുമ്പോള്‍ കൂട്ടുകാരികള്‍ കളിയാക്കിച്ചിരിച്ചിരുന്നു. പൂത്തുലഞ്ഞ് നില്‍ക്കുന്ന ഗുല്‍മോഹര്‍പ്പൂക്കളെ തല്ലിക്കൊഴിക്കാനെത്തുന്ന മഴയോട് പോലും തനിക്ക് വെറുപ്പായിരുന്നു അന്ന്! ചോരപ്പൊട്ടുകള്‍ പോലെ വീണ് കിടക്കുന്ന പൂവുകള്‍ കൈക്കുടന്നയിലാക്കി മേശപ്പുറത്ത് കൊണ്ട്പോയി നിധി പോലെ കാത്ത് വെച്ചതിന് അമ്മയുടെ എത്ര ശകാരം കിട്ടിയിരിക്കുന്നു. ഉണങ്ങിയ ഗുല്‍മോഹര്‍ പൂവുകള്‍ മയുല്‍പ്പീലിത്തുണ്ട് പോലെ പുസ്തകങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച് വെയ്ക്കുന്നതും തന്റെ പ്രിയ വിനോദമായിരുന്നു.

നിലാവുള്ള രാവുകളില്‍ അമ്മയറിയാതെ മുറ്റത്തെ ഗുല്‍മോഹറിന്റെ ചുവട്ടില്‍ ചെന്നിരുന്ന്, ആടയാഭരണങ്ങളണിഞ്ഞ ഗന്ധര്‍വന്‍ തന്നെ കാണാന്‍ വരുന്നതും കാത്തിരുന്ന കാര്യം പറഞ്ഞപ്പോള്‍ കൂട്ടുകാരികള്‍ കളിയാക്കുമായിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ മിന്നാമിനുങ്ങുകള്‍ കണ്ണ് ചിമ്മുമ്പോള്‍ ഒരു ഗന്ധര്‍വന്റെ കിന്നരിക്കുപ്പായത്തിന്റെ സാമീപ്യം താന്‍ തിരിച്ചറിഞ്ഞിരുന്നു! പതുക്കെ പതുക്കെ തന്റെ സ്വപ്നങ്ങളിലെ ഗന്ധര്‍വന്റെ ആള്‍‌രൂപമായി മാറി ഗുല്‍മോഹര്‍ മരങ്ങള്‍‍. തന്റെ സ്വകാര്യ ദുഖങ്ങളും, സന്തോഷങ്ങളും പങ്ക് വെയ്ക്കാനൊരു കൂട്ടുകാരന്‍! ഗുല്‍മോഹറിന്റെ തടിയില്‍ മെല്ലെ തൊടുമ്പോള്‍ ഒരു പ്രിയപ്പെട്ടവന്റെ ഹൃദയ സ്പന്ദനങ്ങള്‍ താന്‍ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. മരച്ചില്ലയില്‍ വീശുന്ന കാറ്റ് തന്നെ തഴുകുമ്പോള്‍ ഒരു കരലാളനത്തിന്റെ സാന്ത്വനസ്പര്‍ശം താന്‍ അനുഭവിച്ചറിഞ്ഞിരുന്നു. ഗുല്‍മോഹര്‍പ്പൂവിനെ തഴുകി വീഴുന്ന മഞ്ഞുതുള്ളികള്‍ തന്റെ ഉള്ളിലായിരുന്നല്ലോ കുളിര് തീര്‍ത്തത്! കൂട്ടുകാരി കയ്യെത്തി അടര്‍ത്തി തരുമായിരുന്ന പൂക്കുലകള്‍ മാറോട് ചേര്‍ക്കുമ്പോള്‍, പിന്നെ അതിന്റെ സുഗന്ധത്തില്‍ മതിമറന്നു  നില്‍ക്കുമ്പോള്‍‍, “ഇത്ര സ്‌നേഹമാണെങ്കില്‍ നീയാ ഗുല്‍മോഹര്‍ മരത്തെ കല്യാണംകഴിച്ചോളൂ’ എന്ന കൂട്ടുകാരികളുടെ കളിയാക്കല്‍ പോലും തമാശയായി തോന്നിയിരുന്നില്ല!

പൊടുന്നനെ ഗുല്‍മോഹറില്‍ നിന്ന് അടര്‍ന്ന് നെറ്റിയില്‍ വീണ ഒരു പൂവ് ചിന്തകളെ മുറിച്ചു!

മരത്തിന് താഴെ ചുവന്ന പരവതാനി പോലെ വീണ് കിടക്കുന്ന പൂവുകള്‍. കഴിഞ്ഞ രാത്രിയില്‍ പെയ്ത മഴയില്‍ ആ പൂവുകള്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു. വീണ് കിടക്കുന്ന പൂവുകളിലെ ജലകണങ്ങള്‍ അകാലത്തില്‍ കൊഴിഞ്ഞ് വീണ പൂവിന്റെ കണ്ണുനീരിനെ ഓര്‍മിപ്പിച്ചു!

മെല്ലെ മരത്തില്‍ ചാരി നിലത്തിരുന്നു. ചില്ലകളില്‍ ഇലയനക്കം, കണ്ണുകള്‍ ഉയര്‍ത്തി നോക്കുമ്പോള്‍ ആ മരച്ചില്ലകള്‍ എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ. ചെറുകാറ്റില്‍ അടര്‍ന്നു വീണ പൂവുകളില്‍ ഒരു സ്‌നേഹസ്പര്‍ശം. കണ്ണുകള്‍ മെല്ലെ അടച്ചു ... അറിയാതെ ഉയര്‍ന്ന ഒരു നിശ്വാസത്തൊടൊപ്പം മനസ്സിലേക്ക് അകാലത്തില്‍ വീണ് പോയ ഒരു ഗുല്‍മോഹര്‍പ്പൂവിന്റെ ഓര്‍മ കടന്ന് വന്നു...

ഒരു പൂത്തുമ്പിയേപ്പോലെ പാറി നടക്കേണ്ട പ്രായത്തിലും തന്റെ ചിന്തകള്‍ക്ക് ഒരു മുതിര്‍ന്ന സ്‌ത്രീയുടെ പ്രായമായിരുന്നല്ലോ. തന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയിരുന്നത്  കൗമാരചിന്തകള്‍ ആയിരുന്നില്ല! അപ്പോഴാണ് തന്റെ ജീവിതത്തിലേക്ക് ഗുല്‍മോഹര്‍ പൂക്കളെ സ്‌നേഹിക്കുന്ന മറ്റൊരാള്‍ കടന്ന് വന്നത്, തന്റെ ‘സര്‍ജി’. തന്റെ ഗുല്‍മോഹര്‍‍പ്പൂവിനെ സ്നേഹിക്കുന്ന മറ്റൊരാള്‍ തന്റേയും പ്രിയപ്പെട്ട ആള്‍ ആകാന്‍ അധികം താമസമുണ്ടായില്ല. പിന്നെ, പൂത്തുലഞ്ഞ ഗുല്‍മോഹറിന്റെ തണലില്‍ മറ്റൊരു തണലായി തന്റെ പ്രിയപ്പെട്ട ‘സര്‍ജി’. തന്റെ പ്രിയപ്പെട്ട ഗുല്‍മോഹറിന്റെ ചുവട്ടില്‍ കഥയും, കാര്യങ്ങളുമായി ‘സര്‍ജി’ യോടൊപ്പം എത്രയോ സമയം! തന്നിലുറങ്ങിക്കിടന്ന കഴിവുകളെ മിനുക്കിയെടുക്കാന്‍ എപ്പോഴും നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളുമായി കൂടെയുണ്ടായിരുന്ന സര്‍ജി ... ചെറിയ തെറ്റുകള്‍ക്ക് സ്‌നേഹപൂര്‍വ്വം ശാസിക്കുമായിരുന്ന, കളിയായി ചെവി തിരുമുമായിരുന്ന, മനസ്സില്‍ നിറയെ ഗുല്‍മോഹര്‍പ്പൂക്കളെപ്പോലെ  ജ്വലിക്കുന്ന സ്നേഹം സൂക്ഷിച്ച, എന്നും എപ്പോഴും തനിക്ക് സ്‌നേഹവും കരുതലും തന്ന എന്റെ പ്രിയപ്പെട്ട ‘സര്‍ജി’ .....

പിന്നെ, ഓര്‍ത്തിരിക്കാത്ത ഒരു നിമിഷത്തിലാണല്ലോ അകാലത്തില്‍ വന്നൊരു വേനല്‍ മഴ എന്റെ ‘സര്‍ജി’ യെ എനിക്ക് നഷ്ടമാക്കിയത്!

ഗുല്‍മോഹറിന്റെ കായുടെ കനത്ത പുറംതോടിനുള്ളില്‍ ആര്‍ക്കും കാണാനാവാതെ പോയ ഗുല്‍മോഹര്‍ പൂവ് പോലെ നിര്‍മലമായ സ്‌നേഹം സൂക്ഷിച്ച സര്‍ജി. ഒരു കൊച്ച് തെറ്റിദ്ധാരണ വേനല്‍മഴയായി പെയ്തിറങ്ങിയപ്പോള്‍, പിടിച്ച് നില്‍ക്കാനാവതെ, പൂത്ത് വിരിയും മുമ്പേ കാണാമറയത്തേക്ക് സ്വയം യാത്രയായ ഒരു ഗുല്‍മോഹര്‍ പൂവായി മാറുകയായിരുന്നല്ലോ!

ഇപ്പോള്‍ തീജ്വാല പോലെയുള്ള ഗുല്‍മോഹര്‍പ്പൂവുകള്‍ കാണുമ്പോള്‍ ഞാനെന്റെ ‘സര്‍ജിയെ’ ഓര്‍ക്കുന്നു, കാണാതെ പോയ ആ സ്നേഹത്തിന്റെ വിലയറിയുന്നു... ഒരു നൊമ്പരപ്പൂവായി എപ്പോഴും മനസ്സിന്റെ ഉള്ളില്‍ ആ ഓര്‍മകള്‍ വിടരുന്നു. പൂത്തുലഞ്ഞ് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ ഞാനെന്റെ ‘സര്‍ജി’യുടെ സാമീപ്യം അനുഭിച്ചറിയുന്നു...നഷ്ടമായ ഒരു പ്രിയപ്പെട്ട കൂട്ടുകാരന്റെ, ഗുരുവിന്റെ, പിന്നെയും അമൂല്യമായ എന്തോക്കെയൊ ബന്ധങ്ങളുള്ള ഒരാളിന്റെ സാമീപ്യം. മനസ്സ് വിങ്ങുമ്പോഴൊക്കെ, ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നുമ്പോഴൊക്കെ താന്‍ ഓടിയെത്താറുള്ളത് ആ ഗുല്‍‌മോഹര്‍ മരത്തണലില്‍ ആണല്ലോ.  ആ മരത്തടിയില്‍ സ്പര്‍ശിക്കുമ്പോള്‍ താന്‍ എന്നും അനുഭവിച്ചറിയുന്നതും ഒരു കരുത്തുറ്റ മാറില്‍ മുഖം ചേര്‍ത്തു നില്‍ക്കുന്നതിന്റെ സുരക്ഷിതത്വം ആയിരുന്നല്ലോ! ഒരുപക്ഷെ കാണാമറയത്തിരുന്ന് എന്റെ ‘സര്‍ജി’ എനിക്ക് നല്‍കുന്ന സ്നേഹോപഹരങ്ങളാവില്ലേ ഈ ഗുല്‍മോഹര്‍ പൂവുകള്‍!

പൊടുന്നനെ ഒരു കൂട്ടം ഗുല്‍മോഹര്‍പ്പൂവുകള്‍ അടര്‍ന്ന് വീണു ... ഒരു സ്‌നേഹസാന്ത്വനം പോലെ.

കണ്ണ് തുറക്കുമ്പോള്‍ അകലെ ചക്രവാളത്തിലേക്ക് യാത്രയാവാന്‍ തുടങ്ങുന്ന സൂര്യന്‍... സൂര്യനും ഗുല്‍മോഹര്‍പ്പൂവുകളുടെ കത്തുന്ന നിറം! എന്തിനെന്നറിയില്ല, ഒരു കൈക്കുടന്ന നിറയെ ഗുല്‍മോഹര്‍പ്പൂവുകളും വാരി സൂര്യനെ ലക്ഷ്യമാക്കി നടന്നു .....

സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ

ഒരല്പം ഈര്‍ഷ്യയോടെയാണ് തലയുയര്‍ത്തിയത്, സാധാരണ ക്യാബിനിലേക്ക് കടന്ന് വരുന്നവര്‍ കതകില്‍ മുട്ടിയിട്ടേ ഉള്ളിലേക്ക് വരാറുള്ളു, പ്രത്യേകിച്ചും നന്ദേട്ടന്‍.

നന്ദേട്ടന്‍ കമ്പനിയിലെ ഡ്രൈവര്‍ മാത്രമാണെങ്കിലും അദ്ദേഹത്തിന്റെ പ്രായവും, സ്നേഹപൂര്‍വ്വമായ പെരുമാറ്റവും കാരണം എല്ലാവര്‍ക്കും പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ എല്ലാവരും നന്ദേട്ടന്‍ എന്ന് വിളിക്കുകയും ചെയ്യുന്നു.

ഓഡിറ്റിങ്ങിന്റെ തിരക്കില്‍ തല പുകഞ്ഞിരിക്കുമ്പോഴാണ് നന്ദേട്ടന്‍ വന്നത്.

‘എന്ത് പറ്റി നന്ദേട്ടാ?’

മറുപടി കിട്ടാതെ വന്നപ്പോള്‍ ജോലി നിര്‍ത്തി വച്ച് വീണ്ടും മുഖമുയര്‍ത്തി. നന്ദേട്ടന്റെ വിങ്ങിപ്പൊട്ടാന്‍ നില്‍ക്കുന്ന മുഖം കണ്ടപ്പോള്‍ അമ്പരപ്പ് തോന്നി.


‘സാര്‍, എനിക്ക് ഇന്ന് തന്നെ നാട്ടിലേക്ക് പോകണം’


നന്ദേട്ടന്‍ ചുറ്റിലും നോക്കി. എന്തോ പറയാന്‍ വിഷമിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ കാബിന്റെ കതക് അടച്ചിട്ടു. പിന്നെ ഒരു ഗ്ലാസ്സില്‍ തണുത്ത വെള്ളം പകര്‍ന്ന് കൊടുത്തത് ആര്‍ത്തിയോടെ അദ്ദേഹം വലിച്ചു  കുടിച്ചു.

‘എന്താണ് പറ്റിയത് നന്ദേട്ടാ, ആര്‍ക്കെങ്കിലും...എന്തെങ്കിലും പ്രശ്നങ്ങള്‍...?’

‘എന്റെ, എന്റെ മോള്‍ ഒരു കടുംകൈ ചെയ്തു സാര്‍’




പൊടുന്നനെ മേശപ്പുറത്ത് വച്ചിരുന്ന കയ്യിലേക്ക് നെറ്റി ചേര്‍ത്ത് നന്ദേട്ടന്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങി.തോളില്‍ മെല്ലെ തടവിയ എന്റെ കൈ, രണ്ട് കൈകളും കൊണ്ട് കൂട്ടിപ്പിടിച്ച് നന്ദേട്ടന്‍ പറഞ്ഞു,

‘എന്റെ മക്കള്‍ക്ക് വേണ്ടി മാത്രമാണ് സാര്‍ ഈ വയസ്സുകാലത്തും ഞാന്‍ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നത്. കുട്ടികളെ പഠിപ്പിച്ച് ഒരു നല്ല നിലയിലാക്കാന്‍, മോള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കാന്‍.’

‘അതിനിപ്പോള്‍ എന്താ ഉണ്ടായത്?’


ഗ്ലാസ്സിലിരുന്ന വെള്ളം ഒറ്റവലിക്ക് നന്ദേട്ടന്‍ കുടിച്ചു തീര്‍ത്തു.

‘സാറിനോട് ഞാനിപ്പോ എന്താ പറയുക. മോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താം ക്ലാസ്സ് പാസ്സായപ്പോഴാണ് പ്രശസ്തമായ ഒരു സ്കൂളില്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണില്‍ ചേര്‍ത്തത്. ഞങ്ങളുടെ പ്രതീക്ഷ പോലെ അവള്‍ പഠിക്കുകയും ആദ്യ വര്‍ഷം നല്ല മാര്‍ക്ക് വാങ്ങുകയും ചെയ്തതോടെ സ്വപ്നങ്ങള്‍ ഒക്കെ പൂവിടുന്ന സന്തോഷത്തിലായിരുന്നു സാര്‍ ഞങ്ങള്‍’.

‘പിന്നെ എന്ത് സംഭവിച്ചു?’

‘സയന്‍സിന് ട്യൂഷന്‍ വേണമെന്ന് പറഞ്ഞപ്പോഴാണ് അടുത്തുള്ള പോസ്റ്റ്ഗ്രാഡുവേഷനൊക്കെ കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ തരപ്പെടുത്തിയത്. അവള്‍ വീട്ടില്‍ വന്ന് ക്ലാസ്സെടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായി.’

‘ആദ്യമൊക്കെ നല്ല രീതിയില്‍ തന്നെയായിരുന്നു ട്യൂഷന്‍. പിന്നെ പിന്നെ ട്യൂഷന്‍ സമയത്ത് അവര്‍ കതകൊക്കെ അടച്ചിടാന്‍ തുടങ്ങി. അതെന്തിനാണെന്ന ഭാര്യയുടെ ചോദ്യത്തിന് പഠിത്തത്തിന് ശല്യമുണ്ടാകാതിരിക്കാനാണെന്ന മറുപടിയാണ് മോള്‍ കൊടുത്തത്’‘.

നന്ദേട്ടന്റെ മനോവ്യഥ മുഴുവന്‍ ആ മുഖത്ത് പ്രതിഫലിക്കുന്നത് കണ്ടപ്പോള്‍ ഒന്നും ചോദിക്കന്‍ തോന്നിയില്ല. അദ്ദേഹം തുടര്‍ന്നു പറഞ്ഞുകൊണ്ടേയിരുന്നു.

‘പിന്നെ, അടച്ചിട്ട കതകിന് പിന്നിലെ കളിചിരികള്‍ കൂടി വന്നപ്പോഴാണ് ഒരു ദിവസം ഭാര്യ അതിനേക്കുറിച്ച് ചോദിച്ചത്. ഒരല്പം ദേഷ്യത്തിലായിരുന്നു മോള്‍ പ്രതികരിച്ചത് - “പിന്നെ എപ്പോഴും മിണ്ടാതിരുന്നു പഠിക്കാന്‍ പറ്റുമോ അമ്മെ“ എന്ന്.’

‘പിന്നെയാണ് സാറേ, ഒരു ദിവസം ആ മുറിയിലെ അടക്കിപ്പിടിച്ച സംസാരമൊക്കെ കേട്ട് അവള്‍ ചെന്ന് നോക്കുമ്പോള്‍ ലോകത്ത് ഒരമ്മയും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച കണ്ടത്. രണ്ട് പെണ്‍‌കുട്ടികളും കൂടി മോളുടെ ബെഡ്ഡില്‍ ... പരിസരബോധം മറന്ന് ഒന്നായി ...!‘

‘സഹിക്കാന്‍ കഴിയാതെ അവള്‍ മോളേ വഴക്ക് പറയുകയോ, അടിക്കുകയോ ഒക്കെ ചെയ്തു. ട്യൂഷനും നിര്‍ത്തി. ഞാനറിഞ്ഞാല്‍ ദേഷ്യപ്പെടുമോ, വിഷമിക്കുമോ എന്നൊക്കെ കരുതിയാവണം അവള്‍ ഇതൊന്നും എന്നെ അറിയിച്ചില്ല സാറേ’.

‘ഇപ്പോള്‍ രണ്ട് ദിവസം മുമ്പ് സ്ക്കൂളില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അറിഞ്ഞത് മോള്‍ പല ദിവസവും സ്കൂളില്‍ ചെല്ലാറില്ലെന്ന്. പിന്നെ അന്വേഷിച്ചപ്പോഴറിഞ്ഞു അവള്‍ മിക്ക ദിവസവും നേരേ പോകുന്നത് ട്യൂഷന്‍ ടീച്ചറുടെ വീട്ടിലേക്കാണെന്ന്.‘

‘ഇന്നലെ ഭാര്യ ഇത് വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയി സാറേ. ആറ്റ് നോറ്റ് വളര്‍ത്തിയ മോള്‍... എങ്ങനെ സഹിക്കും ഞാന്‍. ആ ദേഷ്യത്തിന് മോളേ ഫോണ്‍ വിളിച്ച് വായില്‍ വന്നതൊക്കെ പറഞ്ഞു. ഇങ്ങനെയായാല്‍ പഠിപ്പ് നിര്‍ത്തും എന്നൊക്കെ ഞാന്‍ പറഞ്ഞു സാറേ. ഇനി ആ ടീച്ചറേ കാണാന്‍ പോയാല്‍ വീട്ടില്‍ നിന്ന് പുറത്ത് വിടില്ല എന്നും ആ ദേഷ്യത്തില്‍ പറഞ്ഞ് പോയി...

നന്ദേട്ടന്‍ ഒരു നിമിഷം നിശ്ശബ്ദനായി.

‘എല്ലാം എന്റെ മോള്‍ കേട്ട് നിന്നതേയുള്ളു. എല്ലാം നേരെയാകും എന്ന് ആശ്വസിച്ചതായിരുന്നു. പക്ഷെ എന്റെ കുഞ്ഞ്, രാത്രി എല്ലാവരും കിടന്നപ്പോള്‍ ബ്ലേഡ് കൊണ്ട് കൈ മുറിച്ചു സാര്‍, സമയത്തിന് കണ്ടത് കൊണ്ട് എന്റെ മോള്‍ ...’

നന്ദേട്ടന്‍ വീണ്ടും പൊട്ടിക്കരയാന്‍ തുടങ്ങി. അടുത്ത് ചെന്ന് മെല്ലെ തോളില്‍ തട്ടി,

‘നന്ദേട്ടാ, ഇന്ന് തന്നെ നാട്ടില്‍ പൊക്കോളൂ. ടിക്കറ്റിനും മറ്റും വേണ്ട ഏര്‍പ്പാടുകള്‍ ഞാന്‍ ചെയ്തോളാം. പിന്നെ, നാട്ടില്‍ ചെന്നാല്‍ മോളോട് ദേഷ്യവും, പരിഭവവും ഒന്നും കാണിക്കരുത്. എല്ലാവരും പഴയ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറണം. മുറിവ് ഒക്കെ കരിഞ്ഞ് കഴിയുമ്പോള്‍ ഒരു നല്ല കൌണ്‍സിലറെ കാണിക്കണം. എല്ലാം ശരിയാവും നന്ദേട്ടാ.’

ഒന്നും മിണ്ടാതെ തലയാട്ടിയതേയുള്ളു നന്ദേട്ടന്‍. പിന്നെ കാബിന്‍ ഡോര്‍ തുറന്ന്, തല താഴ്ത്തി എല്ലാം തകര്‍ന്നവനേപ്പോലെ ആ പാവം മനുഷ്യന്‍ നടന്ന് പോകുന്നത് വല്ലാത്തൊരു അസ്വസ്ഥതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
Related Posts Plugin for WordPress, Blogger...